മുഴുവന്‍ വിമതരേയും പുറത്താക്കി കോണ്‍ഗ്രസ്; ഗോവയില്‍ വന്‍ ശുദ്ധീകരണവും പുനഃസംഘടനയും
പനാജി: 2017 ല്‍ ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി അധികാരം പിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റാണ് ലഭിച്ചത്. ഭൂരിപക്ഷത്തിലേക്ക് 4 അംഗങ്ങളുടെ കുറവ് മാത്രം. എന്നാല്‍ 13 സീറ്റുകള്‍ നേടിയ ബിജെപി വിജയ് സര്‍ദേശായിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോര്‍ഫേര്‍ഡ് പാര്‍ട്ടിയുടേയും മറ്റ് സ്വതന്ത്രരുടേയും പിന്തുണയില്‍ ഭരണം പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നടക്കം എംഎല്‍എമാരെ കുറുമാറ്റാന്‍ ബിജെപിക്ക് സാധിച്ചു. എന്നാല്‍ 2022 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതിനെല്ലാം മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്.
2022 ൽ
2022 ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സമൂലമായ അഴിച്ചു പണികള്‍ക്കാണ് ഗോവയില്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. വിമത സ്വരം ഉയര്‍ത്തിയവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരിക്കുകയാണ്.
ബൂത്ത് തലം മുതല്‍
ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) പ്രസിഡന്റ് ഗിരീഷ് ചോഡങ്കറും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ദിഗംബർ കാമത്തും സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോണ്‍ഗ്രസ് ബൂത്ത് തലം മുതലുള്ള പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതായി അറിയിച്ചത്.
ഹൈക്കമാൻഡ്
2022 ലെ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി പാർട്ടിയെ പുന:സംഘടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ച ചോഡങ്കർ പറഞ്ഞു. പാർട്ടി ഭാരവാഹികൾ ഇനി മുതൽ അതത് നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാരിന്‍റെ പരാജയം
"ഒരു വർഷം മുമ്പാണ് ഞാൻ രാജി വെച്ചത്. എഐസിസിയുടേ കൂടി അറിവോടെയായിരുന്നു അത്. അതിനുശേഷം ഞാൻ എന്റെ ശ്രദ്ധ പാർട്ടി സംഘടനാ സംവിധാനങ്ങളില്‍ നിന്നും മാറ്റി, വിവിധ മേഖലകളിലെ ബിജെപി സർക്കാരിന്‍റെ പരാജയം തുറന്നുകാട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, "-ചോഡങ്കര്‍ പറഞ്ഞു.
യുവ നേതാക്കളെ
എന്നാൽ ഇപ്പോൾ ഞാൻ സംഘടനയെ നവീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർട്ടി ആഗ്രഹിക്കുന്നു. നിർദ്ദേശങ്ങൾ അനുസരിച്ച്, ഞങ്ങൾ അതിനുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുകയും സജീവമായ യുവ നേതാക്കളെ അധിക ഉത്തരവാദിത്തങ്ങളോടെ സ്ഥാനക്കയറ്റം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
വിമതരെ അകറ്റി നിര്‍ത്തി
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ യുവമുഖങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുമെന്ന് പാർട്ടി ഉറപ്പുവരുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി ചോഡങ്കർ പറഞ്ഞു. ഇതിനകം തന്നെ വിമതരെ ഞങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് തലങ്ങളിൽ
ബ്ലോക്ക് തലങ്ങളിൽ കാര്യങ്ങള്‍ നിരീക്ഷിക്കും. ബിജെപിക്കെതിരായ എൻജിഒകൾ ഉൾപ്പെടെയുള്ള സമാന ചിന്താഗതിക്കാരായ എല്ലാവരോടും കോൺഗ്രസിൽ ചേരണമെന്നും ചോഡങ്കര്‍ അഭ്യർത്ഥിച്ചു. ഞങ്ങൾക്ക് ജനങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നു. സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് ഞങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം വളരെ മികച്ചതാണ്. ജനവികാരം വ്യക്തമാക്കുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ മാതൃക
സംസ്ഥാനത്തൊട്ടാകെവർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്ത് സർക്കാരിനെതിരെ പാർട്ടിയുടെ വിവിധ പൊതു പ്രക്ഷോഭങ്ങൾ അടുത്ത പത്ത് ദിവസത്തേക്ക് പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുമ്പോൾ, ഞങ്ങളും ശരിയായ മാതൃക കാണിക്കേണ്ടതുണ്ടെന്നും മുന്‍ പിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
സഖ്യ നീക്കം
അതേസമയം, ഗോവ ഫോര്‍വേഡ് ബ്ലോക്ക് ഉള്‍പ്പടേയുള്ള പാര്‍ട്ടികളേയും സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജുലായില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറുമാറി ബിജെപിയില്‍ എത്തിയതോടെ സര്‍ദേശായിയേയും മറ്റ് രണ്ട് ജിഎഫ്പി മന്ത്രിമാരേയും പ്രമേദ് സാവന്ദ് സര്‍ക്കാറില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പരീക്കര്‍ക്ക് ശേഷം
ഇതോടെ ബിജെപി സര്‍ക്കാറിന്‍റെ വലിയ എതിരാളികളായി വിജയ് സര്‍ദേശായിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും മാറി. ബിജെപി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കഴിയുന്ന ഒരോ മാര്‍ഗ്ഗവും അവര്‍ തേടികൊണ്ടിരിക്കുകയുമാണ്. മനോഹര്‍ പരീക്കര്‍ക്ക് ശേഷം പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്നായിരുന്നു മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ വിജയ് സര്‍ദേശായി അഭിപ്രായപ്പെട്ടത്.
മാപ്പ് ചോദിക്കുകയാണ്
ആ രാഷ്ട്രീയ അബദ്ധത്തിന് ഞാന്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയാണ്. പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ കാര്യക്ഷമതയില്ലാത്തതും സുതാര്യമല്ലാത്തതും ഭരണപരമായ ഉത്തരവാദിത്തമില്ലാത്തതുമാണെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരിക്കലും ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജസ്ഥാനിലെ സമവായ നീക്കത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പ്; പൈലറ്റ് പക്ഷത്തിന് ഗെലോട്ടിന്‍റെ ആനുകൂല്യം