ഹിന്ദുത്വ ഭീഷണികളെ വകവെച്ചില്ല, കല്‍ബുര്‍ഗിയുടെ വഴിയേ മരണത്തിലേക്ക്...
ബെംഗളൂരു: രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്. കന്നഡ സാഹിത്യകാരനും ചിന്തകനുമായ കല്‍ബുര്‍ഗിയെ അജ്ഞാത സംഘം വീട്ടിലെത്തി കൊലപ്പെടുത്തി. സംഘപരിവാര്‍ വിമര്‍ശകരായിരുന്ന ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ദാബോല്‍ക്കരുടെയും കൊലപാതകത്തിനു ശേഷമായിരുന്നു കല്‍ബുര്‍ഗിയുടേയും ദാരുണ അന്ത്യം. ഈ സംഭവങ്ങളോടുള്ള കണ്ണിചേരലാകുകയാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണം.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ടു വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ഉറക്കെ ശബ്ദിച്ചവരില്‍ ഒരാള്‍ കൂടിയാണ് എന്നെന്നേക്കുമായി നിശബ്ദയാക്കപ്പെട്ടത്.

ഭീഷണികളുണ്ടായിരുന്നു
ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ ഇക്കാര്യം പല തവണ തുറന്ന് പറയുകയും ചെയ്തിരുന്നു. കല്‍ബുറഗിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ മുന്‍നിരയില്‍ ഗൗരി ലങ്കേഷ് ഉണ്ടായിരുന്നു.

മോദി വിമര്‍ശക
സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് മോദിക്കെതിരെയും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഗൗരി ലങ്കേഷിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യപ്പെടുകയും കേസില്‍ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

സാമൂഹ്യപ്രവർത്തക
സാമൂഹിക പ്രവർത്തക കൂടിയായ ഗൗരി ലങ്കേഷ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ്. വർഗ്ഗീയതയിക്കെതിരായി ശക്തമായ നിലപാടെടുത്ത മാധ്യമപ്രവർത്തകയായിരുന്നു ഇവർ. ഇതിന്റെ പേരിൽ വിവിധ കോണുകളിൽ നിന്ന് ഇവർ നിരന്തരം ഭീഷണികൾ നേരിട്ടിരുന്നു.

വെടിയേറ്റത് നെഞ്ചിൽ
ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30 തോടു കൂടിയാണ് സംഭവം നടന്നത്. കാറിൽ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിന് വെടിയേറ്റതെന്നാണ് പോലീസ് പറയുന്നത്. നെഞ്ചിലായിരുന്നു വെടിയുതിർത്തത്. മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ

അപലപിച്ചും കുറ്റപ്പെടുത്തിയും രാഷ്ട്രീയ പാര്‍ട്ടികള്‍
ഗൗരി ലക്ഷ്മിയുടെ മരണത്തിനു കാരണം കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസും സിപിഎമ്മും കൊലപാതകത്തെ അപലപിച്ചു. സംഭവത്തിനു പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ സത്യം ഒരിക്കലും നിശബ്ദമാകില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അപലപിച്ച് പിണറായി വിജയനും
കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചു. കൊലപാതകം ഞെട്ടിച്ചുവെന്നും പിമണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു












Click it and Unblock the Notifications