നാശം വിതച്ച് വീശിയടിച്ച് ഗജ ചുഴലിക്കാറ്റ്, വേളാങ്കണ്ണി പള്ളിക്ക് കനത്ത നാശം, ക്രിസ്തു പ്രതിമ തകർന്ന
വേളാങ്കണ്ണി: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ വലിയ നാശം വിതച്ച് കൊണ്ട് മുന്നേറുകയാണ്. ഇതുവരെ പതിനാറ് പേരുടെ ജീവനാണ് ഗജ ചുഴലിക്കാറ്റെടുത്തിരിക്കുന്നത്. നാഗപട്ടണം ജില്ലയിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തിന് അടുത്ത് ആളുകളെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 417 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
ശബരിമലയിലൂടെ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ! വിവരങ്ങൾ പുറത്ത്
ഗജ ചുഴലിക്കാറ്റില്‍ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലും പരിസര പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വേളാങ്കണ്ണിപ്പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തുളള വന്‍ മരങ്ങളടക്കം കടപുഴകി വീണു. പള്ളിയുടെ ഓടുകള്‍ തകര്‍ന്നിട്ടുണ്ട്.
വീശിയടിച്ച കാറ്റില്‍ പളളിയിലെ ക്രിസ്തുവിന്റെ പ്രതിമ തകര്‍ന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുരൂപമാണ് തകര്‍ന്നിരിക്കുന്നത്. പ്രതിമയുടെ കൈകളാണ് കാറ്റില്‍ തകര്‍ന്ന് വീണത്. ഈ പ്രതിമ ഒരു മാസം മുന്‍പാണ് പള്ളിയോട് ചേര്‍ന്ന് നിര്‍മ്മിച്ചത്. മാത്രമല്ല പളളിയുടെ മിനാരത്തിന്റെ ഭാഗവും ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പള്ളിക്ക് സമീപത്ത് വന്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. നാഗപട്ടണം, പുതുക്കോട്ടെ, തൂത്തുക്കുടി തുടങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായാണ് ഗജ വീശിയടിച്ച്. കാറ്റിന് നൂറ് കിലോമീറ്ററായിരുന്നു വേഗം. ഈ സ്ഥലങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നുമുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം തകരാറിലായിരിക്കുകയാണ്. തമിഴ്‌നാടിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.