പീഢനത്തിനിരയായ പെൺകുട്ടിയോട് അതിക്രമം വിശദീകരിക്കാൻ ആവശ്യപ്പെട്ടു; ആർജെഡി നേതാക്കൾക്കെതിരെ കേസ്
ഗയ: പീഢനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ നിന്നും വലിച്ചിറക്കി സംഭവം വിശദീകരിക്കാൻ ആവശ്യപ്പെട്ട 2 എം എൽഎമാർ ഉൾപ്പെടെയുള്ള ആർജെഡി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മഗധ് മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങൾക്ക് മുമ്പിൽ സംഭവം വിശദീകരിക്കാൻ ആവശ്യപ്പെട്ട് ആർജെഡി നേതാവ് കുട്ടിയെ വണ്ടിയിൽ നിന്നും വലിച്ചിറക്കിയത്. അനുവാദമില്ലാതെ പെൺകുട്ടിയുടെ ചിത്രങ്ങൾ എടുത്തതിനും ഇരയുടെ വിവരങ്ങൾ പുറത്തുവിട്ടതിനും കേസെടുത്തിട്ടുണ്ട്.
ആർജെഡിയുടെ അണികളിലൊരാൾ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയായിരുന്നു . വാഹനത്തിൽ നിന്നും ഇറങ്ങില്ലെന്നും. കുറ്റക്കാർ തൂക്കിലേറ്റപ്പെടുന്നതുവരെ തന്റെ മുഖം സമൂഹം കാണേണ്ടെന്നും പറഞ്ഞ് കരയുന്ന കുട്ടിയേ വീഡിയോയിൽ കാണാം. കുട്ടിയുടെ കരച്ചിൽ വകവെയ്ക്കാതെ സംഭവം വിശദീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ ആർജെഡി നേതാവ് മർദ്ദിക്കുകയും ചെയ്തു.
ആര്‍.ജെ.ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ അലോക് മെഹ്ത, ബേലാഗഞ്ച് എം.എല്‍.എ സുരേന്ദ്ര യാദവ്, ആര്‍.ജെ.ഡി. വനിതാസെല്‍ സംസ്ഥാന സെക്രട്ടറി ആഭാ ലത, ഗയയിലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിസാം അലം, വനിതാ സെല്‍ ജില്ലാ സെക്രട്ടറി സരസ്വതി ദേവി എന്നിവരും മറ്റു രണ്ടു നേതാക്കളും ചേർന്നാണ് പീഢനം വിശദീകരിക്കാൻ കുട്ടിയെ നിർബന്ധിച്ചത്.ഇവർക്കെതിരെ കോച്ച് സബ് ഇൻസ്പെക്ടർ രാജ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.