കാമുകനുമായി ഫോണിൽ സംസാരിച്ചു; കോടാലികൊണ്ട് തലക്കടിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തി
ഹൈദരാബാദ്: കാമുകനുമായി ഫോണിൽ സംസാരിച്ചതിന് ഹൈദരാബാദിൽ പിതാവ് യുവതിയെ തലക്കടിച്ച് കൊന്നു. 20 കാരിയായ ബി.ഫാം അവസാനവർഷ വിദ്യാർത്ഥിനിയായ ചന്ദ്രികയേയാണ് പിതാവ് കൊലപ്പെടുത്തിയത് .കൃഷ്ണ ജില്ലയിലെ ചന്ദർലാപാഡു മണ്ഡലത്തിലാണ് സംഭവമുണ്ടായത്. ചന്ദ്രികയ്ക്ക് 20 വയസ് തികഞ്ഞതിന് പിറ്റേ ദിവസമാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ചയായിരുന്നു ചന്ദ്രികയുടെ ഇരുപതാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന് ശേഷം ചന്ദ്രിക തന്റെ പ്രണയം മാതാപിതാക്കളോട് വെളിപ്പെടുത്തി. എന്നാൽ പ്രണയം അംഗീകരിക്കാൻ കഴിയില്ലെന്ന് ചന്ദ്രികയുടെ പിതാവ് കൊട്ടയ്യ പറഞ്ഞു.
ചന്ദ്രിക കരഞ്ഞപേക്ഷിച്ചെങ്കിലും പിതാവ് തീരുമാനം മാറ്റിയില്ല. ഇനി മേലാൽ കാമുകനുമായി ഒരു ബന്ധവും പാടില്ലെന്ന് പിതാവ് ചന്ദ്രികയ്ക്ക് താക്കീത് നൽകി. മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാൻ പോവുകയാണെന്നും പിതാവ് പറഞ്ഞു.
ശനിയാഴ്ച രാവിലെ കാമുകനെ വിളിച്ച് വീട്ടിൽ പ്രണയം എതിർത്ത കാര്യം അറിയിച്ചു. തനിക്ക് വേരെ വിവാഹം ഉറപ്പിക്കാൻ പോവുകയാമെന്നും എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ സമയം പുറത്ത് പോയിരിക്കുകയായിരുന്ന കോട്ടയ്യ തിരിച്ചെത്തിയപ്പോൾ മകൾ കാമുകനുമായി ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്.
ഇതിൽ കുപിതനായ ഇയാൾ കോടാലിയുടെ പിടി കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവ് കോട്ടയ്യക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു.