ഇഷ്ടം വില കുറഞ്ഞ ടീഷർട്ടുകർ, മാസം സമ്പാദിക്കുന്നത് 1 കോടി;വികാസ് ദുബെയുടെ അമ്പരപ്പിക്കുന്ന ജീവിതരീതി
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ ഗുണ്ടാ തലവന്‍ വികാസ് ദുബെയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകളും ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകം ആസൂത്രിതമാണെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. കാണ്‍പൂരിലേക്ക് പോകുന്നതിനിടെ പൊലീസ് വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. 61 ക്രിമിനല്‍ കേസുകളാണ് വികാസ് ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് എണ്ണവും കൊലപാതക കേസുകളാണ്. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ കൊല്ലപ്പെട്ട വികാസ് ദുബെയുടെ വരുമാന സ്രോതസുകളും ജീവിത ശൈലികളും അമ്പരപ്പിച്ചിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്..
കൊടുംകുറ്റവാളി
വികാസ് ദുബെയുടെ പേരില്‍ അവസാനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതക കേസ് ഉത്തര്‍പ്രദേശില്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ കൊലപ്പെടുത്തിയതാണ്. ഇത് കൂടാതെ 1992 മുതല്‍ 2017 വരെ 7 കൊലപാതക കേസുകള്‍ ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാണ്‍പൂരില്‍ റെയിഡിനിടെയായിരുന്നു ദുബെ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നത്.
പാരിതോഷികം
പിന്നീട് ഒളിവില്‍ പോയി. ദുബെയെ കണ്ടെത്തുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുബെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശില്‍ നിന്നായിരുന്നു. പീന്നീട് കോടതിയില്‍ ഹാജരാക്കി കാണ്‍പൂരിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെടുന്നതും രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെ വെടിയേറ്റ് മരിക്കുന്നതും.
എന്‍എസ്എ
61 ക്രിമിനല്‍ കേസുകളില്‍ 80 ശതമാനവും രജിസ്റ്റര്‍ ചെയ്തത് ആദ്യകാലങ്ങളിലാണ്.വികാസ് ദുബെക്ക് മൂപ്പത് വയസുള്ളപ്പോള്‍ 2001 ലാണ് എന്‍എസ്എ ചുമത്തുന്നത്. കാണ്‍പൂരിലെ ശിവ്ലി പൊലീസ് സ്റ്റേഷനിലായിരുന്നു കേസ്. 1990 -2005 കാലഘട്ടത്തിലാണ് ദുബെക്കെതിരായ 61 ല്‍ 48 കേസുകളും ചുമത്തുന്നത്.
Recommended Video
ഗുണ്ടാ നിയമ പ്രകാരം
പിന്നീട് 2006 മുതല്‍ 2020 വരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ അവസാനത്തേതാണ് എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയത്. എന്നാല്‍ 2008 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ദുബെക്കെതിരെ ഒരു ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 1992 മുതല്‍ 2018 വരെ ഏഴ് തവണ വികാസ് ദുബെക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്
വികാസ് ദുബെ കൊല്ലപ്പെട്ടതിന് ശേഷം ഇയാളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്അന്വേഷണം ആരംഭിച്ചിരുന്നു. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു മാസം വികാസ് ദുബെ സമ്പാദിച്ച വരുമാനം തന്നെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചത്.
ഒരു കോടി
ഒരു മാസം വികാസ് ദുബെ 90 ലക്ഷം മുതല്‍ ഒരു കോടി 20 ലക്ഷം രൂപവരെയാണ് സമ്പാദിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഒരിക്കലും ആഡംബര പൂര്‍ണമായ ജീവിതം നയിച്ചിരുന്നില്ല. ഇയാള്‍ ഒരിക്കലും വിദേശയാത്രകളില്‍ പണം മുടക്കുകയോ വിലകൂടിയ സാധനങ്ങള്‍ വാങ്ങുകയോ ചെയ്തില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മദ്യപിക്കില്ല
ഇത്രയധികം രൂപ വികാസ് ദുബെ സമ്പാദിക്കുമ്പോഴും അദ്ദേഹം വളരെ ലളിതമായ ജീവിതമാണ് നയിച്ചതെന്ന് അദായനികുതി വകുപ്പ് പറയുന്നു. മദ്യപിക്കാത്ത ഒരു വ്യക്തിയായിരുന്നു ദുബെ. മാത്രമല്ല ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയാണ്. ഇയാളുമായി അടുത്ത് ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ട്രാന്‍സാക്ഷനും ആദായനികുതി വകുപ്പ് പരിശോധിച്ച് വരികയാണ്.
വസ്ത്രധാരണം
അധോലോകത്തെ വിറപ്പിച്ച വികാസ് ദുബെയുടെ വസ്ത്രധാരണ രീതിയാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. വില കുറഞ്ഞ വസ്ത്രങ്ങള്‍, ടീഷര്‍ട്ടുകള്‍ എന്നിവ ധരിക്കാനാണ് വികാസ് ദുബെയ്ക്ക് ഏറെ ഇഷ്ടമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. അതേസമയം, ദുബെയുടെ പണം കൈകാര്യം ചെയ്യാന്‍ മാറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്അന്വേഷിച്ച് വരുന്നുണ്ട്.