'600 കിലോ സ്വർണം ഖനനം ചെയ്യും': ഇന്ത്യയുടെ സ്വർണകുംഭമാകാൻ ജോന്നഗിരി, പ്രതീക്ഷ പങ്കുവെച്ച് നായിഡു
ആന്ധ്രാപ്രദേശിനെ രാജ്യത്തെ പ്രധാന സ്വർണഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനാകുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുർണൂൽ ജില്ലയിലെ ജോന്നഗിരി ഗോൾഡ് ഫീൽഡ്സിൽ ഈ വർഷം 600 കിലോഗ്രാം സ്വർണ്ണം ഉൽപ്പാദിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അടുത്ത വർഷത്തോടെ ഇത് 1,500 കിലോഗ്രാമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കുർണൂലിൽ നടന്ന വിവിധ പ്രതിരോധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുമ്പ് സ്വർണ്ണ ഖനനം എന്നു പറഞ്ഞാൽ കെ.ജി.എഫ്. ആയിരുന്നു ആളുകളുടെ മനസിൽ വരാറ്. എന്നാൽ ഇനി ജെ.ജി.എഫ്. ( ജോന്നഗിരി ഗോൾഡ് ഫീൽഡ്സ്) ആകുമെന്നും നായിഡു പറഞ്ഞു.
ജോന്നഗിരി ഗോൾഡ് ഫീൽഡ് ആന്ധ്രപ്രദേശിലെ കൂർണൂൽ ജില്ലയിലാണ്. തുഗ്ഗലി മണ്ഡലത്തിലെ ജോന്നഗിരി, എറഗുഡി, പഗിഡിരായി ഗ്രാമങ്ങളിലായി ഏകദേശം 1477 ഏക്കറിലാണ് പദ്ധതി വികസിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ ഇന്ത്യയുടെ ആദ്യ വലിയ ഗോൾഡ് മൈനിങ് പദ്ധതി കൂടിയാണിത്.

ഡെക്കാൻ ഗോൾഡ് മൈൻസിൻ്റെ ഭാഗമായ ജിയോമൈസൂർ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇവിടെ ഖനനം നടത്തുന്നത്. 400 കോടിയിലധികം നിക്ഷേപം ഇതിനോടകം ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. "ആന്ധ്രയുടെ കോലാർ" എന്ന പേരിലും പദ്ധതി ശ്രദ്ധ നേടുന്നുണ്ട്.
നിലവിൽ 13.1 ടൺ സ്വർണ്ണ ശേഖരം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൂടുതൽ പര്യവേക്ഷണം പൂർത്തിയായാൽ ഇത് 42.5 ടൺ വരെ എത്താമെന്നാണ് വിലയിരുത്തൽ. ഓപ്പൺ പിറ്റ് മൈനിങ് രീതിയിലാണ് ഖനനം നടക്കുക. ഇതിനായി ആധുനിക പ്രോസസിങ് പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്. ഗ്രാവിറ്റി സെപ്പറേഷൻ, സയനൈഡ് ലീച്ചിങ് തുടങ്ങിയ രീതികളിലൂടെയാണ് ഓറിൽ നിന്ന് സ്വർണ്ണം വേർതിരിക്കുക. പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചാൽ വർഷത്തിൽ 750 മുതൽ 1000 കിലോഗ്രാം വരെ സ്വർണ്ണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ട്രയൽ റണ്ണിനിടെ ഏകദേശം 40 കിലോ സ്വർണ്ണം ലഭിച്ചതായി നേരത്തേ കമ്പനി വ്യക്തമാക്കിയിരുന്നു.
പരിസ്ഥിതി അനുമതി ലഭിച്ചതോടെയാണ് പദ്ധതി വേഗം പിടിച്ചത്. പ്രാദേശിക ജനങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, സ്കിൽ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിൽ കമ്പനി വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഇതോടെ പ്രദേശവാസികളിൽ നിന്നുള്ള പിന്തുണയും വർധിച്ചിട്ടുണ്ട്.
ഇന്ത്യ വർഷംതോറും 800 ടണ്ണിലധികം സ്വർണ്ണമാണ് ഇറക്കുമതി ചെയ്യുന്നത്. 2025-26 കാലയളവിൽ മാത്രം ഗോൾഡ് ഇറക്കുമതി ബിൽ 70 ബില്യൺ ഡോളർ കടന്നിരുന്നു. ഈ സാഹചര്യത്തിൽ ജോന്നഗിരിയിൽ നിന്ന് ആഭ്യന്തര ഉൽപ്പാദനം തുടങ്ങുന്നത് രാജ്യത്തിന് സാമ്പത്തികമായി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
സ്വർണ്ണ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാനും ട്രേഡ് ഡെഫിസിറ്റ് നിയന്ത്രിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകാനും പദ്ധതി വഴിയൊരുക്കും. കോളാർ ഗോൾഡ് ഫീൽഡ്സ് അടഞ്ഞതിന് ശേഷം രാജ്യത്ത് വലിയ സ്വകാര്യ നിക്ഷേപത്തോടെ വരുന്ന പ്രധാന ഗോൾഡ് മൈനിങ് പദ്ധതി എന്ന നിലയിലും ജോന്നഗിരിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പദ്ധതി പ്രഖ്യാപിച്ച രീതിയിൽ മുന്നോട്ടുപോയാൽ ഇന്ത്യയുടെ ഖനന മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ജോന്നഗിരി മാറുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications