ഗോവ രാജ്യാന്തര ചലച്ചിത്ര മേള; വീട്ടിലിരുന്ന് കാണാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...
ഗോവ രാജ്യാന്തര ചലച്ചിത്ര മേള; വീട്ടിലിരുന്ന് കാണാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...
ഗോവ: ഇന്ത്യയുടെ 52 - മത് രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് ഐ ഇനി നിങ്ങൾക്ക് വീട്ടിൽ ഇരുന്നും കാണാൻ സാധിക്കും. ഗോവയിലാണ് ഫെസ്റ്റിവൽ വേദി. എന്നാൽ പുതിയ എഡിഷൻ പ്രകാരം ഗോവയിൽ എത്താതെ തന്നെ വീട്ടിൽ ഇരുന്ന് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാധിക്കും.
ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവ കാണാൻ കഴിയുക. എങ്ങനെയെന്ന് അല്ലേ... ഡിജിറ്റൽ ഉപകരണങ്ങളിലൂടെ വെർച്വൽ മാതൃകകയിൽ വീട്ടിൽ ഇരുന്ന് കൊണ്ട് ഐ എഫ് എഫ് ഐ ആസ്വദിക്കാം. ആദ്യം ചെയ്യോണ്ടത് രജിസ്ട്രേഷൻ ആണ്.
https://virtual.iffigoa.org/# ഈ ലിങ്കിലൂടെ നിങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കും. വെർച്വൽ മാതൃകകയിൽ ഉളള രജിസ്ട്രേഷൻ നിലവിൽ തുടരുകയാണ്. ഡെലിഗേറ്റ്, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെർച്വൽ രജിസ്ട്രേഷൻ നടക്കുന്നത്. ഇതിൽ വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും വെർച്വൽ ഫെസ്റ്റിവലിൽ സൗജന്യമായി പങ്കെടുക്കാം.
സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ എന്നീ പരിപാടികളും വെർച്വൽ മാതൃകയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കാണാവുന്നതാണ്.
52 - ാ മത് ഐ എഫ് എഫ് ഐയാണ് ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്നത്.
കാർലോസ് സോറ സംവിധാനം ചെയ്‍ത സ്‍പാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രം 'ദ് കിംഗ് ഓഫ് ഓൾ ദ് വേൾഡ്' ആണ് ഇത്തവണത്തെ ഐ എഫ് എഫ് ഐ യുടെ ഉദ്‍ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിൽ രഞ്ജിത്ത് ശങ്കറിൻറെ ജയസൂര്യ ചിത്രം 'സണ്ണി', ജയരാജ് സംവിധാനം ചെയ്‍ത 'നിറയെ തത്തകളുള്ള മരം' എന്നിവ ഇടം പിടിച്ചിരുന്നു.
ജെയിംസ് ബോണ്ടിനെ തിരശ്ശീലയിൽ അനശ്വരനാക്കിയ നടൻ സീൻ കോണറിക്ക് ആദരം നേർന്ന് കൊണ്ടുള്ള പാക്കേജും ഇത്തവണ ഉണ്ട്. റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ കൊഞ്ചലോവ്‍സ്‍കി, ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താർ എന്നിവരുടെ റെട്രോസ്‍പെക്റ്റീവുകളാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു ആകർഷണം.
അതേസമയം, 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ ഐ എഫ് എഫ് കെ ഫെബ്രുവരിയിൽ നടക്കും. ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് ചലച്ചിത്ര മേള നടക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4 മണിക്കും 6 മണിക്കും ഇടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
കൊവിഡ് 19 പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പന്ത്രണ്ടോളം തിയേറ്ററുകളിൽ ആയി എട്ട് ദിവസം നടക്കുന്ന മേളയിൽ വിവിധ ഭാഷകളിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അതേസമയം, ഡിസംബർ മാസം നടത്താനിരുന്ന ചലച്ചിത്ര മേളയാണ് ഫെബ്രുവരി മാസത്തിലേയ്ക്കി മാറ്റിയത്.
Recommended Video
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പുറമേ ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെയും വേദി തിരുവനന്തപുരം തന്നെയാണ്. ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്സ് എസ്.എല്‍ തിയേറ്ററിലെ നാല് സ്ക്രീനുകളിലാണ് ഹ്രസ്വ ചിത്രമേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏരീസ് പ്ലക്സിലെ (ഓഡി ഒന്നില്‍) ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.