വോട്ടർമാരെ കൈവീശി കാണിക്കാൻ ഡ്യൂപ്പ്; കാറിനകത്ത് ഏസിയിൽ ഒറിജിനൽ, ബിജെപിയെ കുരുക്കി ചിത്രം പുറത്ത്
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥി ആയത് മുതൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ വിവാദങ്ങളും പിന്തുടരുകയാണ്. ഗംഭീറിന്റെ നിർദ്ദേശ പ്രകാരം അപകീർത്തികരവും അശ്ലീല പരാമർശങ്ങളും അടങ്ങിയ ലഘുലേഖ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന ആം ആദ്മി സ്ഥാനാർത്ഥി അതീഷിയുടെ ആരോപണം ഗംഭീറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് ഗൗതം ഗംഭീർ ഈസ്റ്റ് ദില്ലിയിൽ ഡ്യൂപ്പിനെ വെച്ച് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നിരിക്കുന്നത്. പ്രചാരണ വാഹനത്തിന്റെ അകത്തും പുറത്തും നിൽക്കുന്ന ഗംഭീറിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ദില്ലിയില് ബിജെപി 7 സീറ്റും തൂത്തുവാരും... ഓരോ മണ്ഡലത്തിലും ശക്തം, പ്രതിപക്ഷം നിലം തൊടില്ല!!
അകത്തും പുറത്തും ഗംഭീർ
പുറത്തെ ചൂട് കാരണം ഗംഭീർ പുറത്ത് ഇറങ്ങുന്നില്ലെന്നാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിക്കുന്നത്. ഗംഭീർ കാറിനുള്ളിൽ ഇരിക്കുകയും സ്ഥാനാർത്ഥിയുമായി രൂപസാദൃശ്യമുള്ള മറ്റൊരാൾ തുറന്ന വാഹനത്തിന് മുകളിൽ നിന്ന് കൈവീശി കാണിക്കുന്നതുമാണ് ചിത്രത്തിൽ ഉള്ളത്. ഗംഭീറിന്റെ അപരന്റെ ചിത്രവും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കോൺഗ്രസുകാരനാണെന്നാണ് ആം ആദ്മി നേതാവ് ആരോപിക്കുന്നത്.
|
പ്രചാരണത്തിനും ഡ്യൂപ്പോ?
സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്യാനും ക്രിക്കറ്റിൽ റണ്ണർക്ക് പകരവും ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് ആദ്യ സംഭവമാണെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. അതേ സമയം ആരോപണത്തോട് ഗൗതം ഗംഭീർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആരോപണം നിഷേധിച്ചു
എന്നാൽ ഗൗതം ഗംഭീർ കാറിലാണെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. അതിനാലാണ് അവർ ഫോട്ടോ എടുക്കുന്നതെന്നാണ് ഗംഭീർ അനുകൂലികൾ വാദിക്കുന്നത്. ദില്ലിയിൽ നിർണായക പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഈസ്റ്റ് ദില്ലി. ആം ആദ്മി സ്ഥാനാർത്തി അതീഷിയും ഗംഭീറും തമ്മിലാണ് നേർക്കുനേർ പോരാട്ടം നടക്കുന്നത്. ഗൗതം ഗംഭീറിനെ കോൺഗ്രസിന്റെ പിന്തുണയുണ്ടെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.
നിയമ പോരാട്ടം
അതേ സമയം ഗംഭീറിനെതിരെ അതീഷി നടത്തുന്ന നിയമ പോരാട്ടവും ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്. ഗംഭീറിന് ഇരട്ട തിരിച്ചറിയൽ കാർഡുണ്ടെന്നാണ് ആം ആദ്മി ആരോപിക്കുന്നത്. അരവിന്ദർ സിംഗ് ലൗലിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബോളിവുഡ് താരം സ്വരാ ഭാസ്ക്കറും ഗുജറാത്ത് എംഎൽഎ ജിഗ്നഷ് മേവാനിയും അതീഷിക്കായി മണ്ഡലത്തിൽ എത്തിയിരുന്നു. യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ഗംഭീറിന് വേണ്ടി മണ്ഡലത്തിൽ എത്തിയിരുന്നു.
പൊട്ടിക്കരഞ്ഞ് അതീഷി
വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞാണ് അതീഷി ഗംഭീറിനെതിരെ ആരോപണം ഉന്നയിച്ചത്. അരവിന്ദ് കെജ്രിവാളിനെ നായയായും അതീഷിയെ വ്യഭിചാരിയായുമാണ് നോട്ടീസിൽ ചിത്രീകരിക്കുന്നത്. നിങ്ങളുടെ സ്ഥാനാർത്ഥിയെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് ലഘുലേഖ. എന്നാൽ ഇതിന് പിന്നിൽ താനല്ലെന്ന് വാദിച്ച് ഗംഭീറും രംഗത്തെത്തിയിരുന്നു.
മാനനഷ്ടക്കേസ്
അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഗംഭീർ, കെജ്രിവാൾ, മനീഷ് സിസോദിയ, അതീഷി എന്നിവർക്കെതിരെ നോട്ടീസ് അയച്ചു. ദില്ലി വനിതാ കമ്മീഷന് അതീഷിയും പരാതി നൽകിയിട്ടുണ്ട്. ലഘുലേഖ വിതരണം ചെയ്തത് താനാണെന്ന് തെളിയിച്ചാൻ പരസ്യമായി കെട്ടിത്തൂങ്ങാനും തയാറാണെന്നാണ് ഗംഭീർ പറയുന്നത്. മെയ് 12ന് ആറാം ഘട്ടത്തിലാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