ഘോസിയില്‍ എന്ത് സംഭവിക്കും: ‘ഇന്ത്യ’ സംഖ്യത്തിന്റെ ടെസ്റ്റ് ഡോസായി ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പ്
ലഖ്‌നൗ: പ്രതിപക്ഷ മഹാസഖ്യമായ 'ഇന്ത്യ' രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പരീക്ഷണമായി ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിംഗിന് പിന്തുണ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ എസ്പി സ്ഥാനാർത്ഥിക്കായി പ്രചരണത്തിനുമെത്തുന്നുണ്ട്.
കോണ്‍ഗ്രസിന് പുറമെ രാഷ്ട്രീയ ലോക്ദൾ (ആർ എൽ ഡി), അപ്നാ ദൾ കാമറവാദി എന്നിവരും സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താതെ എസ് പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ എസ് പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന കാര്യം ഈ മൂന്ന് പാർട്ടികളും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

'ഈ തിരഞ്ഞെടുപ്പ് ബി ജെ പിയുടെ പരാജയത്തിന്റെ തുടക്കമാകുമെന്നും ദാരാ സിംഗ് ചൗഹാന്റെ കൂറുമാറ്റ രാഷ്ട്രീയം കാരണം മൗവിലെ ജനങ്ങൾക്ക് ബി ജെപി യിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടു. ബി ജെ പിയെ തോൽപ്പിക്കാൻ ഇവിടുത്തെ ജനങ്ങൾ തീരുമാനമെടുത്ത് കഴിഞ്ഞു. സഖ്യ സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഈ തിരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ഞങ്ങളുടെ നേതാക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിച്ചിട്ടുണ്ട്' കോൺഗ്രസിന്റെ യുപി പ്രസിഡന്റ് അജയ് റായ് വാർത്താ ഏജന്‍സിയായ എ എൻ ഐയോട് പറഞ്ഞു.
2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി ചിഹ്നത്തിൽ മത്സരിച്ച് എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ട ദാരാ സിംഗ് ചൗഹാൻ രാജിവച്ചതിനെത്തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജിവെച്ച ദാര സിംഗ് ചൗഹാൻ പിന്നാലെ ബി ജെ പിയില്‍ ചേരുകയും ചെയ്തു.
അതേസമയം ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാർട്ടി നേതാവ് രാകേഷ് ത്രിപാഠി വ്യക്തമാക്കിയത്. "ഇതുവരെ ഒരു കോൺഗ്രസും ആർ എൽ ഡി നേതാവും എസ്പി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയിട്ടില്ല. മറുവശത്ത് എൻ ഡി എയുടെ നേതാക്കൾ ഒരുമിച്ച് നിൽക്കുകയാമ്. പ്രതിപക്ഷ സഖ്യം ഇപ്പോള്‍ ശരിക്കും കുരുക്കിലാണ്. അവരില്‍പ്പെട്ട ചില നേതാക്കള്‍ നാമനിർദേശ പത്രിക സമർപ്പണത്തിൽ പോലും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചു" രാകേഷ് ത്രിപാഠി പറഞ്ഞു.
ജനങ്ങളുടെ പിന്തുണ ബി ജെ പിക്കൊപ്പമാണെന്ന് ഘോസിയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്ന യുപി ഊർജ മന്ത്രി എകെ ശർമയും എ എൻ ഐയോട് പറഞ്ഞു. "ഘോസിയിൽ ധാരാ സിംഗ് ചൗഹാൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ഈ ഇന്ത്യാ സഖ്യം വെറും തട്ടിക്കൂട്ട് സംഭവമാണ്. 70 വർഷമായി ഈ പാർട്ടികൾ രാജ്യത്തെ ഇരുട്ടിൽ തളച്ചിരിക്കുകയാണ്. നിങ്ങൾ ഒരു ഫ്യൂസ്ഡ് ബൾബ്, ആറ് ഫ്യൂസ്ഡ് ബൾബുകൾ അല്ലെങ്കിൽ 26 ബൾബുകൾ ഓണാക്കിയാൽ വെളിച്ചം ലഭിക്കുമോ. ഇന്ത്യൻ സഖ്യത്തിന് അത്തരം 26 ഫ്യൂസ്ഡ് ബൾബുകൾ ഉണ്ട്," ശർമ്മ പറഞ്ഞു.
ഉത്തർപ്രദേശ് ഘോസി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 5 നാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം എട്ടിന് പുറത്ത് വരും. ഈ വർഷമാദ്യമാണ് ദാരാ സിംഗ് ചൗഹാൻ നിയമസഭാംഗത്വവും എസ് പി മെമ്പർഷിപ്പും രാജിവെച്ച് ബി ജെ പിയിൽ ചേരുന്നത്. ഇത്തവണ ബി ജെ പി ടിക്കറ്റില്‍ ദാരാ സിംഗ് തന്നെയാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications