കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി ഗോവന്‍ എംഎല്‍എ: ബിജെപിക്ക് കനത്ത തിരിച്ചടി
പനാജി: 2017 ല്‍ ഗോവയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നു. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിന് ഇടയിലായിരുന്ന അപ്രതീക്ഷിത നീക്കത്തിലൂടെ 13 സീറ്റുകള്‍ മാത്രം ലഭിച്ച ബിജെപി മറ്റ് കക്ഷികളെ ഒപ്പം നിര്‍ത്തി ഭരണം പിടിച്ചത്.
പിന്നീട് കോണ്‍ഗ്രസില്‍ നിന്നടക്കമുള്ള എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച ബിജെപിക്ക് നിലവില്‍ 27 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ഭരണ മാറ്റം ഉണ്ടാവുമെന്ന ഉറച്ച് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനിടയില്‍ തന്നെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഒരു എംഎല്‍എയും രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാങ്കും നിയോജക മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി ജയിച്ച പ്രസാദ് ഗാവങ്കരാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചത്. ഏറെ നാളായി കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. പ്രസാദിന്‍റെ കാര്യത്തില്‍ പാര്‍ട്ടി ഉടന്‍തന്നെ തീരുമാനം എടുക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കാനിരിക്കെ എംഎല്‍എയെ പാര്‍ട്ടിയില്‍ എത്തിക്കുന്നത് കോണ്‍ഗ്രിസിന് ഗുണകരമായേക്കും. സിറ്റിങ് എംഎല്‍എയും ബിജെപി നേതാവുമായ സുഭാഷ് ഫാൽ ദെസായിയെ പരാജയപ്പെടുത്തിയായിരുന്നു പ്രസാദ് സാങ്കൂം മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

മണ്ഡലം പിടിക്കാനായി അതി ശക്തമായ പ്രവര്‍ത്തനങ്ങളാണ് സുഭാഷ് ഫാൽ മണ്ഡലത്തില്‍ നടത്തുന്നത്. അതേസമയം തന്നെ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ പങ്കാളി സാവിത്രിയും ഈ നിയോജകമണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗാവങ്കറിനെ പാര്‍ട്ടിയില്‍ എത്തിച്ചാല്‍ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഗോവ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു കഴിഞ്ഞയാഴ്ച ഗാവങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരു നേതാക്കളും അനുകൂലമായ പ്രസ്താവനയാണ് നടത്തിയത്. കോണ്‍ഗ്രസില്‍ ചേരുന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടക്കുകയാണ്. താൻ ഇനിയും തീരുമാനമെടുത്തിട്ടില്ല. അന്തിമ തീരുമാനം തന്റെ അനുയായികളോട് കൂടി ആലോചിച്ചായിരിക്കും എടുക്കുകയെന്നും ഗാവങ്കര്‍ വ്യക്തമാക്കി.

"സാങ്കുമിന്റെ വികസനത്തിനായി എനിക്ക് വളരെ മികച്ചൊരു കാഴ്ചപ്പാടുണ്ട്, അത് പൂര്‍ത്തീകരിക്കാന്‍ അഞ്ച് വർഷം വളരെ കുറവാണ്. സ്വതന്ത്രനായിട്ടാണെങ്കിലും ഏതെങ്കിലും പാർട്ടി ടിക്കറ്റിലായാലും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ നിന്നും ഞാന്‍ വിജയിക്കുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഗാവങ്കർ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ നൽകിയിരുന്നുവെങ്കിലും സഞ്ജിവാനി സഹകരണ പഞ്ചസാര ഫാക്ടറിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രമോദ് സാവാന്റുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അത് പിൻവലിക്കുകയായിരുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ വന്‍ അഴിച്ച് പണിയാണ് നടക്കുന്നത്. ബുത്ത് തലം മുതലുള്ള കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ തന്നെ ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

40 മണ്ഡലങ്ങളിലും വിജയം മാത്രം ലക്ഷ്യം വെച്ചുള്ള സമഗ്രമായ മാറ്റം ഉണ്ടാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാത്തവർ 'പടിക്ക് പുറത്താ'കുമെന്ന മുന്നറിയിപ്പ് ഗുണ്ടറാവു നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. ബ്ലോക്ക് ജില്ലാ,സംസ്ഥാന തലത്തിലെ നേതാക്കളുടെയെല്ലാം പ്രവർത്തനം പ്രത്യേകം വിലയിരുത്തും. ഇതിന് ശേഷമായിരിക്കും നടപടി.
Recommended Video

ഇതോടൊപ്പം തന്നെ സഖ്യ നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് ബ്ലോക്ക്,എംജെപി ഉള്‍പ്പടേയുള്ള പാര്‍ട്ടികളെയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. നേരത്തെ ബിജെപി സംഖ്യകക്ഷികളായിരുന്ന പല പാര്‍ട്ടികളും ഇ്പപോള്‍ അവരുമായി ഉടക്കി നില്‍ക്കുകയാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.












Click it and Unblock the Notifications