ഇന്ത്യയുടെ ജിഡിപി നെഗറ്റീവിലേക്കെന്ന് ആർബിഐ ഗവർണർ; സാമ്പത്തിക മേഖലയിൽ വലിയ ആശങ്ക
ദില്ലി; കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് നെഗറ്റീവിൽ എത്തുമെന്നും ഗവർണർ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ജിഡിപി വളർച്ചാ നിരക്കിൽ കുറവ് വരും. 2020-2021 വർഷം വളർച്ചാ നിരക്ക് പൂജ്യത്തിൽ താഴെ എത്തും. നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ താഴേക്ക് പോകുമെന്നും ഗവർണർ പറഞ്ഞു. ഡിമാൻഡ് തകർച്ചയാണ് ഇന്ത്യ നേരടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ വാങ്ങൽ കുറച്ചു. ഇതോടെ നിക്ഷേപ ആവശ്യം നിലച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ സർക്കാരിന്റെ വരുമാനത്തേയും സാരമായി ബാധിച്ചുവെന്നും ഗവർണർ പറഞ്ഞു.
ലോക്ക് ഡൗണ്‍ കനത്ത ആഘാതമാണ് വരുത്തിയിരിക്കുന്നത്. രാജ്യത്ത് വൈദ്യുതി ഉപഭോഗം ഇടിഞ്ഞു. സേവന മേഖല ചുരുങ്ങി,വാഹന വിൽപന നിലച്ചു, ആഭ്യന്തര വിമാന യാത്രക്കാരുടെ ഗതാഗതം, വിദേശ-വിനോദ സഞ്ചാരികളുടെ വരവ് എന്നിവയും മാർച്ചിൽ നിലച്ചു. അതേസമയം കാർഷിക മേഖലയിൽ വലിയ വളർച്ച ഉണ്ടായി. സാമ്പത്തിക വർഷത്തിന്റെ മൂന്നും നാലും പാദത്തിൽ നാല് ശതമാനത്തില്‍ താഴേക്ക് നാണയപ്പെരുപ്പമെത്തും എന്നും ഗവർണർ പറഞ്ഞു. അതേസമയം പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളുണ്ടാകും. പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അതിൽ വിശ്വാസം അർപ്പിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
വിവരശേഖരണത്തിലെ ബുദ്ധിമുട്ട് കാരണം വളർച്ചാ പ്രവചനം സങ്കീർണ്ണമായിട്ടുണ്ട്. ദേശീയ വരുമാനത്തെക്കുറിച്ച് മെയ് അവസാനത്തോടെ എൻഎസ്ഒ പുറത്തിറക്കുന്ന വിവരങ്ങൾ കൂടുതൽ വ്യക്തത നൽകും, പ്രത്യേകിച്ച് ജിഡിപി വളർച്ചയുടെ വ്യാപ്തിയും ദിശയും അനുസരിച്ച് കൂടുതൽ വ്യക്തമായ പ്രവചനങ്ങൾ നടത്താൻ സഹായിക്കും.പണപ്പെരുപ്പം 2020 ന്റെ ആദ്യ പകുതിയിൽ സ്ഥായി ആയി നിൽക്കുമെന്നും എന്നാൽ രണ്ടാം പകുതിയിൽ മാറ്റം ഉണ്ടാകുമെന്നുമാണ് റിസര്‍വ് ബാങ്ക് പോളിസി കമ്മിറ്റി കണക്കാക്കുന്നത്.
ചില നിയന്ത്രണങ്ങളോടെ മെയ് അവസാനത്തോടെ ലോക്ക് ഡൗണ്‍ എടുത്തുകളഞ്ഞാലും സാമൂഹിക അകലം പാലിക്കലും താത്കാലിക തൊഴിൽ നഷ്ടവുമെല്ലാം രണ്ടാം പാദത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളേയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം പാദത്തോടെ സാമ്പത്തിക നടപടികൾ സാവധാനം തുടങ്ങുമെന്നും നാലാം പാദത്തോടെ വേഗത കൈവരിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നതെന്നും ഗവർണർ പറഞ്ഞു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച -6 ശതമാനത്തിൽ നിന്ന് 1 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് 15-ാമത് ധനകാര്യ കമ്മീഷൻ ചെയർമാൻ എൻകെ സിംഗ് പറഞ്ഞു.
റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്, ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഭവന,വാഹന വായ്പക്കാര്‍ക്ക് സഹായകരമാകും
വായ്പാ മൊറട്ടോറിയത്തില്‍ ഇളവ്... മൂന്ന് മാസം കൂടി നീട്ടി, ആര്‍ബിഐ പ്രഖ്യാപനം ഇങ്ങനെ