ഹിന്ദുത്വ വിമർശനത്തിൽ പക! ഗൗരി ലങ്കേഷ് കൊലക്കേസില്‍ വെളിപ്പെടുത്തലുമായി അന്വേഷണ സംഘം
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊലക്കേസില്‍ സുപ്രധാന കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ മുഖ്യസൂത്രധാരകരുടെ വിവരങ്ങള്‍ അടക്കമാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പുറത്ത് വിട്ടിരിക്കുന്നത്.
ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരിലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് എന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇതാണ്.
മുഖ്യ സൂത്രധാരകർ
തീവ്ര ഹിന്ദുത്വ സംഘടനയുടെ അനുയായികളായ അമോല്‍ കാലെ, ദാദ എന്നറിയപ്പെടുന്ന നിഹാല്‍ എന്നിവരാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അമോല്‍ കാലെ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം മഹാരാഷ്ട്ര സ്വദേശിയായ ദാദയെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അമോലിനും ദാദയ്ക്കും ഗൗരി ലങ്കേഷുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നതായി കസ്റ്റഡിയിലുള്ള മനോഹര്‍ യാദവ് എന്ന പ്രതി സമ്മതിച്ചിട്ടുണ്ട്.
രക്തം കൊണ്ട് തോക്ക് പൂജ
ആര്‍ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നും ഓഫീസിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മനോഹര്‍ യാദവ് കൂട്ടാളിയായ നവീന്‍ കുമാറിനൊപ്പം അവരെ പിന്തുടരുകയുണ്ടായിട്ടുണ്ട്. ഈ വിവരങ്ങള്‍ യഥാസമയം ദാദയെ അറിയിക്കുകയും ചെയ്തു. നവീന്‍ കുമാര്‍ സ്വന്തമായി ഒരു തോക്ക് വാങ്ങിയതായും ആയുധ പൂജാ ദിവസം തന്റെ രക്തം കൊണ്ട് തോക്ക് പൂജിച്ചതായും ഭാര്യ രൂപ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ഹിന്ദുത്വത്തെ വിമർശിച്ചത് കാരണം
ഹിന്ദുത്വത്തേയും ഹിന്ദു ദൈവങ്ങളേയും അപമാനിക്കുന്ന തരത്തില്‍ എഴുതുകയും പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ തങ്ങള്‍ക്ക് ഗൗരി ലങ്കേഷിനോട് പകയുള്ളതായി നവീന്‍ കുമാര്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഏതെങ്കിലും സംഘടനയ്ക്ക് ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ പങ്കുള്ളതായുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നു. അതേസമയം പ്രതികള്‍ സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ളവരാണെന്ന് സൂചനയുണ്ട്.
സനാതന്‍ സന്‍സ്ഥയുമായി ബന്ധം
നവീന്‍ കുമാറിന് സനാതന്‍ സന്‍സ്ഥയുമായുള്ള ബന്ധം ഭാര്യ രൂപയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നതായി കുറ്റപത്രത്തിലുണ്ട്. സനാതന്‍ സന്‍സ്ഥയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ കൊണ്ട് പോയതായും സംഘടനയിലെ ചിലരെ പരിചയപ്പെടുത്തിയതായും രൂപ മൊഴി നല്‍കിയിട്ടുണ്ട്. 8 വര്‍ഷം മുന്‍പ് നവീന്‍ 18 ബുള്ളറ്റുകള്‍ വാങ്ങിയതായി സിറ്റി മാര്‍ക്കറ്റിലെ തോക്ക് വ്യാപാരിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോട്ടലിൽ ഗൂഢാലോചന
ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള ബുള്ളറ്റുകള്‍ നവീന്‍ കുമാറാണ് നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2017 ജൂണിലാണ് ഗൗര് ലങ്കേഷിനെ കൊലപ്പെടുത്താന്‍ ബെലഗാവിയിലെ ഹോട്ടലില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമോല്‍ കാലേ, ദാദ, മനോഹര്‍ ഇവാഡെ എന്നിവരാണ് ഈ ഗൂഢാലോചനയില്‍ പങ്കാളികളായത്. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.