ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു, തീരപ്രദേശങ്ങളിൽ റെഡ് അലേർട്ട്
Recommended Video

ചെന്നൈ: രാജ്യത്ത് വൻ നാശ നഷ്ടം വിതച്ച തിത്ലി, ലുബാൻ ചുഴലിക്കാറ്റുകൾക്ക് ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി രാജ്യത്ത് വീശിയടിക്കാൻ ഒരുങ്ങുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപംകൊള്ളുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
ഗജാ എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാടും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും ജാഗ്രതയിലാണ്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഗജ ചുഴലിക്കാറ്റ്
ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയ്ക്ക് വടക്ക് കിഴക്ക് മാറി 860 കിലോമീറ്റര്‍ ദൂരത്തിലാണ് ഗജ ചുഴലിക്കാറ്റിന്റെ ഉത്ഭവം. കടലൂരിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലുള്ള ഭാഗങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗജ ചുഴലിക്കാറ്റിപ്പോൾ നാഗപട്ടണം തീരത്തിനടുത്തേയ്ക്കാണ് നീങ്ങുന്നത്.

റെഡ് അലേർട്ട്
തീരപ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും, പുതുച്ചേരിയിലും, ആന്ധ്രയുടെ തെക്കൻ ഭാഗങ്ങളിലുമായി പതിമൂന്ന് ജില്ലകളിലായി കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാണെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം തീരത്തു തിരിച്ചെത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ദുരന്തനിവാരണ അതോരിറ്റി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പതിനഞ്ചാം തീയതി വൈകിട്ടോടെ ഗജ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തുന്നത്.

കേരളത്തിൽ മഴ
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ 15, 16 തീയതികളിലും , ഇടുക്കി, വയനാട് ജില്ലകളിൽ നവംബർ 16നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 16 നവംബറിന് ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

തിത്ലിക്ക് പിന്നാലെ
കഴിഞ്ഞ മാസം വീശിയടിച്ച തിത്ലി ചുഴലിക്കാറ്റ് ഒഡീഷയുടേയും ആന്ധ്രയുടെയും തീരത്ത് കനത്ത നാശം വിതച്ചിരുന്നു. മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിലാണ് തിത്ലി ആഞ്ഞടിച്ചത്. തിത്ലി ചുഴലിക്കാറ്റിനേത്തുടർന്ന് എഴുപതോളം ആളുകളാണ് മരിച്ചത്.












Click it and Unblock the Notifications