ദില്ലി കലാപത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി; കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീര്‍
ദില്ലി: രാജ്യതലസ്ഥാനത്തെ കലാപത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ പാര്‍ട്ടി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്തുവന്നു. പ്രകോപനപരമായ പ്രസ്താവനകള്‍ ആര് നടത്തിയാലും നടപടി വേണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസ്താവനകള്‍ ആര് നടത്തുന്നു എന്നതല്ല പ്രശ്‌നം. ആര് ഇത്തരം പ്രസ്താവനകള്‍ നടത്തിയാലും ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ശക്തമായ നടപടി വേണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
Recommended Video
ദില്ലിയില്‍ കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. പള്ളിയും വാഹനങ്ങളും വീടുകളും കടകളും കത്തിച്ചു. ആക്രമണം നടക്കുന്ന മേഖയില്‍ പോലീസ് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കലാപത്തിന്റെ കൂടുതല്‍ വിവരങ്ങള്‍....
കപില്‍ മിശ്രയുടെ ആഹ്വാനം
സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ആക്രമണം നടത്താന്‍ കഴിഞ്ഞദിവസം ബിജെപി നേതാവ് കപില്‍ മിശ്ര ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ സിഎഎയെ അനുകൂലിച്ച് പ്രകടനം നടന്നു. ഇവരാണ് പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ കല്ലെറിഞ്ഞത്. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. അധികം വൈകാതെ വ്യാപക ആക്രമണം നടന്നു.
പത്ത് പേര്‍ കൊല്ലപ്പെട്ടു
പത്ത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെയുള്ള കണക്ക്. ഒട്ടേറെ സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. പേര് ചോദിച്ചും മതം ചോദിച്ചുമാണ് ആക്രമണം നടന്നതെന്നു ഇരകള്‍ പറയുന്നു. മാത്രമല്ല, ജയ് ശ്രീറാം വിളിച്ചാണ് അക്രമികളെത്തിയതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നടപടിയെടുക്കാതെ പോലീസ്
ഞായറാഴ്ചയാണ് കപില്‍ മിശ്ര വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മൂന്ന് ദിവസം ഞങ്ങള്‍ തരും. അതിനിടയില്‍ എല്ലാ പ്രക്ഷോഭകരെയും നീക്കണം. ശേഷം മറ്റു ന്യായങ്ങള്‍ പറഞ്ഞ് വന്നേക്കരുത്. ഞങ്ങള്‍ അത് മുഖവിലക്കെടുക്കില്ല. ട്രംപിന്റെ സന്ദര്‍ശനം കഴിയുന്നത് വരെ ക്ഷമിക്കും. പിന്നീട് പോലീസ് പറയുന്നത് തങ്ങള്‍ കേള്‍ക്കില്ല എന്നാണ് കപില്‍ മിശ്ര പറഞ്ഞത്. ഇയാള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനെതിരേയാണ് ഗംഭീര്‍ രംഗത്തുവന്നത്.
ആസാദിന്റെ ഇടപെടല്‍
നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ഇയാള്‍ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലരും മിശ്രക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
കലാപം കൂടുതല്‍ മേഖലകളിലേക്ക്
അതേസമയം, വടക്കുകിഴക്കന്‍ ദില്ലിയുടെ മിക്ക ഭാഗങ്ങളിലും കലാപകാരികള്‍ അഴിഞ്ഞാടുകയാണ്. ജാഫ്രാബാദ്, അശോക് നഗര്‍, യമുന നഗര്‍, വിജയ് പാര്‍ക്ക് എന്നിവിടങ്ങങ്ങളില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കലാപം നടക്കുന്ന പല പ്രദേശങ്ങളിലും പോലീസ് ഇല്ല. അക്രമികള്‍ക്ക് പോലീസ് പിന്തുണ നല്‍കുന്നുവെന്ന ആരോപണവുമുണ്ട്.
മതം ചോദിച്ചാണ് ആക്രമണം
മതം ചോദിച്ചാണ് പലരെയും ആക്രമിച്ചത്. വസ്ത്രം അഴിച്ചുനോക്കാനും ശ്രമങ്ങളുണ്ടായി. ആയുധങ്ങളുമായി അക്രമികള്‍ പരസ്യമായി നടക്കുകയാണ്. ജാഫ്രാബാദില്‍ അക്രമികള്‍ പള്ളിക്ക് തീവച്ചു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ എന്‍ഡിടിവിയുടെ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. പല ഭാഗങ്ങളിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീവയ്പ്പ് തുടരുകയാണ്.
സൈന്യത്തെ വിളിക്കണമെന്ന് കെജ്രിവാള്‍
അക്രമികളെ നേരിടാന്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സൈന്യത്തെ വിളിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പോലീസിനെയും അര്‍ധസേനയെയും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ അക്രമം നടക്കുന്ന പല ഭാഗങ്ങളിലും പോലീസില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റു
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. എന്‍ഡിടിവി സംഘം പള്ളി കത്തിക്കുന്നത് വീഡിയോയില്‍ പകര്‍ത്തവെയാണ് ആക്രമിച്ചത്. മൗജ്പൂരില്‍ ജെകെ 24 ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറെ അക്രമികള്‍ വെടിവച്ചു. പരിക്കേറ്റ ഇദ്ദേഹത്തെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലാപത്തിന് ഇരയായ ഒട്ടേറെ പേര്‍ ഈ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കെജ്രിവാളിന്റെ പ്രാര്‍ഥന
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ പ്രശ്‌നബാധിത മേഖലയിലെ എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. ശേഷം കെജ്രിവാളും അമിത് ഷായും ചര്‍ച്ച ചെയ്തു. അക്രമം നടക്കുന്ന മേഖലയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെജ്രിവാള്‍ രാജ്ഘട്ടിലെത്തി മൗന പ്രാര്‍ഥന നടത്തി.