ജി 20 ഉച്ചകോടി: ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ മറികടക്കാൻ സഹായിക്കുമെന്ന് നരേന്ദ്ര മോദി
റിയാദ്: ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ മറികടക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്. സാമ്പത്തിക ഉണർവ്വിനൊപ്പം തൊഴിൽ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. റിയാദിൽ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടെടുക്കൽ സാമ്പത്തികം , ജോലി, വ്യാപാരം എന്നിവയിൽ മാത്രം ഒതുങ്ങരുതെന്നും സര്‍വ്വമേഖലയിലും ജി 20 നിർണായക നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളെ നേരിടാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി ഭരണ സംവിധാനങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്നും മോദി ആവശ്യപ്പെട്ടു. പരിസ്ഥിതിയെ "ഉടമകളേക്കാൾ ട്രസ്റ്റികൾ" എന്ന നിലയിൽ കൈകാര്യം ചെയ്യുന്നത് സമഗ്രവും ആരോഗ്യകരവുമായ ഒരു ജീവിതശൈലിയിലേക്ക് നയിക്കുമെന്ന് മോദി പറഞ്ഞു. കൊറോണ വൈറസിന് ശേഷമുള്ള ലോകത്തിനായി നാല് ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ആഗോള സൂചികയും അദ്ദേഹം മുന്നോട്ട് വെച്ചു - വിശാലമായ ടാലന്റ് പൂൾ സൃഷ്ടിക്കുക, സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുക, ഭരണസംവിധാനങ്ങളിലെ സുതാര്യത, ഭൂമിയെ ട്രസ്റ്റിഷിപ്പ് മനോഭാവത്തോടെ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ട് വെച്ച പുതിയ ആഗോള സൂചിക.
സൗദി അറേബ്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ദ്വിദിന വെർച്വൽ ഉച്ചകോടിയിൽ 19 അംഗ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും യൂറോപ്യൻ യൂണിയന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾക്കൊപ്പമാണ് മോദിയും പങ്കെടുത്തത്.നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ജി പെങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തുടങ്ങിയ ലോകനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രമുഖ രാഷ്ട്ര നേതാക്കള്‍.