ടോയ്ലറ്റ് ഇല്ല, 67 വർഷങ്ങളായി പെൺകുട്ടികൾക്ക് പ്രവേശനമില്ലാതെ യുപിയിലെ സ്കൂൾ, ടോയ്ലറ്റ് സീറ്റുമായി ഒരച്ഛൻ!
വനിതാ സംവരണ ബില്ലിന്റെയടക്കം പശ്ചാത്തലത്തിൽ സ്ത്രീകൾക്കൊപ്പമെന്ന് അവകാശപ്പെടുന്ന, തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുമടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നാരീശക്തി മുദ്രാവാക്യം ഉയർത്തുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തർ പ്രദേശിൽ 67 വർഷത്തോളമായി ഒരു സർക്കാർ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല. തന്റെ മകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് ഇവിടെ ഒരു പിതാവ് നടത്തിയ പ്രതിഷേധം ഇപ്പോൾ രാജ്യമെമ്പാടും ചർച്ചയാവുകയാണ്.
ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. കൽവാരിയിലുള്ള ഝിൻകു ലാൽ ത്രിവേണി റാം ചൗധരി ഇന്റർ സ്കൂളാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. ഇവിടെ 67 വർഷങ്ങളായി പെൺകുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുകയാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ അധികൃതർ ഇതിന് പറയുന്ന കാരണമാണ് വിചിത്രം.
പെൺകുട്ടികൾക്കായി സ്കൂളിൽ ശുചിമുറി ഇല്ലെന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിക്കുന്നത്. അടുത്തുള്ള ഒരു സ്വകാര്യ സ്കൂളിന് ലാഭമുണ്ടാക്കാനുള്ള തന്ത്രമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂളിൽ അഡ്മിഷൻ നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ പിതാവ് ടോയ്ലറ്റ് സീറ്റുമായാണ് സ്കൂളിൽ എത്തിയത്. ഈ ടോയ്ലറ്റ് സീറ്റ് എടുത്തോളൂ, എന്റെ മകൾക്ക് സ്കൂളിൽ പ്രവേശനം അനുവദിച്ചാൽ മാത്രം മതിയെന്നാണ് ഈ അച്ഛൻ പറയുന്നത്.

AI Generated Image
തന്റെ പഴകിയ സൈക്കിളിന് പിറകിൽ വെച്ച് കെട്ടിയ ടോയ്ലറ്റ് സീറ്റുമായി സ്കൂൾ ഗേറ്റിന് മുന്നിൽ നിൽക്കുന്ന ഈ മനുഷ്യന്റെ ചിത്രം രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഇദ്ദേഹം പല തവണ അഭ്യർത്ഥിച്ചിട്ടും മകൾക്ക് പ്രവേശനം നൽകാൻ സ്കൂൾ അധികൃതർ തയ്യാറായില്ല എന്നാണ് റിപ്പോർട്ട്. തുടർന്ന് അദ്ദേഹത്തിന് ടോയ്ലറ്റ് സീറ്റുമായി നിരാശനായി മടങ്ങിപ്പോകേണ്ടി വന്നു. ഈ 2026ലും ഇത്തരം സംഭവങ്ങൾ രാജ്യത്തുണ്ടോ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അത്ഭുതപ്പെടുന്നത്.
ഔദ്യോഗിക സർക്കാർ ഉത്തരവൊന്നുമില്ലാതെ സ്കൂൾ മാനേജ്മെന്റ് വർഷങ്ങളായി സ്വീകരിച്ചുപോരുന്ന ആഭ്യന്തര തീരുമാനങ്ങളാണ് ഈ അനൗദ്യോഗിക വിലക്കിന് പിന്നിൽ. സ്കൂൾ മാനേജർ അടുത്തായി ഒരു സ്വകാര്യ സ്ഥാപനം നടത്തുന്നുണ്ട്. സർക്കാരിന്റെ ഈ സ്കൂളിൽ നിന്ന് പെൺകുട്ടികളെ മനഃപൂർവം അകറ്റി നിർത്തി, ഫീസ് വാങ്ങുന്ന ആ സ്വകാര്യ സ്കൂളിലേക്ക് ആകർഷിക്കാനുള്ള ശ്രമമാണിതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മതിലുകളില്ലെന്നും ശരിയായ ശുചിമുറി സൗകര്യങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ അഗ്യറാം ചൗധരി സ്ഥാപനത്തിന്റെ നിലപാടിനെ ന്യായീകരിക്കുന്നു. 2021-22 അധ്യയന വർഷത്തിൽ കുറച്ച് പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുവെന്നും എന്നാൽ അതിനുശേഷം പ്രവേശനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ സംഭവം പൊതുശ്രദ്ധ നേടിയതോടെ വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് സ്കൂളിന് നോട്ടീസ് അയച്ചു. ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബസ്തി ജില്ലാ ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് സഞ്ജയ് സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications