ഗാർഗി വനിത കോളേജ് അക്രമം; ലൈംഗീക അതിക്രമം നടത്തിയ 10 പേർക്കും ഒരു ദിവസത്തിനുള്ളിൽ ജാമ്യം!
ദില്ലി: ഗാർഗി വനിത കോളേജിലെ വാർഷിക ദിനത്തിൽ ക്യാംപസിൽ പ്രവേശിച്ച് വിദ്യാർത്ഥികളെ ലൈംഗീകമായി അക്രമിച്ച കേസിൽ അറസ്റ്റിലായ 10 പേർക്കും ജാമ്യം. കഴിഞ്ഞ ദിവസമായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഒരു ദിവസംകൊണ്ട് തന്നെ അക്രമികൾക്ക് ജാമ്യം ലഭിച്ചു. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തർക്കും ജാമ്യം അനുവദിച്ചത്.
ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായി ഒരു ദിവസത്തിനുള്ളിൽ തന്നെ ജമ്യം ലഭിച്ചു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. . കോളേജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഐപിസി 452,354,509,32 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടനന്നത്. സമീപതത് സിഎഎ അനുകൂല പ്രകടനം നടത്തിയവർ ക്യാംപസിനുള്ളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികളെ ലൈംഗീകമായി ആക്രമിക്കുകകയായിരുന്നു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിനികൾ സോഷ്യൽ മീഡിയയിൽ സംഭവം വിവരിച്ചതോടെയാണ് കാര്യങ്ങൾ പുറം ലോകം അറിഞ്ഞിരുന്നത്.
പാർലമെന്റിലെ ഇരുസഭകളിലും സംഭവം ചർച്ചയായതോടെ കേന്ദ്രസർക്കാർ ഇടപെട്ടു. പിന്നാലെ ദില്ലി പോലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ കോളേജില്‍ ഫെസ്റ്റിവല്‍ നടക്കുന്നതിനെക്കുറിച്ച് കോളേജ് അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നില്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാര് ക്യാംപസിനകത്ത് എത്തി പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും ബാത്ത്റൂമുകളിൽ അടച്ചിട്ടതായും സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചതായും വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ പറയുന്നു.