കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം രാജ്യമറിയാതിരിക്കാൻ രാജ്യസഭാ ടിവി ലൈവ് കട്ട് ചെയ്തു; കേന്ദ്രത്തിന്‍റെ നടപടികള്‍ ദുരൂഹമാണ്

Google Oneindia Malayalam News

തിരുവനന്തപുരം: അംഗങ്ങളെ ചട്ടങ്ങൾ പോലും പാലിക്കാതെ പുറത്താക്കിയും വിവാദ കർഷക ബില്ലുകൾ ഈ കോവിഡ് കാലത്ത് തിരക്കിട്ട് അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസ്സാക്കി എന്നു വരുത്തിയ കേന്ദ്ര സർക്കാർ നടപടി ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി ജി സുധാകരന്‍. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയിൽ ആഞ്ഞടിച്ച പ്രതിഷേധം രാജ്യമറിയാതിരിക്കാൻ രാജ്യസഭാ റ്റിവി ലൈവ് കട്ട് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 ദുരൂഹമാണ്, പ്രതിഷേധാർഹമാണ്

ദുരൂഹമാണ്, പ്രതിഷേധാർഹമാണ്

രാജ്യമൊട്ടാകെയും രാജ്യസഭയ്ക്കുള്ളിലും സ്വന്തം മുന്നണിയിൽ നിന്ന് പോലും ഇരമ്പുന്ന പ്രതിഷേധം വകവയ്ക്കാതെയും പ്രതിഷേധിച്ച അംഗങ്ങളെ ചട്ടങ്ങൾ പോലും പാലിക്കാതെ പുറത്താക്കിയും വിവാദ കർഷക ബില്ലുകൾ ഈ കോവിഡ് കാലത്ത് തിരക്കിട്ട് അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസ്സാക്കി എന്നു വരുത്തിയ കേന്ദ്ര സർക്കാർ നടപടി ദുരൂഹമാണ്, പ്രതിഷേധാർഹമാണ്.

ലൈവ് കട്ട് ചെയ്തു

ലൈവ് കട്ട് ചെയ്തു

ബില്ലുകൾ വോട്ടിനിടണമെന്നതും, പരിശോധനക്കായി സിലക്ട് കമ്മറ്റിക്ക് വിടണമെന്നുള്ള പ്രതിപക്ഷ ആവശ്യം തള്ളിയും രാജ്യസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.ഹരിവൻഷ് നാരായൺ സിംഗ് സർക്കാരിൻ്റെ കർഷകദ്രോഹത്തിനും കോർപ്പറേറ്റ് പ്രേമത്തിനും കുട പിടിച്ചു.12 പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയിൽ ആഞ്ഞടിച്ച പ്രതിഷേധം രാജ്യമറിയാതിരിക്കാൻ രാജ്യസഭാ റ്റിവി ലൈവ് കട്ട് ചെയ്തു. ഈ പോസ്റ്റ് തയ്യാറാക്കുമ്പോൾ അംഗങ്ങൾ പാർലമെൻ്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ഇരിക്കുകയാണ്.

വോട്ടിനിടാതെ

വോട്ടിനിടാതെ


ഇന്നലെ രാജ്യസഭയിൽ വോട്ടിനിടാതെ ശബ്ദഘോഷങ്ങൾക്കിടയിൽ ശബ്ദ വോട്ടോടെ പാസ്സായതായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ കർഷകരുടെ മരണമണി എന്ന് പാർലമെൻ്റിൽ പ്രതിപക്ഷ അംഗങ്ങൾ വിശേഷിപ്പിച്ച കർഷക ഉൽപ്പന്ന വ്യാപാര വാണിജ്യ ബിൽ, കർഷക ( ശാക്തീകരണ, സംരക്ഷണ )ബിൽ എന്നിവയുടെ അപകടക്കെണികളൊന്ന് പരിശോധിക്കാം.

ബില്ലിന്‍റെ അനന്തരഫലം

ബില്ലിന്‍റെ അനന്തരഫലം

കാർഷിക ഉൽപ്പന്ന വിപണിയിൽ നിലവിലെ സർക്കാർ ഇടപെടൽ കുറച്ചു കൊണ്ടു വരിക. ( ഫലം കുത്തകകളുടെ സമഗ്രാധിപത്യമാവും രാജ്യത്ത് നടമാടുക.) കാർഷിക ഉൽപ്പന്ന വിപണിസമിതികൾ (APMC) ഇല്ലാതാവുക. (കർഷക ശബ്ദം ഇല്ലാതാവുകയും കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് കർഷകർ പൂർണ്ണമായും വഴങ്ങേണ്ടിയും വരും)
താങ്ങുവില പതിയെ അപ്രത്യക്ഷമാവും. സ്വകാര്യ മേഖലയിലെ സംഭരണ നിയന്ത്രണങ്ങൾ ഇല്ലാതാവും. ( വിപണിയിൽ കോർപ്പറേറ്റ് സമഗ്രാധിപത്യം, കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ്, കൃത്രിമ വിലക്കയറ്റം, കൃത്രിമ ക്ഷാമം ഇവ സൃഷ്‌ടിക്കൽ കുറ്റകരമല്ലാതാവും)

