അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയെ പറപ്പിച്ച ജോര്‍ജ്ജ്! സൈനീകരുടെ മന്ത്രി.. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്
അടിയന്തരാവസ്ഥകാലത്ത് പൗരബോധം ഉയര്‍ത്തിപിടിച്ച് ഇന്ദിരാ ഗാന്ധിയെ പോലും വിറപ്പിച്ച വിപ്ലവ നേതാവായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ദക്ഷിണേന്ത്യയില്‍ ജനിച്ച അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് മുംബൈയില്‍ വെച്ചായിരുന്നു. മുംബൈയില്‍ നിരവധി ട്രേഡ് യൂണിയന് സമരങ്ങള്‍ക്ക് നേതൃത്വം നല്കി അടിച്ചമര്‍ത്തുലുകളോട് സന്ധിയില്ലാതെ പൊരുതി. ഒടുവില്‍ ഇന്ത്യ കണ്ട രാഷ്ട്രീയ അതികായന്മാരില് ഒരാളായി അദ്ദേഹം വളര്‍ന്നു.
റെയില്‍വേ മന്ത്രിയായും പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചു. സൈനീക മന്ത്രിയെന്ന പേരില്‍ അറിയപ്പെട്ടെങ്കിലും ശവപ്പെട്ടി കുംഭകോണത്തില്‍ ആരോപണമുയര്‍ന്നത് തീരാകളങ്കമായി. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ഉയര്‍ന്നു കേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്റേത്.
രാഷ്ട്രീയത്തിലേക്ക്
1967 ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ദക്ഷിണ ബോംബെയില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ അന്ന് ഗോദയിലേക്കിറങ്ങിയ ജോര്‍ജ്ജിന്റെ എതിരാളി കോണ്‍ഗ്രസ് നേതാവ് എസ് കെ പാട്ടിലായിരുന്നു. തിരഞ്ഞെടുപ്പില്‍ പാട്ടീലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യവും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന തീപ്പൊരി നേതാവിന്റെ ഉയര്‍ച്ചയും ആ തിരഞ്ഞെടുപ്പ് രേഖപ്പെടുത്തി.
ട്രേഡ് യൂണിയന് സമരങ്ങള്‍
പിന്നീട് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള വമ്പന്‍ തൊഴിലാളി സമരങ്ങള്‍ക്ക് മുംബൈ സാക്ഷ്യം വഹിച്ചു. 1973 ല്‍ അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായി നിയമിതനായി.ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പൗരസ്വാതന്ത്ര്യത്തിനായി സമാന മനസ്കരെ ഒപ്പം ചേര്‍ത്ത് സംഘടിച്ചു.
ഒടുവില്‍ അറസ്റ്റില്‍
ഇതോടെ ജോര്‍ജ്ജിനെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. ഒരു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഒടുലില്‍ 1976 ല്‍ കൊല്‍ക്കത്തയില്‍ വെച്ച് അറസ്റ്റിലായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് കനത്ത പരാജയം നുണഞ്ഞു. കോണ്‍ഗ്രസിനെതിരായി ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യത്തിലേര്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ അത്തവണ വന്‍ വിജയം നേടി.
മികച്ച വിജയം നേടി
ജയിലില്‍ ആയിരുന്നിട്ടും തിരഞ്ഞെടുപ്പിനായി സ്വന്തം മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങാതിരുന്നിട്ടു പോലും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് മികച്ച വിജയം നേടാനായി. ബിഹാറിലെ മുസാഫില്പൂരില് നിന്നാണ് അദ്ദേഹം മത്സരിച്ചത്. മൂന്ന് ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം ജയിച്ചത്. പിന്നീട് അദ്ദേഹം ജനതാ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി.
കോര്‍പ്പറേറ്റ് കമ്പിനകളെ പുറത്താക്കി
കേന്ദ്രമന്ത്രിയായിരിക്കെ കൊക്കക്കോള, ഐബിഎം ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് കമ്പനികളോട് ഇന്ത്യ വിടാന്‍ കല്‍പ്പിച്ചത് മറ്റൊരു ചരിത്രം. റെയില്‍വേ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. റെയില്‍വേ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കണ്‍ റെയില്‍വേ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
ബിജെപി പാളയത്തിലേക്ക്
ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തിയ ജനതാ സര്‍ക്കാര്‍ നയങ്ങളോട് അദ്ദേഹം നിരന്തരം കലഹിച്ചു ഒടുവില്‍ അദ്ദേഹം ജനതാ ദളില്‍ ചേര്‍ന്നു. എന്നാല്‍ അവിടേയും ഫെര്‍ണാണ്ടസ് ഉറച്ച് നിന്നില്ല. 1994 ല്‍ അദ്ദേഹം സമതാ പാര്‍ട്ടി രൂപീകരിച്ചു. ഒടുവില്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറുന്ന കാഴ്ചയ്ക്കായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷിയായത്. 1998-2004 കാലത്ത് ബിജെപി മന്ത്രിസഭയില്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. ഈ സമയത്താണ് കാര്‍ഗിലില്‍ യുദ്ധം നടന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെ കെട്ട് കെട്ടിച്ചു. സൈനീകരുടെ മന്ത്രി എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു. എന്നാല്‍ ശവപ്പെട്ടി കുംഭകോണ കേസ് ജോര്‍ജ്ജിന്റെ രാഷ്ട്രീയ ജീവിതത്തിന് തീരാകളങ്കമായി.
സൈനീകരുടെ മന്ത്രി
യുദ്ധ സമയത്ത് മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി അലൂമിനിയം ശവപ്പെട്ടികള്‍ വാങ്ങിയതിലാണ് അഴിമതി നടന്നെന്നായിരുന്നു ആരോപണം. എന്നാല്‍ കേസില്‍ ജോര്‍ജ്ജ് കുറ്റക്കാരനല്ലെന്ന് സിബിഐ കോടതി കണ്ടെത്തി.അല്‍ഷിമേഴ്സും പാര്ക്കിന്സണ്സുും അടക്കമുള്ള രോഗങ്ങള്‍ വന്നതോടെ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു.പിന്നീട് ഭാര്യയും ജോര്‍ജ്ജിന്റെ സഹോദരങ്ങളും തമ്മിലുള്ള അവകാശ തര്‍ക്കങ്ങളായിരുന്നു അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഒട്ടേറെ ചരിത്രങ്ങള്‍ക്ക് സാക്ഷിയായ രാഷ്ട്രീയ അതികായനെയാണ് ഫെര്‍ണാണ്ടസിന്റെ വിയോഗത്തോടെ നഷ്ടമായത്.