ഇത് ബിജെപി സർക്കാരിന്റെ വിശ്വാസ വഞ്ചന.. യേശുദാസും ജയരാജും ഒപ്പിട്ട ആ കത്ത്.. പൂർണരൂപം വായിക്കാം
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതി വിതരണം ചെയ്യുന്നതാണ് ഇതുവരെയുള്ള കീഴ്വഴക്കം. എന്നാല്‍ ഇത്തവണ അത് കേന്ദ്ര സര്‍ക്കാര്‍ തെറ്റിച്ചു. പ്രധാനപ്പെട്ട പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍ മാത്രമാണ് രാഷ്ട്രപതി വിതരണം ചെയ്തത്. മറ്റുള്ളവ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും ചേര്‍ന്നാണ് നല്‍കിയത്.
അവാര്‍ഡ് വിതരണം രാഷ്ട്രപതി നടത്തുമെന്ന് ജേതാക്കള്‍ക്ക് ഇമെയില്‍ വഴിയും നോട്ടീസ് വഴിയും അറിയിപ്പ് നല്‍കിയ ശേഷമായിരുന്നു പൊടുന്നനെ ഉള്ള ഈ മാറ്റം. 68 ജേതാക്കള്‍ ആ നീക്കത്തില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. കടുത്ത ആ തീരുമാനമെടുക്കുന്നതിന് മുന്‍പ് ജേതാക്കള്‍ രാഷ്ട്രപതിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം വായിക്കാം:

ആ കത്തിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട സര്‍,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരും കലാകാരന്മാരും ചേര്‍ന്നെഴുതുന്ന നിവേദനമാണിത്. കലാകാരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും പ്രോത്സാഹനവുമായ 65ാംത്തെ ദേശീയ പുരസ്‌ക്കാര ജേതാക്കളാണ് ഞങ്ങള്‍. പുരസ്‌ക്കാര വിതരണ ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് ഞങ്ങള്‍ക്ക് കിട്ടിയ കത്തില്‍ പറയുന്നത് അവാര്‍ഡുകള്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി വിതരണം ചെയ്യും എന്നാണ്.

വിവരമറിഞ്ഞത് ഒരു ദിവസം മുൻപ്
ഈ ക്ഷണക്കത്ത് കിട്ടിയത് പ്രകാരം കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഞങ്ങള്‍ ഇവിടെ എത്തി. ഞങ്ങളുടെ വിശ്രമരഹിതമായ അധ്വാനത്തിനും സ്വപ്നങ്ങളോടുള്ള ആത്മാര്‍ത്ഥതയ്ക്കും ലഭിച്ച അംഗീകാരം സ്വീകരിക്കാന്‍. എന്നാല്‍ ചടങ്ങിന് ഒരു ദിവസം മുന്‍പ് മാത്രമാണ് ഭൂരിഭാഗം പുരസ്‌ക്കാരങ്ങളും ബഹുമാനപ്പെട്ട രാഷ്ട്രപതിയല്ല വിതരണം ചെയ്യുന്നത് എന്ന് ചൈതന്യ പ്രസാദില്‍ നിന്നും ഞങ്ങള്‍ അറിഞ്ഞത്.

ഇതൊരു വിശ്വാസ വഞ്ചനയാണ്
അതൊരു വിശ്വാസവഞ്ചന ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കൃത്യമായ പ്രോട്ടോക്കോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു ചടങ്ങിലുണ്ടായ സുപ്രധാനമായ മാറ്റം നേരത്തെ തന്നെ ഞങ്ങളെ അറിയിക്കാതിരുന്നത് വിശ്വാസവഞ്ചനയാണ്. ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ 65 വര്‍ഷത്തെ പാരമ്പര്യം ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.

ഹൃദയഭേദകമായ അനുഭവം
എളുപ്പത്തിലൊന്നും അംഗീകരിക്കപ്പെടാത്ത സിനിമാരംഗം പോലൊരു മേഖലയില്‍ വളരെ ഏറെ ത്യാഗം സഹിച്ചും സ്വപ്‌നങ്ങളെ മുറുകിപ്പിടിച്ചുമാണ് ചലച്ചിത്രകാരന്മാരും കലാകാരന്മാരും നിലനില്‍ക്കുന്നത്. രാഷ്ട്രപതിയില്‍ നിന്നും ദേശീയ പുരസ്‌ക്കാരം നേടുന്നതിന്റെ അഭിമാനവും തിളക്കവും ജീവിതത്തില്‍ ചിലപ്പോള്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. ആ ആദരവില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് ഹൃദയഭേദകമായ അനുഭവം ആണ്.

തീർത്തും നിരാശാജനകം
മറ്റ് പുരസ്‌കാരങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ഏറ്റവും നിഷ്പക്ഷവും പ്രാചീനവുമാണ്.ഈ പുരസ്‌ക്കാരത്തിന്റെ ഔന്നിത്യം സംരക്ഷിക്കപ്പെടണമെന്നും ചടങ്ങില്‍ യാതൊരു വിധത്തിലുള്ള വലിപ്പച്ചെറുപ്പവും ഉണ്ടാകരുതെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട രാഷ്ട്രപതി 11 പേര്‍ക്ക് മാത്രമേ പുരസ്‌ക്കാരം നല്‍കുകയുള്ളൂ എന്നതും ബാക്കി 120 പേര്‍ക്ക് നല്‍കില്ലെന്നുമുള്ള വിവരം തീര്‍ത്തും നിരാശാജനകമാണ്.

ആദരവല്ല, അപമാനം
ഈ പ്രശ്‌നം ബഹുമാനപ്പെട്ട വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയുമായി കഴിഞ്ഞ ദിവസം വൈകിട്ട് ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുന്നയിച്ച വിഷയത്തില്‍ മറുപടി പറയാം എന്ന് പറഞ്ഞതല്ലാതെ ഇതുവരെ അക്കാര്യത്തില്‍ ഒരു ഉത്തരം ലഭിച്ചിട്ടില്ല. ഇതോടെ ഇക്കാര്യത്തിലെ ഞങ്ങളുചെ നിരാശ താങ്കളെ അറിയിക്കുക എന്നതല്ലാതെ മുന്നില്‍ മറ്റ് വഴികളില്ല. ഞങ്ങളുടെ കലാസൃഷ്ടികളുടെ പേരില്‍ ആദരിക്കപ്പെട്ടു എന്നല്ല, അപമാനിക്കപ്പെട്ടുവെന്നാണ് തോന്നുന്നത്.

ചടങ്ങിൽ നിന്നും വിട്ട് നിൽക്കുന്നു
തങ്ങളുന്നയിച്ച പ്രശ്‌നത്തിന് മറുപടി ലഭിക്കുകയോ പരിഹാരമാവുകയോ ചെയ്യാത്ത പക്ഷം പുരസ്‌ക്കാര വിതരണ ചടങ്ങില്‍ നിന്നും മാറി നില്‍ക്കുക എന്നതല്ലാതെ മറ്റ് വഴികളൊന്നും അവശേഷിക്കുന്നില്ല. ചടങ്ങ് ബഹിഷ്‌ക്കരിക്കുകയല്ല, മറിച്ച് ഞങ്ങളുടെ പ്രതിഷേധം അറിയിക്കാനും നീതിപൂര്‍വ്വമായ ഒരു തീരുമാനം പ്രതീക്ഷിച്ചുകൊണ്ടും പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് എന്നാണ് കത്ത് അവസാനിക്കുന്നത്. പുരസ്‌ക്കാര ജേതാക്കളായ 69 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.












Click it and Unblock the Notifications