ബന്ദിനും ഹർത്താലിനും തൊടാനാകാതെ ഇന്ധന വില.. ബന്ദിന് പിന്നാലെ വീണ്ടും വിലയിൽ കുതിപ്പ്.. 90 രൂപ കടന്നു
ദില്ലി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില അനിയന്ത്രിതമായി കുതിച്ച് ഉയരുന്നതിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം ഭാരത ബന്ദും ഹര്‍ത്താലും നടത്തിയത് തിങ്കളാഴ്ച ആയിരുന്നു. ബന്ദിനും ഹര്‍ത്താലിനുമൊന്നും ഇന്ധന വിലയെ തൊടാനായിട്ടില്ല.
ബന്ദ് ദിവസമായ ഇന്നലെയും പിറ്റേദിവസമായ ഇന്നും പെട്രോള്‍ വില റോക്കറ്റ് പോലെ കുതിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ എണ്ണവില സെഞ്ച്വറിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. 90ല്‍ തട്ടി നില്‍ക്കുകയാണ് ഇന്ന് പെട്രോള്‍ വില.
ഇന്ധന വില മുകളിലേക്ക് തന്നെ
രാജ്യം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഇന്ധന വില കുതിച്ച് പൊങ്ങിക്കൊണ്ടിരിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കി ഓരോദിവസവും പെട്രോള്‍- ഡീസല്‍ വില ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. ഇന്ധന വില വര്‍ധനയ്ക്ക് എതിരെ രാജ്യം പ്രതിഷേധിച്ച ദിവസം പെട്രോളിന് കൂടിയത് 23 പൈസയാണ്. ഡീസലിനാകട്ടെ 24 പൈസയും കൂടി.
ബന്ദിന് ശേഷവും
ബന്ദിന് ശേഷവും പെട്രോള്‍ വില മുകളിലേക്ക് തന്നെയാണ്. ഇന്ന് വീണ്ടും 15 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡീസലിന് പതിനാല് പൈസയും വര്‍ധിപ്പിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 84 രൂപ 19 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില 78 രൂപ 14 പൈസയും.
90 കടന്നു
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76.88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ വില. രാജ്യത്ത് തന്നെ ഏറ്റവും അധികം വില രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ ആണ്. ഇവിടെ പെട്രോളിന്റെ ഏററവും പുതുക്കിയ നിരക്ക് 90.12 രൂപയാണ്.
തുടര്‍ച്ചയായ 43ാം ദിവസം
തുടര്‍ച്ചയായ 43ാം ദിവസമാണ് രാജ്യത്തെ ഇന്ധന വില ഉയരുന്നത്. പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തുന്ന മഹാരാഷ്ട്രയിലെ മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 88.62 രൂപയാണിപ്പോള്‍ വില. മഹാരാഷ്ട്രയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതികളുടെ രൂപത്തില്‍ 65 ശതമാനത്തോളമാണ് പെട്രോളിന് മേല്‍ തീരുവയുള്ളത്.
അനക്കമില്ലാതെ കേന്ദ്രം
ഇന്ധന വില വര്‍ധനവിന് എതിരെ വന്‍ പ്രതിഷേധം ഉയരുമ്പോഴും ചെറുവിരല്‍ പോലുമനക്കാതിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറല്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസമെന്നോണം നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്.
വില കുറച്ച് സംസ്ഥാനങ്ങൾ
ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വിലയില്‍ നാല് ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു. ഇതോടെ രണ്ട് രൂപയാണ് വിലക്കുറവ് ഉണ്ടാവുക. ആന്ധ്ര പ്രദേശ് പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപ കുറച്ചിട്ടുണ്ട്. കര്‍ണാടകയാവട്ടെ വില കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും വ്യക്തമാക്കിയിരിക്കുന്നു.
വില കുറയ്ക്കാനാവില്ലെന്ന് കേന്ദ്രം
അതേസമയം വില കുറയ്്ക്കാന്‍ സാധിക്കില്ല എന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രം. രൂപയുടെ മൂല്യം ഇടിഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് തീരുവ കുറയ്ക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നികുതി കുറയ്ക്കുന്നത് ധനക്കമ്മി ഉയരാന്‍ കാരണമാകും. ഇതോടെ രൂപ വീണ്ടും ഇടിയുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടി വരുമെന്നുമാണ് കേന്ദ്രത്തിന്റെ ന്യായവാദം.
രൂപ തകർന്നത് നേട്ടമാക്കി പ്രവാസികൾ.. വായ്പയെടുത്ത് പണം അയക്കുന്നവർ സൂക്ഷിക്കുക.. പണി കിട്ടും
അച്ഛൻ മരിച്ചത് ആസ്‌ബെസ്റ്റോസ് ശ്വസിച്ച്, മലയാളികൾക്ക് മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി