വില കൂടിക്കോട്ടെ; സ്വർണം വേണ്ടെന്ന നിലപാടിലേക്ക് ആളുകള്‍: വാങ്ങല്‍ 10 ശതമാനത്തോളം ഇനിയും കുറയും
ഡല്‍ഹി: വില ഉയർന്നതോടെ സ്വർണം വാങ്ങുന്നതില്‍ നിന്നും ആളുകള്‍ വലിയ തോതില്‍ പിന്തിരിയുന്നു. നടപ്പ് സാമ്പത്തിക വർഷത്തില്‍ മേഖലയിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് ഉണ്ടായിട്ടും, സ്വർണ്ണാഭരണ ഉപഭോഗം 10% കുറയുമെന്നാണ് ഐ സി ആർ എ ( Investment Information and Credit Rating Agency.) വിലയിരുത്തുന്നത്. 2024-25 ലെ പ്രവണത തുടർന്ന് ഇത്തവണയും സ്വർണ്ണാഭരണ ഉപഭോഗം അളവിൽ സമാനമായ ഇടിവ് ഉണ്ടാകുമെന്നാണ് ഏജന്‍സി പറയുന്നത്.
വാങ്ങുന്ന അളവില്‍ കുറവ് ഉണ്ടാകുമെങ്കിലും ഉയർന്ന സ്വർണ വില കാരണം വാങ്ങല്‍ മൂല്യത്തില്‍ 12-14 ശതമാനം വരെ വർധനവ് ഉണ്ടാകും. പതിവ് പോലെ ഗ്രാമീണ മേഖലയില്‍ നിന്നുമാണ് ശക്തമായ ഡിമാന്‍ഡ് ഉണ്ടാകുക. കലാവസ്ഥ വകുപ്പിന്റെ ൺസൂൺ പ്രവചനവും വിളവെടുപ്പിനുള്ള അനുകൂല സാഹചര്യങ്ങളും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കും. ഇത് ഉയർന്ന സ്വർണവിലയ്ക്കിടയിലും ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്വർണാഭരണ ഡിമാൻഡിനെ താരതമ്യേന സ്ഥിരമായി നിലനിർത്തും എന്നാല്‍ ഈ ഘടകങ്ങൾ സ്വർണാഭരണങ്ങളുടെ അളവിലുള്ള വളർച്ചയെ പിന്തുണയ്ക്കില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.

സ്വർണാഭരണങ്ങളുടെ വാങ്ങലില്‍ കുറവ് ഉണ്ടാകുമ്പോള്‍ മറുവശത്ത് സ്വർണത്തിലെ മറ്റ് രീതിയിലുള്ള നിക്ഷേപം ഉയർന്ന് തന്നെ നില്‍ക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ സ്വർണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും 31 ശതമാനം ഡിമാന്‍ഡ് ഉണ്ടായിരുന്നത് ഇത്തവണ വലിയ തോതില്‍ ഉയരുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെക്കുന്നു.
2024-ലെ 14% വിലവർധനയ്ക്കും 2025-ലെ 33% വർധനയ്ക്കും ശേഷം, നടപ്പ് സാമ്പത്തിക വർഷത്തിൽ മാത്രം സ്വർണവില ഏകദേശം 20% ഉയർന്നു. ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വർദ്ധിച്ച നിക്ഷേപ ഡിമാൻഡുമാണ് വില വർധനവിന് പ്രധാനും കാരണമായത്. എന്നാൽ, മധ്യകാലാടിസ്ഥാനത്തിൽ സ്വർണവില സ്ഥിരത കൈവരിക്കുമെന്ന് ഐസിആർഎ പ്രതീക്ഷിക്കുന്നു.
കേരളത്തിലെ സ്വർണവില
മാർക്കറ്റ് അവധിയായതിനാല്‍ കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 71360 രൂപയില്‍ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാം 8920 രൂപയും, 24 കാരറ്റ് സ്വർണത്തിന് 9732 രൂപയുമാണ്. അതേസമയം 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7298 രൂപയും പവന് 58385.60 രൂപയും എന്നതില്‍ തുടരുന്നു. വെള്ളിവിലയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഒരു ഗ്രാം വെള്ളിയുടെ വില 110.90 രൂപ എന്നതാണ് ഇന്നത്തെ നിരക്ക്.












Click it and Unblock the Notifications