'സുപ്രീം കോടതി ഇത്തവണ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല'; കശ്മീർ ഉത്തരവിൽ നന്ദി പറഞ്ഞ് ഗുലാം നബി ആസാദ്
ദില്ലി: പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിന്മേലുള്ള സുപ്രീം കോടതി ഉത്തരവിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇത്തവണ സുപ്രീം കോടതി ഒരു സമ്മർദ്ദത്തിനും വിധേയമായില്ലെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.
കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി
കേന്ദ്ര സർക്കാർ രാജ്യത്തെയാകെ തെറ്റിദ്ധരിപ്പിച്ചു. സുപ്രീം കോടതി ഇത്തവണ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലന്നും ആസാദ് പ്രതികരിച്ചു. ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ ജനവികാരത്തെപ്പറ്റി സുപ്രീം കോടതി സംസാരിക്കുന്നത്. വളരെ ചരിത്രപരമായ ഈ തീരുമാനത്തിന് സുപ്രീം കോടതിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യം മുഴുവൻ പ്രത്യേകിച്ച് ജമ്മുകശ്മീർ ജനത ഈ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചു.
ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന: പരിശോധിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനകം പുനപരിശോധന നടത്തണം എന്നാണ് കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. അനിശ്ചിത കാലത്തേയ്ക്കുള്ള ഇന്റർനെറ്റ് വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പൗരാവകാശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മറ്റൊരു വഴിയും ഇല്ലാത്ത ഘട്ടങ്ങളില്‍ മാത്രമേ ആകാവൂ. നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനമായി മാറരുതെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് വിഎന്‍ രമണയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. കശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ ഗുലാം നബി ആസാദ് ഉൾപ്പെടെയുളളവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്