മോദി തഴഞ്ഞാലെന്താ.... രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക്, മോദിക്ക് കനത്ത അടി!
ദില്ലി: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ തത്സ്ഥാനത്ത് രഘുറാം രാജനെ നിയമിക്കാന്‍ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാൻഷ്യൽ ടൈംസ് ആണ് അദ്ദേഹത്തിന് സാധ്യത കൽപ്പിക്കുന്നത്. കാനേഡിയൻ പൗരനായ മാർക്ക് കാർണിയാണ് ഇപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ. എട്ടു വർഷമാണ് കാലാവധി. പക്ഷെ അഞ്ചു വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹം സ്വയം സ്ഥാനം ഒഴിയുകയാണ്. അടുത്ത വർഷമാണ് അദ്ദേഹം സ്ഥാനം ഒഴിയുക. ഈ സാഹചര്യത്തിലാണ് പുതിയ ഗവർണറെ തേടുന്നത്.
ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ കർശന അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ച രഘുറാം രാജനെ മോദി സർക്കാർ ഗവർണർ സ്ഥാനത്ത് നിന്ന് കാലാവധി നീട്ടികൊടുക്കാതെ ഒഴിവാക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ പല കാര്യങ്ങളിലും സർക്കാരുമായി അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. നിലവിൽ ചിക്കാഗോ സർവകലാശാലയിൽ പ്രഫസറാണ് അദ്ദേഹം. ഐ എം എഫ്, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ള രഘുറാം രാജനാണ് പത്രം കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
കൈവരിച്ച നേട്ടങ്ങൾ മുതൽകൂട്ടായി
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങ്ങില്‍ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധന്‍ എന്ന നിലിയില്‍ അന്താരാഷ്ട്ര തലത്തിൽ നേടിയിട്ടുള്ള അംഗീകാരങ്ങളും രഘുറാം രാജന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തിരിക്കാനുള്ള അർഹതയാണ്. എന്നാൽ ഇത്തരമൊരു പദവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല.
ആറ് പേരുകൾ പരിഗണനയിൽ
അതേസമയം ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സാധ്യത കൽപിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ വലിയ പ്രാധാന്യമാണ് രാജന് നൽകിയിരിക്കുന്നത്. ആൻഡ്രൂ ബെയ്‌ലി, ബെൻ ബ്രോഡ്‌ബെന്റ്, ഇന്ത്യൻ വംശജയായ ബാരോൺസ് ശ്രിതീ വധേര, ആൻഡി ഹാൾഡനെ, മിനോച്ചി ഷാഫി എന്നീ പേരുകളാണ് രഘുറാം രാജനൊപ്പം ഫിനാൻഷ്യൽ ടൈംസ് മുന്നോട്ട് വച്ചിരിക്കുന്നത്.
നോട്ട് നിരോധനം നല്ല ആശയമല്ല
നോട്ട് നിരോധനം ഒരു നല്ല ആശയമായിരുന്നില്ലെന്നും, നല്ലരീതിയില്‍ ആസൂത്രണം ചെയ്യാതെയാണ് അത് നടപ്പിലാക്കിയതെന്നുമുള്ള അഭിപ്രായക്കാരനാണ് രഘുറാം രാജൻ അതുകൊണ്ട് തന്നെയാണ് അദ്ദേഹം മോദിയുടെ കരിമ്പട്ടികയിൽ ഇടംപിടിച്ചത്. നോട്ട് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐ യുമായി സർക്കാർ ചർച്ച നടത്തിയില്ല. രാജ്യത്ത് ഉപയോഗത്തിലുള്ള ആകെ നോട്ടുകളുടെ 87.5 ശതമാനവും റദ്ദാക്കാനുള്ള നീക്കം നല്ല ആശയമായിരുന്നില്ല' അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരാശയം ഉരുത്തിരിഞ്ഞു വന്നപ്പോള്‍ തന്നെ താന്‍ ഇത് സര്‍ക്കാരിനോട് പറഞ്ഞതായിരുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതിയ സാമ്പത്തിക സിദ്ധാന്തം
സാമ്പത്തിക മേഖലയെ നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടോ എന്നറിയാൻ പുതിയ സാമ്പത്തിക സിദ്ധാന്തം രൂപപ്പെടുത്തേണ്ടി വരും. നികുതി നല്‍കുന്നതില്‍ മാറ്റം വരുന്നതോടെ കാര്യമായ മാറ്റം വരുമെന്നാണ് നോട്ടു നിരോധനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നമുക്ക് കാത്തിരുന്നു കാണാമെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രതീക്ഷിക്കാത്ത രീതിയില്‍ റദ്ദ് ചെയ്ത നോട്ടുകളെല്ലാം ബാങ്കിലേക്ക് തന്നെ തിരിച്ചെത്തി. ദീർഘകാലാടിസ്ഥാനത്തിൽ ഇതിന്‍റെ ഫലം എന്താകുമെന്ന് അറിയേണ്ടിയിരിക്കുന്നു. ഏറ്റവും വലിയ പ്രശ്നം പണമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടും എന്നതാണ്. ഇത് ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിക്കും. അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയാണെന്നും അത് കണക്കുകൂട്ടാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്യരുത്
അതേസമയം ‘എപ്പോഴും ഇന്ത്യയെ ചൈനയുമായാണ് താരതമ്യം ചെയ്യാറുള്ളത്. ഈ താരതമ്യം ഒരു പരിധിവരെ ഇന്ത്യയോടുള്ള അന്യായമാണ്. ഇരു രാജ്യങ്ങളും വ്യത്യസ്തരാണ്', രഘുറാം രാജന്‍ പറഞ്ഞു. ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് വലുപ്പമുള്ള ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നിറം മങ്ങും. അതേസമയം, ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇരു രാജ്യങ്ങളുടെയും പ്രതിശീര്‍ഷ വരുമാം ഏകദേശം തുല്യമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ചൈനയുമായി താരതമ്യപ്പെടുത്തുന്നതൊഴിച്ച് മറ്റേത് മാനദണ്ഡങ്ങള്‍ അനുസരിച്ചു വീക്ഷിച്ചാലും ഇന്ത്യ മതിപ്പുളവാക്കുന്നുണ്ട്', കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ ജി.ഡി.പിയില്‍ ഏഴു ശതമാനം വര്‍ദ്ധനവുണ്ടായെന്ന് കാട്ടി രഘുറാം രാജന്‍ പറഞ്ഞു. ‘ഇന്ത്യയുടെ വളര്‍ച്ചക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷേ, അതത്ര വലിയ വെല്ലുവിളി അല്ലെന്നും അദ്ദേഹം പറഞ്ഞു.