ഇന്ത്യയുടെ സാമ്പത്തിക വളർച്ച അഞ്ച് ശതമാനം മാത്രം: 11 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്...
ദില്ലി: 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അഞ്ച് ശതമാനം മാത്രമാകുമെന്ന് കേന്ദ്രസർക്കാർ. 2018-19 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി നിരക്ക്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ 11 വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഈ സാമ്പത്തിക വർഷത്തിൽ ഉണ്ടാകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ- സെപ്തംബർ സാമ്പത്തിക പാദത്തിൽ 4.5 ശതമാനം ജിഡിപിയാണ് രേഖപ്പെടുത്തിയത്. 2008-90 സാമ്പത്തിക വർഷത്തിലെ കുറഞ്ഞ വളർച്ചാനിരക്കിന് ശേഷമുള്ള കുറഞ്ഞ വളർച്ചാ നിരക്കാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിൽ ബിജെപി പുതിയ ബാന്ധവത്തിന്? മുംബൈയിൽ രാജ് താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച...
നേരത്തെ 2008-09 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക പ്രതിസന്ധി ബാധിച്ചതോടെ ജിഡിപി നിരക്ക് 3.1 ശതമാനത്തിലെത്തിയിരുന്നു. കുറഞ്ഞ വളർച്ചാ നിരക്ക് കണക്കിലെടുത്ത് വരാനിരിക്കുന്ന ധനകാര്യ ബജറ്റിൽ ധനകാര്യമന്ത്രി ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോർപ്പറേറ്റ് നികുതി കുറച്ച സാഹചര്യത്തിൽ വ്യക്തിഗത നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് ഉൽപ്പാദന മേഖലയെയാണ്. ഉൽപ്പാദന മേഖലയിലെ വളർച്ച വെറും രണ്ട് ശതമാനത്തിലെത്തുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുതി- നിർമാണം- കാർഷിക മേഖലകളെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ടെങ്കിലും ഖനനം, പ്രതിരോധം, പൊതുഭരണ എന്നീ മേഖലകളിൽ നേരിയ വളർച്ച ഇക്കാലയളവിനുള്ളിൽ ഉണ്ടായിട്ടുണ്ടെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയെ 2025ഓടെ അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കുന്നതിനായി അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 102 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു.