വീട്ടുകാർക്ക് വിഷം കലർത്തിയ ഭക്ഷണം നൽകി മയക്കി; തന്നെ പീഡിപ്പിച്ച പ്രതിയോടൊപ്പം പെൺകുട്ടി ഒളിച്ചോടി
ബറേലി(യുപി): വീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. മൊറാദാബാദ് ജില്ലയിലെ മെനേതർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബാംഗങ്ങളായ എഴ് പേർ വിഷം കലർത്തിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാർ, രണ്ട് സഹോദരന്മാർ, സഹോദരന്റെ ഭാര്യ, സഹോദരന്റെ മകൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സഹോദര ഭാര്യയുടേയും മകന്റെയും നില ഗുരുതരമാണ്. അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഒരിക്കൽ അറസ്റ്റിലായ യുവാവിന്റെ ഒപ്പം തന്നെയാണ് പെൺകുട്ടി ഒളിച്ചോടിയതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.

പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വധശ്രമം, ക്രിമിനൽ ഗൂഡാലോചന, എന്നീ വകുപ്പുകൾ ചുമത്തിയാണ് കാമുകനായ അരവിന്ദ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായോ എന്ന് വ്യക്തമാകാനായി രേഖകൾ പരിശോധിച്ച് വരികയാണ്.
2018ൽ പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അരവിന്ദ് കുമാറിനെതിരെ പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേൽ അറസ്റ്റിലായ യുവാവ് അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയുമായി അടുക്കുന്നത്. വീട്ടുകാർ ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. തങ്ങളുടെ ബന്ധത്തെ എതിർത്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇയാൾ പെൺകുട്ടിയുടെ സഹോദരനെ ഭീഷണിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications