ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇനി ദൈവം രക്ഷിക്കട്ടെ, ജിഡിപി പരാമർശത്തിൽ ചിദംബരത്തിന്റെ പരിഹാസം
ദില്ലി: ജിഡിപിക്ക് ഭാവിയിൽ പ്രസക്തിയുണ്ടാകില്ലെന്ന ബിജെപി എംപിയുടെ പരാമർശത്തെ പരിഹസിച്ച് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായി പി ചിദംബരം. ദൈവത്തിന് മാത്രമെ ഇനി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ കഴിയു എന്നാണ് പി ചിദംബരത്തിന്റെ ട്വീറ്റ്.
ഇനി സൗജന്യമില്ല: ഫൈബര്‍ സേവനം പണമടച്ചാല്‍ മാത്രം, ഉപയോക്താക്കള്‍ക്ക് ഇരുട്ടടി നല്കി ജിയോ
ജിഡിപി കഴിഞ്ഞ ആറര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ പശ്ചാത്തലത്തിൽ ലോക്സഭയിൽ ബിജെപി എംപി നിശികാന്ത് ദുബെ നടത്തിയ പരാമർശം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജിഡിപി ബൈബിളോ മഹാഭാരതമോ അല്ല, സമീപ ഭാവിയിൽ ജിഡിപി അപ്രസക്തമാകും, ജനങ്ങൾ സന്തുഷ്ടരാണോ എന്ന് മാത്രമാണ് നോക്കേണ്ടത്, ജിഡിപിയെ ഭാവിയിൽ ഒരു സാമ്പത്തിക സൂചകമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു എംപിമായുടെ വാക്കുകൾ
കേന്ദ്ര സർക്കാർ നിർദ്ദേശിച്ച സാമ്പത്തിക പരിഷ്കാരങ്ങളായ ഇറക്കുമതി തീരുവ വർദ്ധനവ്, വ്യക്തിഗത നികുതി കുറയ്ക്കൽ തുടങ്ങിയ ആശയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയ ട്വീറ്റിൽ ദൈവത്തിന് മാത്രമെ ഇനി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ സാധിക്കു എന്ന് പി ചിദംബരം പറയുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ജിഡിപി വളർച്ചാ നിരക്ക് 4.5 ആയി കൂപ്പുകുത്തിയിരുന്നു.
ദുബൈയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സർജ്ജേവാലയും നേരത്തെ രംഗത്ത് എത്തിയിരുന്നു. പുതിയ ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞരിൽ നിന്നും ദൈവം നമ്മളെ രക്ഷിക്കട്ടെയെന്നായിരുന്നു സർജ്ജേവാലയുടെ ട്വീറ്റ്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡിസ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 5.6 ശതമാനമായി കുറച്ചിരുന്നു. 2024ലോടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാനുളള സർക്കാരിന്റെ നേട്ടത്തിന് തിരിച്ചടിയാണിത്.