മഹാരാഷ്ട്രയിൽ ഫട്നാവിസിനെതിരെ പടയൊരുക്കം, തെളിവുകൾ കൈമാറിയിട്ടുണ്ടെന്ന് മുതിർന്ന നേതാവ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ബിജെപി നേതാക്കൾ തന്നെ ശ്രമിച്ചെന്ന് മുതിർന്ന നേതാവ് ഏകനാഥ് ഖഡ്സെ. ഉത്തര മഹാരാഷ്ട്രയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പരാജയത്തിന് കാരണമായ നേതാക്കൾക്കെതിരെയുള്ള തെളിവുകൾ മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഏക്നാഥ് ഖാഡ്സെ അവകാശപ്പെട്ടു.
ഉന്നാവ് പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും വീടും നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ
ഖാഡ്സെയുടെ മകൾ രോഹിണി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നേതാക്കൾക്കെതിരായ തെളിവുകൾ പരസ്യമാക്കാൻ താൻ തയ്യാറാണെന്നും എന്നാൽ പാർട്ടി അച്ചടക്കത്തിന് വിധേയനാകുകയാണെന്നും ഖാഡ്സെ പറഞ്ഞു.
പാർട്ടിയിൽ തന്റെ എതിരാളിയും മുൻ കേന്ദ്ര മന്ത്രിയുമായ ഗിരീഷ് മഹാജനെതിരെയും ഖാഡ്സെ വിമർശനം ഉന്നയിച്ചു. എൻറെ കൈയ്യിൽ തെളിവുണ്ടെങ്കിൽ അത് പരസ്യപ്പെടുത്തണമെന്ന് ഗിരീഷ് മഹാജൻ ആവശ്യപ്പെട്ടിരുന്നു. എന്റെ കൈയ്യിൽ തെളിവുകളുണ്ട്. എല്ലാ വിവരങ്ങളും പാർട്ടി അധ്യക്ഷന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അനുവദിച്ചാൽ പത്ര സമ്മേളനം വിളിച്ച് എല്ലാം പരസ്യപ്പെടുത്താൻ താൻ തയ്യാറാണെന്നും ഖാഡ്സെ വ്യക്തമാക്കി. ഗിരീഷ് മഹാജൻ എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. പാർട്ടി അധ്യക്ഷന്റെ അനുവാദം കിട്ടിയാൽ താൻ അതിന് തയ്യാറാണെന്നും ഖാഡ്സെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെ പരോക്ഷ വിമർശനം ഉയർത്തി ഖാഡ്സെ രംഗത്ത് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മകൾ രോഹിണിയുടെയും പങ്കജ മുണ്ഡെയുടെയും പരാജയത്തിന് കാരണം ബിജെപിയിലെ ചില നേതാക്കളായിരുന്നു എന്നാണ് ഫട്നാവിസിനെ ലക്ഷ്യം വെച്ച് ഖാഡ്സെ ആരോപിച്ചത്. അതേ സമയം ഖാഡ്സെ ബിജെപി വിടുമെന്നും ചില അഭ്യൂഹങ്ങളുണ്ട്. എൻസിപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽ നിന്നും തനിക്ക് ക്ഷണമുണ്ടെന്ന് ഖാഡ്സെ വെളിപ്പെടുത്തിയിരുന്നു.