തമിഴ്നാട്ടിൽ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; ആറു മരണം, അരലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു
ചെന്നൈ: ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, കാരക്കൽ ജില്ലകളിലാണ് ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ഗജ ചുഴലിക്കാറ്റ് വീശുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ആറു പേർ മരിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 76,290 ഓളം ആളുകളെ ഇതുവരെ മാറ്റിപ്പാർപ്പിച്ചതായി തമിഴ്നാട് ദുരന്ത നിവാരണ അതോരിറ്റി അധികൃതർ വ്യക്തമാക്കി. 6 ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
വ്യാപക നാശനഷ്ടം
തമിഴ്നാടിന്റെ വടക്കൻ തീരത്താണ് ഗജ ചുഴലിക്കാറ്റ് അതിശക്തമായി വീശിയടിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് ആയിരത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാഴ്ചാഴ്ച അർധരാത്രിയിൽ വീശിത്തുടങ്ങിയ ചുഴലിക്കാറ്റ് രണ്ട് മണിക്കൂറോളം ശക്തി കുറയാതെ ആഞ്ഞടിച്ചു.
കനത്ത മഴയും
ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ അടക്കമുള്ള തമിഴ്നാടിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്തിരുന്നു. വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മടങ്ങൾ കടപുഴകി വീണതോടെ നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
മുന്നൊരുക്കങ്ങൾ തുണയായി
ഗജ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട് സർക്കാർ നടത്തിയ മുന്നൊരുക്കങ്ങൾ ദുരന്തത്തിന്റെ വ്യാപ്തി കുറയാൻ കാരണമായി. താഴ്ന്ന പ്രദേശങ്ങളിലും ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ ശക്തിയില്ലാത്ത വീടുകളിലുമായി താമസിക്കുന്ന മൂവായിരത്തോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർച്ചിച്ചത്. 35,000ത്തോളം രക്ഷാപ്രവർത്തകരെ സജ്ജരാക്കി നിർത്തിയിരുന്നു.
വൈദ്യുതി
ഗജ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടായിരുന്ന ഏഴു ജില്ലകളിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 13 മെഡിക്കൽ സംഘങ്ങളെയും 41 ആംബുലൻസുകളും സജ്ജമാക്കി നിർത്തിയിട്ടുണ്ട്. 1077, 1070 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി ഉന്നതഉദ്യോഗസ്ഥരെ തീരപ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ട്
ഗതിമാറി വന്ന കാറ്റ്
ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയ്ക്ക് വടക്ക് കിഴക്ക് മാറി 860 കിലോമീറ്റര്‍ ദൂരത്തിലാണ് ഗജ ചുഴലിക്കാറ്റിന്റെ ഉത്ഭവം. കടലൂരിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലുള്ള ഭാഗങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ്. പിന്നീട് ഗജ ചുഴലിക്കാറ്റിന്റെ ഗതിമാറി നാഗപട്ടണം തീരത്തിനടുത്തേയ്ക്ക് നീങ്ങുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലെ മനാഥപുരം, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട ജില്ലകളിലും പുതുച്ചേരി, കാരയ്ക്കലിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാ, അഴഗപ്പ, മധുര സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്നു പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
കേരളത്തിലും മഴ
കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആറ് മരണം
ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം ആറായി. കടലൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. വിരുതാചലത്ത് മതിൽ ഇടിഞ്ഞുവീണ് ഒരു സ്ത്രീയും പുതുക്കോട്ടയിൽ വീട് തകർന്നുവീണ് 4 പേരും മരിച്ചു.
ഫേസ്ബുക്ക്
കേരളാ ദുരന്ത നിവാരണ അതോരിറ്റി ഫേസ്ബുക്കിൽ പൊതുജനങ്ങൾക്കായി പങ്കുവച്ച മുന്നറിയിപ്പ്
"തല്ലുകൊള്ളേണ്ടേങ്കില്‍ കേരളത്തിലോട്ട് വരരുത്" തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ്
ശബരിമല വിധിയില്‍ സാവകാശം തേടുമെന്ന് പിണറായി..... ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കിയേക്കും?