കൊറോണയല്ല, കമല്‍നാഥ് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം; ആ സമയത്തിനായി അവര്‍ കാത്തിരുന്നു
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നിരിക്കുകയാണ്. 14378 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകിരിച്ചിരിക്കുന്നത്. 480 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇരുപത്തിനാലാം ദിവസത്തിലേക്ക് കടക്കുകയാണ്.
അതേസമയം, അധികാര മോഹികളായ ബിജെപി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന ആരോപണം ശക്തമാക്കുയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഗോവ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ഛോണ്ഡാക്കറാണ് ഏറ്റവും അവസാനമായി ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

കമല്‍ നാഥ്
ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകിയെന്ന ആരോപണവുമായി ആദ്യം രംഗത്ത് എത്തിയിത് മധ്യപ്രദേശ് പിസിസി പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ് ആയിരുന്നു. മധ്യപ്രദേശില്‍ തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴ്ത്തി ബിജെപി സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ കാത്തിരിക്കുകയായിരുന്നു
കൊറോണ വൈറസിന്‍റെ വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കണമെന്ന് മാര്‍ച്ച് 20 ന് തന്നെ താന്‍ ആഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയായതിന് ശേഷം
പിന്നീട് കോണ്‍ഗ്രസ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണ് മാര്‍ച്ച് 23 ന് സംസ്ഥാനത്ത് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായതിന് ശേഷമാണ് ദേശീയ തലത്തില്‍ ലോക്ക്ഡൗൺ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തതെന്നും കമൽനാഥ് വിമര്‍ശിച്ചു.

ഗോവ കോണ്‍ഗ്രസ്
ഇതേ ആരോപണം കേന്ദ്ര സര്‍ക്കാറിനെതിരെ ഉന്നയിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഗോവ കോണ്‍ഗ്രസ് അധ്യക്ഷനായ ഗിരീഷ് ഛോണ്ഡാക്കര്‍. മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാൻ സഹായിക്കുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിപ്പിച്ചതായി ഗിരീഷ് ട്വിറ്ററില്‍ കുറിച്ചു.

വാർത്ത ഉദ്ധരിച്ചുകൊണ്ട്
നേരത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നെങ്കിൽ രാജ്യം നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കുമായിരുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മറാത്തി പത്രത്തിൽ വന്ന വാർത്ത ഉദ്ധരിച്ചുകൊണ്ടാണ് പിസിസി അധ്യക്ഷന്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ട്വിറ്ററിലൂടെ ആരോപണം ഉന്നയിക്കുന്നത്.

ശശി തരൂരും
രാജ്യത്തെ കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും നേരത്തെ ആരോപിച്ചിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

രാഷ്ട്രീയം കളിച്ചു
'ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചു. തയ്യാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം നല്‍കിയില്ല'- ഒരു ടിവി ചാനലിന്‍റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ കോവിഡിനെ നേരിടാന്‍ ലോക് ഡൗണ്‍ ചെയ്യണമെന്ന കേന്ദ്രത്തിന്‍റെ തീരുമാനത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിച്ചില്ല
മറ്റ് രാജ്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മാര്‍ച്ച് തുടക്കം മുതല്‍ തന്നെ ഇന്ത്യയിലും ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴുന്നത് വരെ അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

വീഴ്ച
ആറ് മന്ത്രിമാർ ഉൾപ്പെടെ ജ്യോതിരാധിത്യ സിന്ധ്യ പക്ഷത്തുള്ള 22 എംഎൽഎമാർ രാജിവെച്ചതോടെയായിരുന്നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കമൽനാഥ് സര്‍ക്കാറിന് രാജിവെക്കേണ്ടി വന്നത്. അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്.

മധ്യപ്രദേശില്‍
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാലാംസ്ഥാനത്താണ് മധ്യപ്രദേശ്. 1310 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 69 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മധ്യപ്രദേശാണ്.












Click it and Unblock the Notifications