അശ്ലീല ഗാനം... രഹസ്യഭാഗങ്ങളില്‍ മര്‍ദ്ദനം, അതിഥികളുടെ ബാലാല്‍സംഗം... കുറ്റപത്രം ഞെട്ടിക്കുന്നത്
പട്ന: ബിഹാറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതി മന്ദിരത്തില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരത. യുവതികളെ ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കുകയായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. സര്‍ക്കാരിലും ഉദ്യോഗതലത്തിലുമുള്ള പ്രമുഖര്‍ക്ക് കൂട്ട ബലാല്‍സംഗത്തില്‍ ബന്ധമുണ്ടെന്നാണ് കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരിക്കുന്നത്.
നടത്തിപ്പുകാരന്റെ അതിഥികളായി എത്തുന്നവര്‍ യുവതികളെ പീഡിപ്പിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച 73 പേജുള്ള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ബിഹാറില്‍ വന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയ സംഭവമാണ് മുസഫര്‍പൂര്‍ അഗതി മന്ദിരത്തിലെ കൂട്ടബലാല്‍സംഗം....
കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കും; സഖ്യത്തില്‍ മാറ്റമില്ലെന്ന് ഡികെഎസ്, ജെഡിഎസിന് 12 സീറ്റ്
കൂടുതലും കൗമാരപ്രായക്കാര്‍
കൗമാരപ്രായക്കാരാണ് അഗതി മന്ദിരത്തില്‍ കൂടുതലുണ്ടായിരുന്നത്. കൂടാതെ യുവതികളും. ഇവിടെ അശ്ലീല ഗാനങ്ങള്‍ നടത്തിപ്പുകാര്‍ ഉറക്കെ വച്ചിരുന്നു. ഈ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യണമെന്നാണ് നിര്‍ദേശം. അല്ലാത്തവര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കും.
രഹസ്യ ഭാഗങ്ങളില്‍ മര്‍ദ്ദിക്കും
പെണ്‍കുട്ടികളുടെ രഹസ്യ ഭാഗങ്ങളില്‍ മര്‍ദ്ദിക്കുക പതിവായിരുന്നുവത്രെ. കേസിലെ പ്രധാന പ്രതി ബ്രജേഷ് താക്കൂറാണ്. ഇയാള്‍ക്ക് രാഷ്ട്രീയതലത്തില്‍ വന്‍ സ്വാധീനമാണുള്ളത്. ഈ ബന്ധം വഴിയാണ് പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അഗതി മന്ദിരത്തില്‍ അതിഥികളായി എത്തിയിരുന്നത്.
20 കൂട്ടുപ്രതികള്‍
വര്‍ഷങ്ങളായി ബ്രജേഷ് താക്കൂറാണ് സ്ഥാപനം നടത്തിയിരുന്നത്. ഇയാള്‍ക്ക് പുറമെ ഉദ്യോഗസ്ഥരടക്കം 20 കൂട്ടുപ്രതികളെയും ചേര്‍ത്താണ് കുറ്റപത്രം. പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.
ക്രൂരത ഇങ്ങനെ
ശരീരത്തിന്റെ നഗ്നത വെളിവാകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ യുവതികള്‍ക്ക് ധരിക്കാന്‍ നല്‍കും. അശ്ലീല ഗാനത്തിന് നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കും. മയക്കുമരുന്ന കുത്തിവെക്കും. ചിലര്‍ ബോധരഹിതരായി വീഴും. നൃത്തം ചെയ്യുന്നതിനിടെ ബ്രജേഷിന്റെ അതിഥികള്‍ ഇവരെ ബലാല്‍സംഗം ചെയ്യും- കുറ്റപത്രത്തില്‍ പറയുന്നു.
ചെറുത്ത് നില്‍ക്കുന്നവര്‍ക്ക്
ചെറുത്ത് നില്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ക്രൂരമായ പീഡനം ഏല്ക്കേണ്ടിവരും. പത്ത് വര്‍ഷത്തോളമായി മന്ദിരത്തില്‍ ഈ ക്രൂരത നടക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ജീവനക്കാര്‍ ഓഡിറ്റിങിന് വന്ന വേളയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈദ്യ പരിശോധനയില്‍ സ്ഥാപനത്തില 42ല്‍ 34 പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായി.
നാലുനില കെട്ടിടം പൊളിച്ചുമാറ്റി
നാലുനില കെട്ടിടത്തിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം സര്‍ക്കാര്‍ പൊളിച്ചുമാറ്റി. ഭരണകക്ഷിയായ ജെഡിയുവുമായി അടുത്ത ബന്ധമാണ് ബ്രജേഷിനുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രജേഷ് വന്‍ സ്വാധീനമുള്ള വ്യക്തിയാണെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചിരുന്നു. ഇയാളെ ബിഹാറില്‍ നിന്ന് മറ്റു സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയുടെ ഭര്‍ത്താവിനും ബന്ധം
ബ്രജേഷുമായി അടുത്ത ബന്ധമായിരുന്നു മന്ത്രി മഞ്ജു വര്‍മയുടെ ഭര്‍ത്താവിന്. ഇരുവരും ഏറെ നേരം ഫോണില്‍ സംസാരിച്ച രേഖകള്‍ പുറത്തുവന്നിരുന്നു. ഇതോടെ മന്ത്രിക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു. ഒടുവില്‍ മന്ത്രി രാജിവെച്ച് ഒളിവില്‍ പോയി. ഇവരെ പിടികൂടാത്ത പോലീസ് നടപടിയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.