ബിജെപി വിട്ട് വിമതര്‍ പഴയ പാളയത്തിലേക്കോ? കര്‍ണാടകത്തില്‍ ഒരുങ്ങുന്നത് അട്ടിമറി? 'നമുക്ക് കാണാം'
ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം ബിജെപിക്ക് കൂറാമുട്ടിയായിരിക്കുകയാണ്. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരിവില്‍ എത്തിയ അമിത് ഷായുമായി യെഡിയൂരപ്പ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. അതേസമയം ബിജെപിയിലെ പ്രധാന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍ , പ്രഹ്ളാദ് ജോഷി, ലക്ഷ്മണ് സവാദി എന്നിവരുമായും അമിത് ഷാ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതിനിടെ മന്ത്രിസഭാ വികസനം വൈകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് മുന്‍ കോണ്‍ഗ്രസ് -ജെഡിഎസ് വിമതര്‍. ഇനിയും വൈകിയാല്‍ പല അട്ടിമറികളും നടക്കുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.
അമര്‍ഷം പുകയുന്നു
മന്ത്രി സ്ഥാനത്തിനായി കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് യെഡിയൂരപ്പ വെട്ടിലായത്. സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എത്തിയ 17 വിമതര്‍ക്കും യെഡിയൂരപ്പ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അര്‍ഹരായ പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് വിമതര്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്.
ഒത്തുതീര്‍പ്പ് ഫോര്‍മുല
ഇതോടെ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയ അമിത് ഷായുമായി യെഡിയൂരപ്പ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും അമിത് ഷായുമായി രഹസ്യ ചര്‍ച്ച നടത്തി. എന്നാല്‍ മന്ത്രിസഭാ വികസനത്തില്‍ ഒത്തുതീര്‍പ്പ് വേണമെന്നായിരുന്നു ഷായുടെ നിര്‍ദ്ദേശം.
അംഗീകരിക്കാതെ യെഡിയൂരപ്പ
കോണ്‍ഗ്രസ് -ജെഡിഎസ് വിട്ടുവന്ന എട്ട് പേര്‍ക്കും ബിജെപിയില്‍ നിന്നുള്ള ബാക്കി എട്ട് പേര്‍ക്കും മന്ത്രി സ്ഥാനം നല്‍കാം എന്ന നിര്‍ദ്ദേശമാണ് ഷാ മുന്നോട്ട് വെച്ചത്. എന്നാല്‍ ഷായുടെ നിര്‍ദ്ദേശം യെഡിയൂരപ്പ പക്ഷം അംഗീകരിച്ചില്ല. വിമതരെ ഉള്‍പ്പെടുത്തിയില്ലേങ്കില്‍ ഒരുപക്ഷേ യെഡിയൂരപ്പ സര്‍ക്കാരിന്റെ പതനത്തിന് വരെ അത് കാരണമായേക്കാം.
ദില്ലിയിലെത്താന്‍
അതേസമയം സമവായം കണ്ടെത്താനാകിതിരുന്നതോടെ ഈ മാസം അവസാനം ദില്ലിയില്‍ എത്താനാണ് യെഡിയൂരപ്പയോടെ അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ തിരുമാനം വൈകുന്നതിനെതിരെ മുന്‍ ജെഡിഎസ് പ്രസിഡന്റും വിമത നേതാവുമായ എച്ച് വിശ്വനാഥ് രംഗത്തെത്തി. 17 വിമതരെ രാജിവെപ്പിയ്ക്കാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ജാര്‍ഖിഹോളിയെ സഹായിച്ച നേതാവാണ് വിശ്വനാഥ്.
വെല്ലുവിളിച്ച് നേതാവ്
തങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ യെഡ്ഡി സര്‍ക്കാര്‍ ഇനിയും വൈകിയാല്‍ കാത്തിരുന്ന് കാണാം എന്ന വെല്ലുവിളിയാണ് വിശ്വനാഥ് ഉയര്‍ത്തിയത്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച 13 വിമതരില്‍ 12 പേരും വിജയിച്ചിരുന്നു. ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
മന്ത്രി സ്ഥാനം വേണം
അതേമയം എച്ച് വിശ്വനാഥ് പരാജയപ്പെട്ടിരുന്നു. ഹുന്‍സൂരില്‍ നിന്നായിരുന്നു വിശ്വനാഥ് മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയോടെയായിരുന്നു വിശ്വനാഥ് പരാജയപ്പെട്ടത്. എന്നാല്‍ തനിക്ക് വാഗ്ദാനം നല്കിയ മന്ത്രി സ്ഥാനം വേണമെന്നാണ് വിശ്വനാഥിന്റേയും നിലപാട്.
കാത്തിരുന്ന് കാണാം
മന്ത്രിസഭ വികസനം വൈകിയതോടെ 17 വിമതരും വീണ്ടും കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പിലേക്ക് മടങ്ങുമെന്നും വീണ്ടും സഖ്യസര്‍ക്കാര്‍ അധികാരത്തിലേറാനുള്ള സാധ്യത ഉയരുമെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്. അതേസമയം ഇത്തരം അഭ്യൂഹങ്ങള്‍ ശരിയാണോയെന്ന ചോദ്യത്തിന് നമ്മുക്ക് കാത്തിരുന്ന് കാണാമെന്നായിരുന്നു വിശ്വനാഥിന്റെ മറുപടി.
ഒരുമിച്ച് നില്ക്കും
ബാക്കിയുള്ള 16 വിമതരുമായി ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നമ്മുക്ക് കാണാം ഇനിയും എത്രകാലം മന്ത്രിസഭാ വികസനം വൈകുമെന്ന്, വിശ്വനാഥ് പറഞ്ഞു. അതേസമയം എന്ത് സംഭവിച്ചാലും ഒരുമിച്ച് നില്‍ക്കണമെന്നാണ് വിമതരുടെ തിരുമാനം.
വാക്ക് പാലിക്കണം
ഞങ്ങള്‍ അസാധാരണമായ കാര്യമൊന്നുമല്ല ആവശ്യപ്പെടുന്നത്. ഞങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ്. അത് ബിജെപി പാലിക്കണം. 17 വിമതര്‍ രാജിവെച്ചില്ലായിരുന്നെങ്കില്‍ ബിജെപിക്ക് അധികാരം ലഭിക്കുമായിരുന്നോ? വിമതരെ ഉദ്ധരിച്ച് ന്യൂഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.