ബിജെപി സഖ്യത്തിന് തിരിച്ചടി; വിജയകാന്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിലേക്ക്, 4 സീറ്റ് വേണം
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴ്നാട്ടില്‍ സഖ്യങ്ങളുടെ കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ധാരണയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ മഴവില്‍ സഖ്യം രൂപീകിരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ഇത്തവണ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പിഎംകെയും ഈ സഖ്യത്തിന്റെ ഭാഗമാണ്. മറുവശത്ത് ഡിഎംകെ കോണ്‍ഗ്രസുമായും ഇടത് കക്ഷികളുമായുമാണ് സഖ്യം രൂപീകരിച്ചത്. വിജയകാന്തിന്റെ ഡിഎംഡികെയുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും അഭ്യൂഹം നിലനിലനില്ക്കുന്നത്. വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തോട് അടുക്കുന്നു എന്ന സൂചനായാണ് തമിഴ്നാട്ടില്‍ നിന്ന് വരുന്നത്..
കോണ്‍ഗ്രസ്-ഡിഎംകെ
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കം തമിഴ്നാട്ടില്‍ ഒരു സീറ്റ്പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നാണ് സര്‍വ്വേകളെല്ലാം പ്രവചിക്കുന്നത്. കോണ്‍ഗ്രസ് സഖ്യവും വിജയസാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനിടെയാണ് വിജയകാന്തിനെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസും-ഡിഎംകെയും തുനിഞ്ഞിറങ്ങിയത്.
ബിജെപി സഖ്യത്തില്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ മത്സരിച്ചത്. ഇത്തവണ ബിജെപി എഐഎഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. വിജയകാന്തും പതിയെ സഖ്യത്തിന്റെ ഭാഗമാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
എഐഎഡിഎംകെ
എന്നാല്‍ സീറ്റ് വിഭജനത്തില്‍ എഐഎഡിഎംകെയുമായി ധാരണയുണ്ടാക്കാന്‍ വിജയകാന്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിഎംഡികെയെ വിശാലസഖ്യത്തിന്റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസസും ഡിഎംകെയും ശ്രമം തുടങ്ങിയത്.
തിരുനാക്കരശര്‍
അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ വിജയകാന്തുമായി വ്യാഴാഴ്ച സാലിഗ്രാമത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് തിരുനാക്കരശര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വ്യക്തിപരമായ കുടിക്കാഴ്ച്ചയെന്നാണ് വ്യക്തമാക്കുന്നതെങ്കിലും രാഷ്ട്രീയവും ചര്‍ച്ചചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ഉചിതമായ തീരുമാനം
കഴിഞ്ഞ നാലരവര്‍ഷം രാജ്യത്ത് നടന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് വിജയകാന്തിനോട് അഭ്യര്‍ത്ഥിച്ചുവെന്നും കുടിക്കാഴ്ച്ചക്ക് ശേഷം തിരുനാവക്കരശര്‍ വ്യക്തമാക്കി. 4 ലോക്സഭാ സീറ്റും 1 രാജ്യസഭാ സീറ്റുമാണ് വിജയകാന്ത് ആവശ്യപ്പെടുന്നതെന്നാണ് സൂചന
സ്റ്റാലിനും
ഇതിന് പിന്നാലെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും വിജയകാന്തുമായി ചർച്ച നടത്തി. ബിജെപി സഖ്യത്തിനൊപ്പം നില്‍ക്കണമെന്നാണ് പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായമെങ്കിലും ഡിഎംകെ സഖ്യത്തോടാണ് വിജയകാന്തിന് പ്രിയം.
2005-ല്‍
2005-ല്‍ രൂപീകരിച്ച് ഡിഎംഡികെ 2006 ലെസംസ്ഥാന തെരഞ്ഞടുപ്പില്‍ 9 ശതമാനം വോട്ട് നേടിയ പാര്‍ട്ടി ഒരു സീറ്റും സ്വന്തമാക്കിയിരുന്നു. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ 10.5 ശതമാനം വോട്ടായി ഉയര്‍ന്നു. വടക്കന്‍ തമിഴ്നാടിന്റെ മേഖലകളില്‍ വേരോട്ടം ശക്തമാക്കി.
2014ല്‍
2014ല്‍ 15 ശതമാനത്തോളം വോട്ടാണ് ഡിഎംഡികെ സ്വന്തമാക്കിയത്. പക്ഷെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടര ശതമാനം വോട്ട് മാത്രമായിരുന്നു ഡിഎംഡികെയ്ക്ക് ലഭിച്ചത്. വിജയകാന്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ഡിഎംഡികെയും തളര്‍ത്തുകയായിരുന്നു.
കണക്ക് കൂട്ടുന്നത്
അതേസമയം ഡിംഎംഡികെയെ ഒപ്പം നിര്‍ത്താന്‍ അണ്ണാ ഡിഎംകെയും ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള വടക്കന്‍ മേഖലയില്‍ ഡിഎംഡികെയെ ഒപ്പം നിര്‍ത്തുന്നത് ഗുണമാകുമെന്ന് അണ്ണാഡിഎംകെ കണക്ക് കൂട്ടുന്നത്.
പിഎംകെയ്ക്ക് നല്‍കിയത് പോലെ
മുന്നണിയില്‍ പിഎംകെയ്ക്ക് നല്‍കിയത് പോലെ ഏഴ് മണ്ഡലങ്ങളും രാജ്യസഭാ സീറ്റുമെന്ന ആവശ്യം ഉയര്‍ത്തിയതോടെ സഖ്യസാധ്യത മങ്ങിയിരിക്കുകയാണ്. രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കാനും വിജയകാന്ത് തയ്യാറായിട്ടില്ല.
വിജയകാന്തിന്റെ വാദം
ഇതോടെയാണ് വിജയാകാന്തിനെ വിശാല മുന്നണിയുടെ ഭാഗമാക്കാന്‍ ഡിഎംകെയും കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. പാട്ടാളി മക്കള്‍ കക്ഷിക്ക് തമിഴ്നാട്ടിലെ ചില മേഖലകളില്‍ മാത്രമാണ് സ്വാധീനമുള്ളത്. എന്നാല്‍ തങ്ങള്‍ക്ക് സംസ്ഥാനത്തെ എല്ലായിടങ്ങളിലും നിശ്ചിത വോട്ടുവിഹിതം ഉണ്ടെന്നാണ് വിജയകാന്തിന്റെ വാദം.