താൻ കൊന്നത് ഒരു ഹിന്ദുവിരോധിയെ; ഗൗരി ലങ്കേഷിനെ അറിയില്ലായിരുന്നുവെന്ന് പ്രതി
ബെംഗളൂരു:ഗൗരി ലങ്കേഷ് ഹിന്ദു വിരോധിയാണ് ,ഇതാണ് അവരെ കൊലപ്പെടുത്തിയതിന് കാരണമെന്ന് പ്രതി പരശുറാം വാഗ്മോർ. തന്റെ മതത്തെ രക്ഷിക്കാൻ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നും പരശുറാമിന്റെ കുറ്റസമ്മതം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരശുറാമിനെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തത് പരശുറാമാണെന്നാണ് സൂചന.60 പേരെങ്കിലും അടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദു ജാഗ്രതി സമിതി, സനാതൻ സൻസ്ഥ തുടങ്ങിയ സംഘടനകളിൽ നിന്നുമാണ് ഇൗ സംഘത്തിലേക്ക് ആളുകളെയെടുത്തതുമെന്നാണ് വിവരം
ഗൗരി ലങ്കേഷിനെ അറിയില്ല
2017 മെയ്മാസത്തിലാണ് ഒരു കൊലപാതകം നടത്തണമെന്ന നിർദ്ദേശം തനിക്ക് ലഭിച്ചതെന്ന് പരശുറാം പറയുന്നു. ഒരാൾ തുടർച്ചയായി നമ്മുടെ മതവികാരം വൃണപ്പെടുത്തുന്നുവെന്നും ,നമ്മുടെ മതത്തെ സംരക്ഷിക്കാൻ ഇൗ ഹിന്ദു വിരോധിയുടെ കൊലപാതകം ആവശ്യമാണെന്നും പറഞ്ഞു. കൊലപാകത്തിന് ശേഷമാണ് താൻ കൊലപ്പെടുത്തിയത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയെയാണെന്ന് മനസ്സിലായത്. ആ കൊലപാതകം നടത്തേണ്ടിയിരുന്നില്ലായെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും പരശുറാം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിശീലനം ബെംഗളൂരുവിൽ
സെപ്റ്റംബർ 3-ാം തീയതി ബെംഗളൂരുവിൽ എത്തിച്ച് കൊലനടത്തുവാനുളള പരിശീലനം നൽകി. പിന്നീട് ബൈക്കിലെത്തിയ ഒരാൾ ഗൗരി ലങ്കേഷിന്റെ ആർ ആർ നഗറിലെ വീടിന് മുമ്പിൽ തന്നെ എത്തിക്കുകയായിരുന്നുവെന്നും പരശുറാം മൊഴി നൽകിയിട്ടുണ്ട്. ഗൗരി ലങ്കേഷ് കാറിൽ നിന്ന് ഇറങ്ങി നടന്നുതുടങ്ങിയപ്പോഴേക്കും നാല് വട്ടം വെടിയുതിർത്തു.
കൊലയ്ക്ക് ശേഷം നഗരംവിട്ടു
കൊലപാതകം നടത്തി അന്ന് രാത്രി തന്നെ ബെംഗളൂരുവിൽ നിന്ന് കടന്ന് കളഞ്ഞതായി പരശുറാം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റ് ആളുകളെ തനിക്ക് അറിയില്ലെന്നും പരശുറാം മൊഴി നൽകിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട സംഘത്തിന് അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും സ്വാധീനമുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകങ്ങൾ നടത്താനായി റിക്രൂട്ട്മെന്റ് നടത്തുന്ന പ്രവീൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്നാണ് പരശുറാമിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.