'സോണിയയേയും രാഹുലിനേയും പ്രിയങ്കയേയും കൊവിഡ് തീരും വരെ ക്വാറന്റൈനിലാക്കണം'! വിവാദം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം ഓഡിറ്റ് ചെയ്യുകയാണ് കോണ്‍ഗ്രസ്.
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലടക്കം മോദിയേയും ബിജെപിയേയും കോണ്‍ഗ്രസ് വെള്ളം കുടിപ്പിച്ചു. ഇതോടെ ഗാന്ധി കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. സോണിയാ ഗാന്ധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കേസെടുത്തിരിക്കുകയാണ്. അതിനിടെ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി എംപി.
മൂന്ന് പേരും വൈറസുകൾ
നേരത്തെ മുതല്‍ക്കേ തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനാണ് ബിജെപി എംപിയായ പര്‍വേഷ് വര്‍മ. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെയുളള പര്‍വേഷ് വര്‍മയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഈ മൂന്ന് പേരും വൈറസുകളാണ് എന്നാണ് ബിജെപി എംപിയുടെ ആക്ഷേപം.
രാജ്യത്ത് ഭീതി പരത്താന്‍ ശ്രമം
' ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്തെ ജനങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് മാസക്കാലമായി ബിസ്സിനസ്സിലും മറ്റുമുളള നഷ്ടങ്ങളൊന്നും കണക്കിലെടുക്കാതെ ജനം വീട്ടിലിരിക്കുകയാണ്. ഇതൊരു അടിയന്തര ഘട്ടമാണ്. അപ്പോഴാണ് 50 വര്‍ഷത്തോളം രാജ്യം ഭരിച്ച ഒരു കുടുംബം രാജ്യത്ത് ഭീതി പരത്താന്‍ ശ്രമം നടത്തുന്നത്', പര്‍വേഷ് വര്‍മ പറഞ്ഞു.
ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണം
'അവര്‍ ജനങ്ങളെ വഴി തെറ്റിക്കുകയും അവരുടെ മനസ്സില്‍ ആശങ്ക നിറയ്ക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍ കൊറോണ വൈറസ് മഹാമാരി അവസാനിക്കുന്നത് വരെ ഈ മൂന്ന് പേരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണം' എന്നും പര്‍വേഷ് വര്‍മ്മ പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും അതില്‍ കുറ്റം കണ്ട് പിടിക്കാന്‍ നടക്കുകയാണെന്നും ബിജെപി എംപി പറഞ്ഞു.
ഭീതിയിലേക്ക് തളളി വിടുകയാണ്
ലോക്ക്ഡൗണ്‍ പരാജയമാണെന്നാണ് അവര്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. രോഗവും ജീവിതമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടത് മൂലവും ദുരിതത്തിലായ ജനങ്ങളെ കൂടുതല്‍ ഭീതിയിലേക്ക് തളളി വിടുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത് എന്നും പര്‍വേഷ് വര്‍മ ആരോപിച്ചു. നേരത്തെ ദില്ലി കലാപത്തിന് മുന്‍പായി ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ വീടുകളില്‍ കയറി ബലാത്സംഗം ചെയ്യും എന്നതടക്കമുളള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുളള വ്യക്തിയാണ് പര്‍വേഷ് വര്‍മ.
തിരിച്ചടിച്ച് കോൺഗ്രസ്
അതേസമയം ഗാന്ധി കുടുംബത്തിന് എതിരെയുളള പര്‍വേഷ് വര്‍മയുടെ അധിക്ഷേപത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിന് മുന്‍പ് ആസൂത്രണമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനും കുടിയേറ്റ തൊഴിലാളികളുടെ ദുരിതാവസ്ഥയ്ക്കും ജനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ബിജെപി ചെയ്യേണ്ടത് എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ലോക്ക്ഡൗണ്‍ വിജയമാണ് എങ്കില്‍
ലോക്ക്ഡൗണ്‍ വിജയമാണ് എങ്കില്‍ എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇത്രയും വലിയ ദുരിതത്തിലൂടെ കടന്ന് പോകേണ്ടി വരുന്നത് എന്ന് സര്‍ക്കാരിനോട് ചോദിക്കുകയാണ് ഒരു ഉത്തരവാദിത്തമുളള പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് പര്‍വേഷ് വര്‍മ ചെയ്യേണ്ടത് എന്നാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായ അനില്‍ കുമാര്‍ പ്രതികരിച്ചത്.
കൊവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് തന്നെ
കോണ്‍ഗ്രസിന്റെ നേതാക്കളെ കടന്നാക്രമിക്കുന്നതിന് പകരം പര്‍വേഷ് വര്‍മ്മ ചെയ്യേണ്ടത് എന്തുകൊണ്ട് നമ്മുടെ സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞു എന്ന് ജനങ്ങളോട് വിശദീകരിക്കുകയാണ്. ജനങ്ങള്‍ക്ക് ജീവിക്കാനുളള മാര്‍ഗങ്ങളെല്ലാം ഇല്ലാതായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ വിജയകരമാണ് എങ്കില്‍ എങ്ങനെയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് കൊണ്ടിരിക്കുന്നത് എന്നും അനില്‍ കുമാര്‍ ചോദിച്ചു.
പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ആസൂത്രണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയാണ് ജാഗരൂഗരായ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം എന്ന നിലയ്ക്ക് കോണ്‍ഗ്രസ് ചെയ്യുന്നത്. അത്തരം വിഷയങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി എന്ന നിലയ്ക്ക് പര്‍വേഷ് വര്‍മ ചെയ്യേണ്ടത്. അല്ലാതെ ഇത്തരത്തിലുളള വിഡ്ഢിത്തം പറയുകയല്ല വേണ്ടത് എന്നും കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു.