ഗോവയിലെ സ്വാധീനമുള്ള മണ്ഡലത്തിലും ബിജെപിക്കായി മത്സരിക്കാനാളില്ല; ഇമേജ് കളയാനില്ലെന്ന് സ്വതന്ത്രര്‍
പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിച്ചോലിം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ വലഞ്ഞ് ബി ജെ പി. നിലവിലെ സിറ്റിംഗ് എം എല്‍ എ രാജേഷ് പട്‌നേകര്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അടിത്തറയുള്ള മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ വലയുന്നത്. ഗോവ നിയമസഭാ സ്പീക്കര്‍ കൂടിയായ രാജേഷ് പട്‌നേകര്‍ ആരോഗ്യകാരണങ്ങളാലാണ് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു.
ബിച്ചോളിമില്‍ ഏത് സ്ഥാനാര്‍ ത്ഥിയ്ക്ക് വേണമെങ്കില്‍ ബി ജെ പി ടിക്കറ്റ് കൊടുക്കാം. എന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകും. തന്നെ കൊണ്ട് സാധ്യമാകുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാജേഷ് പട്‌നേകര്‍ മത്സരിക്കാന്‍ വിസമ്മതിച്ചതോടെ മറ്റ് പാര്‍ട്ടിക്കാരേയും സ്വതന്ത്രരേയും ചാക്കിട്ട് പിടിക്കാനാണ് ബി ജെ പിയുടെ ശ്രമം. എന്നാല്‍ അതും വേണ്ട രീതിയില്‍ ഫലം കാണാത്തതാണ് ബി ജെ പി ക്യാംപിനെ അസ്വസ്ഥമാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാന്‍ അഖിലേഷ് യാദവും?; പോരാട്ടചൂടില്‍ യുപി
മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ ചന്ദ്രകാന്ത് ഷെട്ടിയെയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ (എം ജി പി) സാധ്യതാപട്ടികയിലുള്ള നരേഷ് സവാളിനെയും ബി ജെ പി സമീച്ചിരുന്നു. എന്നാല്‍ ഇരുവരും പാര്‍ട്ടിയുടെ വാഗ്ദാനം നിരസിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്തും പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സതീഷ് ധോണ്ടും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ നിന്ന് സവാളിനെ അടര്‍ത്തിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെ, ഷെട്ടിയ്ക്കായും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് തറപ്പിച്ച് പറയുകയാണ് ഇരുവരും.
'ഞാന്‍ എന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ ബി ജെ പിയുടെ വാഗ്ദാനം നിരസിച്ചു. ഞാന്‍ ബിച്ചോലിമിലെ ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകും,'' സവാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം അനുയായികളുമായി കൂടിയാലോചിച്ച ശേഷമാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള വാഗ്ദാനം നിരസിച്ചതെന്ന് ഷെട്ടിയും പറഞ്ഞു. രാഷ്ട്രീയത്തില്‍ ധാര്‍മികമായി ഇടപെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ അവഗണിക്കപ്പെട്ട പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഷെട്ടി പറഞ്ഞു. ഫെബ്രുവരി 14 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയും.
അതേസമയം സവാളും ഷെട്ടിയും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും സവാളും ഷെട്ടിയും തങ്ങളുടെ പാനലുകളെ മത്സര രംഗത്തിറക്കിയിരുന്നു. എന്നാലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണയോടെ 10 സീറ്റുകള്‍ നേടി ബി ജെ പിക്ക് കൗണ്‍സില്‍ ഉറപ്പാക്കി കൊടുക്കാന്‍ പട്നേക്കറിന് കഴിഞ്ഞിരുന്നു. സവാളിന്റെ പാനലിന് മൂന്ന് സീറ്റും ഷെട്ടിയുടെ ഒരു സീറ്റും ലഭിച്ചു. നേരത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഷെട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതാംബര്‍സെം സീറ്റില്‍ വിജയിച്ചിരുന്നു.
Recommended Video
അതേസമയം ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാന്‍ ആളില്ലായെന്നുള്ളത് ഞെട്ടിക്കുന്നതാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ബിച്ചോലിമില്‍ ശക്തമായ സംഘടനാ സംവിധാനമാണ് ബി ജെ പിയ്ക്കുള്ളത്. നിലവിലെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാല്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശില്‍പ നായിക് ആയിരിക്കും ബി ജെ പി സ്ഥാനാര്‍ത്ഥിയാകുക എന്നാണ് റിപ്പോര്‍ട്ട്. 2012ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതൊഴിച്ചാല്‍ 2002 മുതല്‍ മൂന്ന് തവണ രാജേഷഷ് പട്‌നേക്കര്‍ ബിച്ചോലിമില്‍ നിന്ന് ജയിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ച സവാളാണ് 2012 ല്‍ പട്‌നേക്കറിനെ പരാജയപ്പെടുത്തിയത്.