10 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് ശ്രമം; സ്പീക്കറെ കാണും, കൂടുവിട്ടവര്‍ക്ക് 'ശിക്ഷ'
പനാജി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടും. ഗോവ നിയമസഭാ സ്പീക്കറെ ഈ ആവശ്യമുന്നയിച്ച് നേരിട്ട് കാണാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞമാസം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഗോവ സ്പീക്കര്‍ രാജേഷ് പട്‌നേക്കര്‍ക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കുമെന്ന് ഗോവ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ അറിയിച്ചു.
പാര്‍ട്ടി വിട്ടവരെ ഭരണഘടനയുടെ പത്താം വകുപ്പ് പ്രകാരം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുക. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചശേഷം കൂറുമാറിയവര്‍ ജനങ്ങളെയും വോട്ടര്‍മാരെയും പാര്‍ട്ടിയെയും വഞ്ചിച്ചിരിക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും പിസിസി അധ്യക്ഷന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറായിരുന്നു ഗോവയില്‍ പ്രതിപക്ഷ നേതാവ്. ഇദ്ദേഹം ഉള്‍പ്പെടെയുള്ള 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞമാസം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കി
40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങളാണ്ടായിരുന്നത്. ഇപ്പോള്‍ അഞ്ചായി കുറഞ്ഞു. 17 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 27 അംഗങ്ങളായി. രണ്ട് പ്രാദേശിക കക്ഷികളുടെ പിന്തുണയോടെയായിരുന്നു ബിജെപി നേരത്തെ ഭരിച്ചിരുന്നത്. 10 കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തിയതോടെ പ്രാദേശിക കക്ഷികളെ ബിജെപി തഴയുകയായിരുന്നു.