തോറ്റതിന്റെ ഷോക്കിലാണോ? ഗോവയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്
പനാജി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഗോവയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 21 ല്‍ എത്താന്‍ കഴിയാതെ വന്നതിന് ശേഷം ഗോവ കോണ്‍ഗ്രസ് ഘടകം ഒരു യോഗം പോലും നടത്തിയിട്ടില്ലെന്ന് വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് 11 സീറ്റും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി എഫ് പി) ഒരു സീറ്റും നേടിയപ്പോള്‍ ബി ജെ പി 20 സീറ്റും നേടി.
തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ കോണ്‍ഗ്രസ്-ജി എഫ് പി സഖ്യം തങ്ങളുടെ പ്രതിപക്ഷ നേതാവിന്റെ പേര് നല്‍കുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെണ്ണലിന് ശേഷമുള്ള മീറ്റിംഗിലേക്ക് തങ്ങള്‍ക്ക് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഞായറാഴ്ച പി ടി ഐയോട് സംസാരിച്ച പേരു വെളിപ്പെടുത്താത്ത ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. അതേസമയം നിയമസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് എം എല്‍ എ മൈക്കിള്‍ ലോബോ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള വിശ്വാസ വോട്ടെടുപ്പ് സമ്മേളനം വിളിക്കുമ്പോള്‍ കോണ്‍ഗ്രസിന് തങ്ങളുടെ നേതാവിനെ കുറിച്ച് നിയമസഭയെ അറിയിക്കേണ്ടി വരും,' അദ്ദേഹം പറഞ്ഞു. ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയും എം എല്‍ എമാരെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് പേര് വെളിപ്പെടുത്താനാകാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. അതേസമയം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള കരുക്കള്‍ നീക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ മൈക്കല്‍ ലോബോ നിഷേധിച്ചു.

ഒരു പോസ്റ്റിനും വേണ്ടി ഞാന്‍ ലോബി ചെയ്യുന്നില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡ് തനിക്ക് ചുമതല നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് മര്‍ഗോ അസംബ്ലി മണ്ഡലത്തില്‍ നിന്നും മൈക്കിള്‍ ലോബോ കലാന്‍ഗുട്ടില്‍ നിന്നുമാണ് വിജയിച്ചത്. മുന്‍ ബി ജെ പി മന്ത്രിയായിരുന്ന ലോബോ, കഴിഞ്ഞ മാസം തിരഞ്ഞെടുപ്പിന് മുമ്പ്, ഈ വര്‍ഷം ജനുവരിയില്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2017 ലെ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിന്റെ തന്ത്രങ്ങള്‍ പയറ്റിയാണ് ബി ജെ പി ഗോവയില്‍ അധികാരം പിടിച്ചത്.

എന്നാല്‍ ഇത്തവണ അവര്‍ക്ക് കേവല ഭൂരിപക്ഷത്തിനടുത്ത് തന്നെ സീറ്റ് ലഭിച്ചു. ആം ആദ്മി പാര്‍ട്ടിയും എം ജെ പിയും രണ്ട് വീതം സീറ്റില്‍ ജയിച്ചു. നാല് സീറ്റില്‍ സ്വതന്ത്രരും ജയം സ്വന്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം ബി ജെ പിക്ക് 33.31 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ തൊട്ടുപിന്നിലുള്ള കോണ്‍ഗ്രസിന് 23.46 ശതമാനം വോട്ടാണ് ലഭിച്ചത്. എം ജി പി 7.60 ശതമാനം, ആം ആദ്മി 6.77, തൃണമൂല്‍ കോണ്‍ഗ്രസ് 5.21 ശതമാനം എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ വോട്ട് വിഹിതം.

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്ര എം എല്‍ എമാരായ അന്റോണിയോ വാസ്, ചന്ദ്രകാന്ത് ഷെട്ടി, അലക്സ് റെജിനാള്‍ഡ് എന്നിവരുടെ പിന്തുണയോടെ പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി ജെ പിയുടെ ഗോവ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പനാജിയിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് രാജിക്കത്ത് നല്‍കി. സാവന്ത് ഇപ്പോള്‍ ഗോവയുടെ ഇടക്കാല മുഖ്യമന്ത്രിയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ സാവന്ത് കാവല്‍ മുഖ്യമന്ത്രിയായി തുടരും.












Click it and Unblock the Notifications