ചരിത്ര ദൗത്യത്തിന് ഇന്ത്യ!!! രാകേഷ് ശർമയ്ക്കും കൽപന ചൗളയ്ക്കും ശേഷം ബഹിരാകാശത്തേക്ക് ഇന്ത്യക്കാർ...
ദില്ലി: ബഹിരാകാശ രംഗത്ത് വന്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. അതിന് ഹോമി ജഹാംഗീര്‍ ഭാഭയോടും വിക്രം സാരാഭായോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിന് അടിത്തറ പാകിയത് ഇവരായിരുന്നു.
ഐഎസ്ആര്‍ഒയുടെ 2018 ലെ അവസാന വിക്ഷേപണം, ഇന്ത്യന്‍ സൈന്യത്തിന്റെ പുത്തന്‍ കരുത്ത്... ജിസാറ്റ്-7
എന്നാല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ബാലികേറാ മലയായിരുന്നു. 1961 ല്‍ യൂറി ഗഗാറിനെ റഷ്യ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുമ്പോള്‍ ഇന്ത്യയില്‍ ഐഎസ്ആര്‍ഒ പോലും നിലവില്‍ വന്നിരുന്നില്ല. എന്നാല്‍ 1970 കള്‍ക്ക് ശേഷം ബഹിരാകാശ രംഗത്ത് ഇന്ത്യയുണ്ടാക്കിയ മുന്നേറ്റം വലുതായിരുന്നു.
ഇപ്പോഴിതാ, ആദ്യമായി മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഇന്ത്യ. 2022 ല്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. പതിനായിരം കോടി രൂപയാണ് ഇതിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ മുന്നേറ്റം
ചന്ദ്രയാന്‍, മംഗള്‍യാന്‍ എന്നീ ബഹിരാകാശ ദൗത്യങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യക്ക് ഏറെ പ്രശംസ നേടിക്കൊടുത്തവ ആയിരുന്നു. എന്നിരുന്നാല്‍ പോലും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയാതിരുന്നത് ഈ മേഖലയില്‍ ഇന്ത്യയ്ക്ക് ഒരു തിരിച്ചടി തന്നെ ആയിരുന്നു. അതാണ് ഇപ്പോള്‍ മറികടക്കാന്‍ പോകുന്നത്.
ഗഗന്‍യാന്‍
ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയ്ക്ക് ഐഎസ്ആര്‍ഒ നല്‍കിയ പേര്‍ 'ഗഗന്‍യാന്‍' എന്നാണ്. നാല്‍പത് മാസത്തിനുള്ളില്‍ ഇത് പ്രാവര്‍ത്തിക്കമാക്കാന്‍ ആണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചിരുന്നു.
പതിനായിരം കോടി രൂപ
പതിനായിരം കോടി രൂപയാണ് ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത് എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യങ്ങളില്‍ ഒന്നാണ് ഇത്.
മൂന്ന് പേര്‍, ഏഴ് ദിവസം
മൂന്ന് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഇവര്‍ ഏഴ് ദിവസം ബഹിരാകാശത്ത് ചെലവഴിക്കും. ദൗത്യത്തിന് മുന്നോടിയായി രണ്ട് ആളില്ലാ പരീക്ഷണ ദൗത്യങ്ങളും നടത്തും. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ആയിരിക്കും യാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുക.
ആ ചരിത്ര പുരുഷന്‍
ഇന്ത്യ ഇതുവരെ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാര്‍ ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. രാകേഷ് ശര്‍മ എന്ന വ്യോമ തേന ഉദ്യോദസ്ഥന്‍ ആയിരുന്നു ആയിരുന്നു അത്. 1984 ല്‍ റഷ്യന്‍ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി സോയൂസ് ടി 11 എന്ന വാഹനത്തിലാണ് അദ്ദേഹം ബഹിരാകാശത്തെത്തിയത്.
കണ്ണുനനയിച്ച കല്‍പന ചൗള
കല്‍പന ചൗള ആയിരുന്നു രണ്ടാമതായി ബഹിരാകാശത്ത് എത്തിയ ഇന്ത്യന്‍. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിതയും കല്‍പന ചൗള തന്നെ. 1997 ല്‍ അമേരിക്കയുടെ കൊളംബിയ എന്ന ബഹിരാകാശ പേടകത്തില്‍ ആയിരുന്നു കല്‍പനയുടെ ആദ്യ ബഹിരാകാശ യാത്ര.
കൊളംബിയയുടെ രണ്ടാം ദൗത്യത്തിലും കല്‍പന ഉണ്ടായിരുന്നു. എന്നാല്‍ അത് അവസാനിച്ചത് വന്‍ ദുരന്തത്തിലും! 2003 ഫെബ്രുവരി 1 ന് തിരിച്ചിറങ്ങുന്നതിനിടെ കൊളംബിയ തകര്‍ന്നു. അതിലുണ്ടായിരുന്ന, കല്‍പന ചൗള അടക്കമുള്ള ആറ് ബഹിരാകാശ യാത്രികരും കൊല്ലപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ വംശജയായ സുനിത
പൂര്‍ണമായും ഇന്ത്യക്കാരി അല്ലെങ്കിലും ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള ആളാണ് സുനിത വില്യംസ്. ഇന്ത്യന്‍ വംശജയായ സുനിതയാണ് ബഹിരാകാശത്ത് ഏറ്റവും അധികം ചെലവഴിച്ചിട്ടുള്ള വനിത.
ഇനി ആരൊക്കെ?
മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കാനാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി ലക്ഷ്യമിടുന്നത്. അതില്‍ ആരൊക്കെ ഉണ്ടാകും എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.