ആഗോള സമ്പദ്‌വ്യവസ്ഥ തകരുന്നു, ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്: ആർബിഐ
ഡൽഹി; 2022-ൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. കോവിഡിന്റെ ആഘാതത്തിൽ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ കരകയറാൻ ശ്രമിക്കുമ്പോൾ റഷ്യ യുക്രൈൻ യുദ്ധം ലോക രാജ്യങ്ങൾക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. യുദ്ധം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്നാണ് റിപ്പോർട്ടിൽ ആർബിഐ പറയുന്നത്.
കോവിഡ്, ചൈനയിലെ മാന്ദ്യം, പാരീസ് ഉടമ്പടി ലക്ഷ്യങ്ങളെ മറികടക്കുന്ന കാലാവസ്ഥാ സമ്മർദ്ദം എന്നിവ ലോകത്തെ മറ്റ് സാമ്പത്തിക ആശങ്കകളാണെന്നിം റിപ്പോർട്ട് പറയുന്നു. പ്രതികൂലമായ അന്താരാഷ്ട്ര സംഭവവികാസങ്ങൾക്കിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. രാജ്യത്ത് വീണ്ടെടുക്കൽ ശക്തിപ്പെടുന്നുണ്ട്. മാക്രോ ഇക്കണോമിക് സാധ്യതകളും മെച്ചപ്പെടുന്നുണ്ടെന്ന് ആർബിഐ പറയുന്നു. ഇന്ത്യൻ സെൻട്രൽ ബാങ്ക് മെയ് മാസത്തിലെ ഒരു ഓഫ്-സൈക്കിൾ മീറ്റിംഗിൽ പ്രധാന പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. വളർച്ചയെ പിന്തുണയ്‌ക്കുന്നതിനൊപ്പം പണപ്പെരുപ്പം ലക്ഷ്യത്തിനകത്ത് പിടിച്ചുനിർത്തുന്നതിനും ആർബിഐ മുൻഗണന നൽകിയിട്ടുണ്ട്.
2021-22 വർഷത്തിൽ കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ പതിയെ സാമ്പത്തിക വീണ്ടെടുപ്പ് നടത്തിയിരുന്നു. 2022-23 മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ ജിയോപൊളിറ്റിക്കൽ ആഘാതത്തിൽ നിന്നും അതിന്റെ സ്പിൽഓവറുകളിൽ നിന്നുമുള്ള അപകടസാധ്യതകളുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ലോകമെമ്പാടും പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ചയെ ബാധിക്കാതെ ഉയരുന്ന വില സമ്മർദങ്ങളെ നിയന്ത്രിക്കാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത്. സാമ്പത്തിക വീണ്ടെടുപ്പിനെ പിന്തുണയ്ക്കുന്നതിന് മുൻഗണന നൽകേണ്ട സമയത്താണ് പണനയത്തെ പ്രതിരോധിക്കാൻ നിർബന്ധിതരാകുന്നതെന്നും ആർബിഐ പറഞ്ഞു.
അതേ സമയം രാജ്യത്ത് പല സാധനങ്ങൾക്കും വില ഉയർന്നുകൊണ്ട് ഇരിക്കുകയാണ്. ഇന്ധനങ്ങൾക്ക് വില കുത്തനെ വർധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് അടുത്തിടെ വില കുറച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരും നികുതി ഇനത്തിൽ കുറവ് വരുത്തണമെന്ന് നിർദേശിച്ചിരുന്നു. രാജ്യത്ത് പച്ചക്കറികൾക്കും വില ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ തക്കാളി കിലോയ്ക്ക് 60-80 രൂപയാണ് വില. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അവയുടെ വില 100 രൂപ വരെ എത്തി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ഒരു കിലോ നാരങ്ങക്ക് നിലവിൽ രാജ്യ തലസ്ഥാനത്ത് 200-250 രൂപയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. കോളിഫ്‌ളവർ 120 രൂപ, ഉരുളക്കിഴങ്ങ് 40 രൂപ, ഉള്ളി 35-40 രൂപ, വഴുതന 80 രൂപ, ക്യാപ്‌സിക്കം 100-130 രൂപ, ചീര 60 രൂപ, കാരറ്റ് 80 രൂപ എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില.