രാജസ്ഥാനിൽ ഗെഹ്ലോട്ട് സർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങി; വെല്ലുവിളയുമായി കേന്ദ്രമന്ത്രി
ജയ്പൂർ; അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്നും ഏത് നിമിഷവും സർക്കാർ താഴെ വീഴുമെന്നും കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിന് തിരശ്ശീല വീഴുമെന്നും അദ്ദേഹം പറഞ്ഞു.
ബെർമറിൽ നിന്നുള്ള ലോക്സഭാംഗമാണ് കൈലാഷ്. മണ്ഡലത്തിൽ നടത്തിയ ത്രിദിന സന്ദർശനത്തിനിടെയാണ് കോൺഗ്രസിനെതിരെ കേന്ദ്ര മന്ത്രി വെല്ലുവിളി ഉയർത്തിയത്. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതായി. മുഖ്യമന്ത്രി എംഎല്‍എമാരെ ഹോട്ടലില്‍ തടവിലാക്കിയിരിക്കുകയാണെന്നും കൈലാഷ് പറഞ്ഞു.
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിക്കുന്നതിൽ ഗെഹ്ലോട്ട് സർക്കാർ പരാജയപ്പെടും. സംസ്ഥാനത്തെ ജനങ്ങൾക്ക് മാത്രമല്ല സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്. ഇവിടുത്തെ എംഎൽഎമാരും മന്ത്രിമാരും കടുത്ത അതൃപ്തിയിലാണ്, കൈലാഷ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി അയവില്ലാത്ത വിധം തുടരുകയാണ്. ആഗസ്റ്റ് 14 നാണ് നിയമസഭ സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്. അതിനിടെ ആറ് മുൻ ബിഎസ്പി എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ബിഎസ്പിയും നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
ബിഎസ്പിയുടെ ആറ് എംഎൽഎമാരുടെ കൂടി പിൻബലത്തിലാണ് കോൺഗ്രസ് സംസ്ഥാനത്ത് ഭൂരിപക്ഷം അവകാശപ്പെടുന്നത്. ബിഎസ്പി എംഎൽഎമാരുടെ പിന്തുണ ലഭിച്ചില്ലേങ്കിൽ കോൺഗ്രസിന്റെ അംഗബലം 96 ലേക്ക് താഴും. ഈ ലക്ഷ്യത്തോടെയാണ് ബിഎസ്പി അയോഗ്യത നീക്കവുമായി കോടതിയെ സമീപിച്ചത്. ഹർജി വീണ്ടും ആഗസ്റ്റ് 11 ന് സിംഗിൾ ബെഞ്ച് പരിഗണിക്കും. ഹൈക്കോടതി വിധി കോൺഗ്രസ് സർക്കാരിനെ സംബന്ധിച്ച് നിർണായകമായിരിക്കും. ലയനം മരവിപ്പിച്ചാൽ അത് ഗെഹ്ലോട്ട് സർക്കാരിന് കനത്ത തിരിച്ചടിയാവും.