മുസ്സാഫർപൂരിലെ അഭയകേന്ദ്രത്തിൽ നിന്നും രക്ഷപെടുത്തിയ പെൺകുട്ടിയെ കാണാതായി; ദുരൂഹത!
പാട്ന: മുസ്സാഫർപൂർ ഷെൽട്ടർ ഹോമിൽ നിന്നും രക്ഷപെടുത്തിയ പെൺകുട്ടിയെ കാണാതായി. ഞായറാഴ്ചയാണ് മുസ്സാഫർപുരിലെ അഭയകേന്ദ്രത്തിൽ നിന്നും അധികൃതർ രക്ഷപെടുത്തി മധുവാണിയിലെ മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പെൺകുട്ടിയെ കാണാതാകുന്നത്.
14 പെൺകുട്ടികളെയാണ് മധുവാണിയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. ക്രൂരമായ ലൈംഗിക പീഡനങ്ങളാണ് മുസ്സാഫർപുരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്നത്.
കാണാതായി
മധുവാണിയിലെ ഒരു എൻ ജി ഒയെയാണ് പെൺകുട്ടികളുടെ സുരക്ഷാ ചുമതല എൽപ്പിച്ചിരുന്നത്. 10 കട്ടിലുകളുള്ള ചെറിയ സ്ഥലത്ത് 11 പെൺകുട്ടിൾ നേരത്തെ തന്നെ താമസിച്ചിരുന്നു. മുസ്സാഫർപുരിൽ നിന്നും കൊണ്ടുവന്ന പെൺകുട്ടികളെകൂടി കുറച്ച് ദിവസത്തേയ്ക്ക് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അധികൃതർ എൻ ജി ഒയെ സമീപിച്ചത്. സ്ഥലസൗകര്യം ഇല്ലാതിരുന്നിട്ടും സർക്കാരിൻറെ സമ്മർദ്ദം മൂലമാണ് കുട്ടികളെ താമസിപ്പിച്ചത്. എന്നാൽ കുട്ടികളെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതിന് യാതൊരു നടപടിയും സ്ഥീകരിച്ചില്ല. അവരെ സംരക്ഷിക്കുന്നതിനായി കഴിയാവുന്നതെല്ലാം ചെയ്തുവെന്ന് എൻ ജി ഒയുടെ ചുമതലയുള്ള പ്രാഗ്യ ഭാരതി പറഞ്ഞു.
സുരക്ഷ
പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രാഗ്യാ ഭാരതി ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് സുരക്ഷയ്ക്കായി നാലു ജീവനക്കാരെ നിയമിച്ചു. ഇവരുടെ കണ്ണ് വെട്ടിച്ച് പെൺകുട്ടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എൻ ജി ഒ അധികൃതർ പറഞ്ഞു.
പോലീസെത്തിയില്ല
കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ പോലീസിൽ പരാതി നൽകി. കൂടുതൽ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങളും സമർപ്പിച്ചിരുന്നു. എന്നാൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രാഗ്യാ ആരോപിച്ചു. എൻ ജി ഒയിലെത്തി തെളിവെടുപ്പ് നടത്താൻ പോലും പോലീസ് തയാറായിട്ടില്ല.
മാനസിക പ്രശനങ്ങൾ
വർഷങ്ങളായി ക്രൂര പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്ന പെൺകുട്ടികളിൽ പലരുടെയും മാനസിക നില താളം തെറ്റിയ നിലയിലായിരുന്നു. ആരോടും സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ചിരുന്ന പലരും ഗുരുതരമായ ആത്മഹത്യാ പ്രവണതയും കാണിച്ചിരുന്നു. പോഷകാഹാരക്കുറവ് മൂലം ആരോഗ്യവും ക്ഷയിച്ചിരുന്നു. മയക്കുമരുന്ന് നൽകിയാണ് പെൺകുട്ടികളെ പീഡനത്തിന് വിധേയരാക്കിയിരുന്നത്. നിരന്തരമായ കൗൺസിലിംഗിലൂടെ ഇവരുടെ മാനസിക നില സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ദുരൂഹത
മുസ്സാഫർപൂരിലെ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത നാൽപ്പത് പെൺകുട്ടികളെ അഭയകേന്ദ്രം നടത്തിപ്പുകാർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ചെറുത്ത ഒരു പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയും ചെയ്തു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ് പ്രതികൾ. സർക്കാരിന് വീഴ്ച പറ്റിയെന്നാരോപിച്ച് രൂക്ഷമായ വിമർശനമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. ഇതേ തുടർന്ന് കേസ് സിബിഐയ്ക്ക് വിട്ടു. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബ്രിജേഷ് ഠാക്കൂർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.