വിലക്ക് ലംഘിച്ച് തുറന്നടിച്ച് ആസാദ്;ഇപ്പോൾ പ്രസിഡന്റ് ആകുന്നയാൾക്ക് ഒരുശതമാനം പിന്തുണപോലുമുണ്ടാകില്ല
ദില്ലി; നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിനെ ചൊല്ലി കോൺഗ്രസിൽ കലാപം പുകയുന്നു. കത്തെഴുതിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. 23 മുതിർന്ന നേതാക്കളാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയത്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
എന്നാൽ തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽകുകയാണ് വിമതർ. പാർട്ടി പ്രവർത്തനത്തെ കുറിച്ച് ധാരണയില്ലാത്തവരാണ് മുതിർന്ന നേതാക്കളെ വിമർശിക്കാന് വരുന്നതെന്നും നേതാക്കൾ തുറന്നടിച്ചു. സോണിയയ്ക്ക് കത്തെഴുതിയ നേതാക്കളിൽ പ്രധാനിയായ ഗുലാം നബി ആസാദ് വീണ്ടും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
അതൃപ്തി പുകയുന്നു
കഴിഞ്ഞ അഞ്ച് മാസത്തെ കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മ, ഗുലാം നബി ആസാദ്, ശശി തരൂർ, കപിൽ സിബൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചത്. മുതിർന്ന നേതാക്കളോടുള്ള രാഹുൽ ഗാന്ധിയുടെ സമീപനം, നേതൃപ്രതിസന്ധി എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കത്ത്.
സമയം അനുവദിച്ചില്ല
സോണിയയുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ നേതാക്കൾ സമയം തേടിയിരുന്നെങ്കിലും അവർ സമയം അനുവദിച്ചിരുന്നില്ലത്രേ. ഇതോടെയായിരുന്നു കത്തെഴുതാനുള്ള നേതാക്കളുടെ തിരുമാനം. വർക്കിങ്ങ് കമ്മിറ്റി യോഗത്തിന് തലേന്നാൾ കത്ത് പുറത്തായതോടെയാണ് ദേശീയ നേതൃത്വത്തെ ഉലച്ചുകൊണ്ട് വിവാദങ്ങൾക്ക് വഴിവെച്ചത്.
രൂക്ഷ വിമർശനം
കത്തെഴുതിയ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയത്. കത്ത് ബിജെപിയെ സഹായിക്കാനാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഗുലാം നബി ആസാദിനേയും കപിൽ സിബലിനേയുമെല്ലാം ഉന്നംവെച്ചായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. ഇതോടെ കപിലും ആസാദും രാഹുലിനെതിരേയും പരസ്യമായി രംഗത്തെത്തിയിരുന്നു.
പിന്നോട്ട് പോകാതെ വിമതർ
അതേസമയം 7 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം സോണിയ ഗാന്ധി തന്നെ അധ്യക്ഷയായി തുടരാൻ വർക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കി. ഇപ്പോൾ വിമത സ്വരം ഉയർത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന വികാരമാണ് പാർട്ടിയിൽ ഉയരുന്നത്. എന്നാൽ നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്ന് ആവർത്തിക്കുകയാണ് കത്തെഴുതിയ നേതാക്കളിൽ പ്രധാനിയായ ഗുലാം നബി ആസാദ്.
ഒരു ശതമാനത്തിന്റെ പിന്തുണ പോലും
നിയമിക്കപ്പെടുന്ന അധ്യക്ഷന് പാര്‍ട്ടിയിലെ ഒരുശതമാനത്തിന്റെ പോലും പിന്തുണ ലഭിക്കില്ലെന്നും തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്തണമെന്നും ആസാദ് ആവശ്യപ്പെട്ടു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസാദിന്റെ പ്രതികരണം.
51 ശതമാനം പേരുടെ പിന്തുണ
ഒരു തിരഞ്ഞെടുപ്പിന്റെ ഗുണമെന്തെന്നാൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കുറഞ്ഞത് 51 ശതമാനത്തിന്റേയെങ്കിലും പിന്തുണ നിങ്ങൾക്ക് ഉണ്ടാകുമെന്ന് ഉറപ്പിക്കാൻ സാധിക്കും. ഇപ്പോൾ, പ്രസിഡന്റാകുന്ന വ്യക്തിക്ക് ഒരു ശതമാനം പിന്തുണ പോലും ഉണ്ടാകണമെന്നില്ല. സിഡബ്ല്യുസി അംഗങ്ങളെ തെരഞ്ഞെടുത്താൽ അവരെ നീക്കം ചെയ്യാൻ കഴിയില്ല. അപ്പോൾ എന്താണ് പ്രശ്നം, ആസാദ് ചോദിച്ചു.
നിർദ്ദേശം ലംഘിച്ച്
ഞങ്ങളെ വിമർശിക്കുന്ന സംസ്ഥാന ജില്ലാ ഭാരവാഹികൾക്ക് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ അവർ പാർട്ടിയിൽ എവിടേയും ഉണ്ടാകില്ലെന്ന കാര്യം വ്യക്തമായി അറിയാം. പാർട്ടിയുടെ ഉന്നമനത്തിന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ തങ്ങളുടെ കത്തിനെ സ്വാഗതം ചെയ്യുമെന്നും ആസാദ് പറഞ്ഞു. പാർട്ടിയിൽ വേദിയിൽ മാത്രമേ വിമർശനം ഉന്നയിക്കാൻ പാടുള്ളൂവെന്ന ഹൈക്കമാന്റ് നിർദ്ദേശം ലംഘിച്ചാണ് ആസാദിന്‍റെ പരസ്യപ്രതികരണം.
ആറ് മാസത്തിന് ശേഷം
അതേസമയം ആറ് മാസത്തിന് ശേഷം തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷൻ ഉണ്ടാകുമെന്നും ആസാദ് പറഞ്ഞു. ഈ മാസം തന്നെ പാര്‍ട്ടിയിൽ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞത്. പക്ഷെ അത് സാധ്യമല്ലെന്ന് ഞങ്ങൾ പറഞ്ഞു. അതുകൊണ്ട് തന്നെ ആറ് മാസത്തിന് ശേഷം അധ്യക്ഷൻ ഉണ്ടാകും എന്നത് ഞങ്ങളുടെ വിജയമാണ്.
പ്രശ്നമില്ല
ആര് പ്രസിഡിന്റ് ആയാലും തനിക്ക് പ്രശ്നമില്ല. രാഹുൽ ഗാന്ധിയെ അധ്യക്ഷസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതാണ്, പക്ഷെ അദ്ദേഹം രാജിവെച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇടക്കാല അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടി വന്നുവെന്നും ആസാദ് പറഞ്ഞു.
കോൺഗ്രസിൽ കൂട്ടപൊരിച്ചൽ; ജിതിൻ പ്രസാദയ്ക്കെതിരെ പ്രമേയം.. തുറന്നടിച്ച് കപിൽ സിബിൽ
ജനം ചാനൽ പ്രതീക്ഷ, ജനം ടിവിയെ കുറിച്ചുള്ള സുരേന്ദ്രന്റെ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽമീഡിയ
കൊവിഡ് ദൈവത്തിന്റെ പ്രവൃത്തി, സമ്പത്ത് വ്യവസ്ഥ പ്രതിസന്ധി നേരിടുമെന്നും നിർമ്മല സീതാരാമൻ