ഭരണഘടനയെക്കാള്‍ വലുതല്ല ബിജെപിയുടെ പ്രകടന പത്രിക; ആഞ്ഞടിച്ച് കോണ്‍ഗ്രസ്
ദില്ലി: പൗരത്വ ബില്ലിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. എന്തുകൊണ്ടാണ് ബില്ല് ഇത്ര ധൃതി പിടിച്ച് എന്‍ഡി സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ്മ ചോദിച്ചു. ഞങ്ങൾ ഇതിനെ എതിർക്കുന്നു. എതിർപ്പിനുള്ള കാരണം രാഷ്ട്രീയമല്ല പ്രത്യയശാസ്ത്രമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണിതെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
ഭരണഘടനയെക്കാള്‍ വലുതല്ല ബിജെപിയുടെ പ്രകടന പത്രിക. ബില്ല് ഭരണഘടനയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നതാണ്. ബില്ല് പാസാക്കുന്നത് രാഷ്ട്രനിര്‍മ്മാതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. സർദാർ പട്ടേലും ഗാന്ധിജിയും ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നെങ്കിൽ അവര്‍ നിരാശയും സങ്കടവും പ്രകടിപ്പിച്ചേനെയെന്നും, ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് അസമിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നത്? എന്തുകൊണ്ടാണ് ആളുകൾ പ്രതിഷേധിക്കുന്നത്? ആഭ്യന്തരമന്ത്രി ഒരു പ്രതിനിധി സംഘത്തെ അസമിലെ തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി അവിടുത്തെ അവസ്ഥ കാണണം. എൻആർസി രാജ്യവ്യാപകമായി നടപ്പാക്കുമ്പോൾ നിരവധി തടങ്കല്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് യഥാര്‍ത്ഥത്തില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ ഓര്‍മ്മിപ്പിക്കുകയാണെന്നും ആനന്ദ ശര്‍മ്മ പറഞ്ഞു.
വിഭജനത്തിന് ശേഷം പാകിസ്താൻ നിന്ന് വന്നവര്‍ക്ക് ഞങ്ങൾ അഭയം നൽകിയിട്ടുണ്ട്. അവരിൽ രണ്ടുപേർ ഞങ്ങളുടെ പ്രധാനമന്ത്രിമാരായിരുന്നു.ഡോ. മൻമോഹൻ സിംഗും ഐ കെ ഗുജ്‌റാളും. രാഷ്ട്രീയത്തിന് അതീതമായി പെരുമാറണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ദയവ് ചെയ്ത് വിഷയത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കൂവെന്നാണ് തനിക്ക് ആവശ്യപ്പെടാന്‍ ഉള്ളത്.
ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ചത് ജിന്നയായിരുന്നില്ല. 1937 ല്‍ ഗുജറാത്തില്‍ വെച്ച് ഹിന്ദു മഹാസഭയാണ് അത്തരമൊരു ആശയം അവതരിപ്പിച്ചത്.ബ്രിട്ടീഷുകാരാണ് മുസ്ലീം ലീഗീനെ ശക്തിപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസിനെ നിരോധിച്ചു. എന്നാല്‍ ദ്വിരാഷ്ട്രം എന്ന ആവശ്യത്തിനായി മുസ്ലീം ലീഗിനേയും ഹിന്ദുമഹാസഭായയേയും ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ആനന്ദ് ശര്‍മ്മ.
ബിൽ ന്യൂനപക്ഷ വിരുദ്ധമല്ല. ഇതിനകം ഇന്ത്യയിൽ താമസിക്കുന്ന ഒരു ന്യൂനപക്ഷത്തെയും ഒഴിവാക്കില്ല. എന്നാൽ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന മുസ്ലീങ്ങള്‍ക്ക് എങ്ങനെ പൗരത്വം നൽകാനാവും? ഇത് സാധ്യമാക്കിയാൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാനാകുമെന്നുമായിരുന്നു ബില്ല് അവതരിപ്പിച്ച് അമിത് ഷാ പറഞ്ഞത്.