സർക്കാർ മേനി പറയുന്നു

സർക്കാർ മേനി പറയുന്നു

ഇടനിലക്കാരില്ലാതാവും എന്ന് സർക്കാർ മേനി പറയുന്നു.എന്നാൽ ഇന്ത്യൻ കാർഷിക മേഖലയുടെ ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ഈ ഇടനിലക്കാർ. ചെറുകിട വ്യാപാരികളായ ഇവരും APMC പോലുള്ള സഹകരണ മേഖലയിലെ ഇടനിലക്കാരുമായി കർഷകർക്ക് മികച്ച വിലപേശൽ നടത്താനാവും.സാധാരണ കർഷകന് കോർപ്പറേറ്റുകളെ നിഷേധിക്കാനോ നിയമ നടപടികൾക്ക് പോവാനോ സാധിക്കാത്ത സാഹചര്യമുണ്ടാവും. പഴയ ബ്രിട്ടീഷ് രാജിലേതുപോലെ എന്ത് കൃഷി ചെയ്യണം എന്നും എന്ത് വില നൽകണം എന്നും കുത്തകകൾ തീരുമാനിക്കുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്.കൃഷി ഭരണഘടനാപരമായി സംസ്ഥാന വിഷയമായിരിക്കെ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെ ഫെഡറൽ സംവിധാനത്തിന് തുരങ്കം വയ്ക്കുന്നു.

 ചർച്ചകൾ നടത്തിയില്ല

ചർച്ചകൾ നടത്തിയില്ല

കർഷകരുടെ സംഘടനകളുമായി ഒരു തലത്തിലും ചർച്ചകൾ നടത്തിയില്ല. നഗ്നമായ ജനാധിപത്യ ധ്വംസനവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോവുന്നത്.FCI പോലുള്ള സർക്കാർ തല സംഭരണം ഇല്ലാതാവും. BSNL വിഴുങ്ങിയ റിലയൻസ് ജിയോ നമ്മുടെ കൺമുന്നിലുണ്ട്. ഭരണ കക്ഷിയുടെ സാമ്പത്തിക സ്രോതസ്സായ അദാനി, റിലയൻസ് എന്നീ കോർപ്പറേറ്റ് കമ്പനികളുടെ റീട്ടെയ്ൽ രംഗത്തേയ്ക്കുള്ള കടന്നുവരവ് ഈ കർഷക ദ്രോഹ ബില്ലുമായി മുന്നോട്ട് പോവാൻ കേന്ദ്ര സർക്കാരിന് പ്രേരണയായി എന്നത് തീർച്ചയാണ്.

കോർപ്പറേറ്റ് പണക്കിലുക്കത്തിൽ

കോർപ്പറേറ്റ് പണക്കിലുക്കത്തിൽ

സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പ്രതിഷേധവും രാജിയും കോർപ്പറേറ്റ് പണക്കിലുക്കത്തിൽ ഇവർ ശ്രദ്ധിക്കുന്നില്ല. കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി ഹർസിംറാത്ത് കൗർ ബാദൽ തൻ്റെ രാജിക്കത്തിൽ കർഷക ബില്ലിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമല്ല എന്നും മറിച്ച് രാജ്യത്തെ കർഷകരുടെ ആശങ്കകളെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

50 ശതമാനത്തിലേറെ ജനങ്ങൾ

50 ശതമാനത്തിലേറെ ജനങ്ങൾ

50 ശതമാനത്തിലേറെ ജനങ്ങൾ കർഷകരായുള്ള ഇന്ത്യാ മഹാരാജ്യത്ത് ഇന്ത്യയുടെ ആത്മാവായ കർഷകരുടെ ജീവിതം കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ തിട്ടൂരമിറക്കി കാത്തിരിക്കുകയാണ് കോർപ്പറേറ്റ് പിണിയാളുകളായ കേന്ദ്ര സർക്കാർ.രാജ്യത്തിൻ്റെ സ്വത്തുക്കൾ ഒന്നൊന്നായി കുത്തകൾക്ക് തീറെഴുതി കടം വീട്ടുകയാണിവർ.
രാജ്യത്തിൻ്റെ നാനാഭാഗത്തു നിന്നും കർഷക രോഷം ഇരമ്പിയാർക്കുന്നു. 25 ന് രാജ്യവ്യാപകമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ സമരങ്ങളോടെ പൊതു സമൂഹം ഈ സമരമേറ്റെടുക്കും. തിരുത്തേണ്ടി വരും തീർച്ച. ബഹു .ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ കർഷക ശബ്ദത്തിന് കാത് നൽകണമെന്നു കൂടി ആവശ്യപ്പെടുന്നു.

 ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമോ? കര്‍ഷകര്‍ക്കായി രാജിക്കും തയ്യാറെന്ന് ജെജെപി എംഎംല്‍എ ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമോ? കര്‍ഷകര്‍ക്കായി രാജിക്കും തയ്യാറെന്ന് ജെജെപി എംഎംല്‍എ

English summary
g sudhakaran slams central government on farm bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X