ഹൈദരാബാദ് തിരഞ്ഞെടുപ്പ്: ടിആർഎസ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ബിജെപിക്ക് വൻ കുതിപ്പ്, 2ലൊതുങ്ങി കോൺഗ്രസ്
ഹൈദരാബാദ്: നിര്‍ണായകമായ ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ ടിആര്‍എസ് അടക്കം ഒരു പാര്‍ട്ടിക്കും സാധിച്ചിട്ടില്ല. 150 സീറ്റുകളില്‍ 149 എണ്ണത്തിന്റെ ഫലം പുറത്ത് വന്നപ്പോള്‍ 55 സീറ്റുകള്‍ നേടി ടിആര്‍എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.
നെരെദ്മേട് വാര്‍ഡിലെ ഫലം ഹൈക്കോടതി ഉത്തരവ് പ്രകാരം തടഞ്ഞ് വെച്ചിരിക്കുകയാണ്. 48 സീറ്റുകള്‍ നേടി ബിജെപി വന്‍ കുതിപ്പാണ് ജിഎച്ച്എംസി തിരഞ്ഞെടുപ്പില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 4 സീറ്റുകള്‍ മാത്രം നേടിയ ഇടത്താണ് ബിജെപിയുടെ ഈ വമ്പന്‍ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റുകള്‍ നേടി മൂന്നാമത് എത്തി.
അതേസമയം കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. തോല്‍വിയെ തുടര്‍ന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജി വെച്ചു. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും വെറും 2 സീറ്റുകളിലാണ് വിജയം നേടാനായത്. 150 വാര്‍ഡുകളുളള ഹൈദരാബാദ് കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാന്‍ വേണ്ടത് 76 പേരുടെ പിന്തുണയാണ്. ഈ സാഹചര്യത്തില്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി ടിആര്‍എസിന് പിന്തുണ നല്‍കിയേക്കും.
2015ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയാണ് ടിആര്‍എസ് കോര്പറേഷന് ഭരണം പിടിച്ചത്. ഇക്കുറി ബിജെപി ശക്തമായി കളത്തിലിറങ്ങിയതോടെയാണ് ടിആര്‍എസിന് അടിപതറിയത്. അമിത് ഷായും യോഗി ആദിത്യനാഥും അടക്കമുളള നേതാക്കളെ എത്തിച്ചാണ് കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണം നടത്തിയത്. 2023ല്‍ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കങ്ങള്‍.
കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതിന്റെ ആഘോഷത്തിലാണ് ബിജെപി. ബിജെപിയാണ് ടിആര്എസിനുളള ബദലെന്ന് ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് പറഞ്ഞു. മോദിയുടെ ഭരണത്തിനുളള അംഗീകാരമാണിതെന്നും യാദവ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അമിത് ഷായും രംഗത്ത് വന്നിട്ടുണ്ട്. നരേന്ദ്ര മോദിയിലും ബിജെപിയുടെ വികസന രാഷ്ട്രീയത്തിലും വിശ്വാസം അര്‍പ്പിച്ചതിന് നന്ദിയെന്നാണ് അമിത് ഷായുടെ പ്രതികരണം. ഈ ഫലം പ്രതീക്ഷിച്ചിരുന്നില്ലെന്നും എക്സിറ്റ് പോളുകള്‍ തങ്ങളുടെ വിജയമാണ് പ്രവചിച്ചിരുന്നത് എന്നും ടിആര്‍എസ് നേതൃത്വം പ്രതികരിച്ചു.