ഗാല്‍വാനിലെ ഏറ്റുമുട്ടലും നാകുലായിലെ സംഘര്‍ഷവും വരെ, ഇന്ത്യ-ചൈന ബന്ധം വഷളായ 2020!!
ഇന്ത്യ ചൈന ബന്ധം ഏറ്റവും വഷളായ വര്‍ഷമാണ് 2020. ഇന്ത്യന്‍ സൈന്യം തങ്ങളുടെ വീരം എത്രത്തോളമുണ്ടെന്ന് ചൈനയെ അറിയിച്ചതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ഗാല്‍വാനിലെ രക്ത രൂക്ഷിതമായ പോരാട്ടം മുതല്‍ പല തവണ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ വരുന്നതിനും ഈ വര്‍ഷം സാക്ഷിയായി. അതേസമയം അതിര്‍ത്തിയില്‍ ചൈന ക്യാമ്പുകള്‍ വരെ സ്ഥാപിക്കുന്നുവെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. താല്‍ക്കാലിക ഗ്രാമമാണെന്നും പറയപ്പെടുന്നുണ്ട്. 2017ല്‍ ദോക്ലാമിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയെ കൂടുതല്‍ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ചൈന.
ഈ വര്‍ഷം മെയില്‍ തന്നെ ചൈനയുടെ ആക്രമണവും കടന്നുകയറ്റവും അതിര്‍ത്തിയില്‍ രൂക്ഷമായിരുന്നു. പാങ്കോംഗിലെ സോ തടാകത്തിന്റെ ഉത്തര തീരത്താണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇത് മെയിലായിരുന്നു. ഇരു ഭാഗത്തെയും സൈനികര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റിരുന്നു. എന്നാല്‍ പിന്നീട് നിസാര പരിക്കുകളാണ് ഏറ്റതെന്ന് വെളിപ്പെടുത്തിയിരുന്നു. മെയില്‍ നടന്ന ഈ ഏറ്റുമുട്ടലിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. ഇത് പ്രകോപനമുണ്ടാക്കുന്ന തരത്തിലേക്ക് മാറുകയായിരുന്നു. 2017ല്‍ ദോക്ലായിലെ ഏറ്റുമുട്ടലിന് ശേഷം ഇന്തോ-ചൈനീസ് സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ വന്നതും 2020ല്‍ ആണ്.
പാങ്കോംഗിലേതിന് സമാന സംഭവം സിക്കിം സെക്ടറിലെ നാകുലാ ചുരത്തിന് സമീപമുള്ള അതിര്‍ത്തിയിലും സംഭവിച്ചു. ഇവിടെയും സൈന്യം ഏറ്റവുമുട്ടി. ഇന്ത്യ ലേ തടാകത്തിന് സമീപത്തുള്ള മേഖലയില്‍ നിര്‍ണായകമായ റോഡ് നിര്‍മിക്കുന്നതിനെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ദാര്‍ബുക്-ഷായോക്ക്-ദോലത്ത് ബേഗ് ഓള്‍ഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന മറ്റൊരു റോഡും ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ നിര്‍മിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്തോ-ചൈനീസ് നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.
ഇതൊക്കെ കഴിഞ്ഞാല്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഏറ്റുമുട്ടലുണ്ടായത്. ജൂണില്‍ ഇരുരാജ്യങ്ങളും കടുത്ത അക്രമത്തിലേക്കാണ് നീങ്ങിയത്. ഗാല്‍വാന്‍ താഴ്വരയിലായിരുന്നു സംഭവം. 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 1975ന് ശേഷം ആദ്യമായിട്ടാണ് ചൈനയുമായിട്ടുള്ള പോരില്‍ ഇന്ത്യക്ക് സൈനികരെ നഷ്ടമാവുന്നത്. 1975ല്‍ നടന്ന ഏറ്റുമുട്ടലില്‍ മുമ്പ് നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗാല്‍വാനിലെ ഏറ്റുമുട്ടലില്‍ എത്ര സൈനികര്‍ കൊല്ലപ്പെടുവെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. 40 ചൈനീസ് സൈനികര്‍ വരെ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
ഗാല്‍വാനിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും പരസ്പരം കടുത്ത വാഗ്വാദങ്ങളാണ് ഉണ്ടായത്. ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യയില്‍ അതിക്രമിച്ച് കടന്നുവെന്നായിരുന്നു ചൈനയുടെ ആരോപണം. ഇന്ത്യ ഈ ആരോപണം തള്ളി. ഇന്ത്യയുടെ ഭൂപ്രദേശത്താണ് ഈ ആക്രമണം നടന്നതെന്നും ഇന്ത്യ ആരോപിച്ചു. ചൈന പട്രോളിംഗ് നിയമങ്ങള്‍ ലംഘിക്കുന്നുവെന്നായിരുന്നു പരാതി. ഗാല്‍വാന്‍ ശേഷം ഈസ്റ്റേണ്‍ ലഡാക്കിലായിരുന്നു ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. കഴിഞ്ഞ ആറുമാസമായി നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
ഇന്ത്യ ഉന്നയിച്ച മേഖലകളില്‍ നിന്ന് പിന്മാറാനാവില്ലെന്നും ചൈന അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു. അതേസമയം സെപ്റ്റംബര്‍ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യീയും കൂടിക്കാഴ്ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു. അഞ്ച് നിര്‍ദേശങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. സൈനിക സാന്നിധ്യം കുറയ്ക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇത് ഇന്ത്യ പാലിച്ച് വരികയാണ്. ചൈനയുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തികളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ചൈനയുമായുള്ള പ്രശ്നങ്ങള്‍ എത്തി നില്‍ക്കുന്നത് ഇവിടെയാണ്.