ഇന്ത്യക്കാരുടെ സ്വർണപ്രേമം അവസാനിക്കുന്നോ? വൻ ട്വിസ്റ്റ്! തലകീഴായി മറിഞ്ഞ് കണക്കുകൾ
സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതിയിൽ 57.7 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു. അതായത് ഏകദേശം 230 കോടി ഡോളറിൻ്റെ കുറവ്. എന്നിരുന്നാലും രാജ്യത്തിന്റെ ആകെ ഇറക്കുമതി 14.1 ശതമാനം ഉയർന്ന് 70.67 ബില്യൺ ഡോളറായി.
അതേസമയം സ്വർണ കയറ്റുമതിയിൽ വൻ ഉണർവാണ് ഉണ്ടായത്. കയറ്റുമതി 26.1 ശതമാനം ഉയർന്ന് 43.81 ബില്യണ്‍ ഡോളറിലെത്തി. ഇത് രാജ്യത്തെ വ്യാപാര കമ്മി കുറയാൻ സഹായിച്ചു. ജുലൈയിൽ 31.98 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യയുടെ വ്യാപാരക്കമ്മി ഓഗസ്റ്റ് മാസത്തിൽ 26.9 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്.

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാത്തിൻ്റെ വ്യാപാരക്കമ്മി കുതിച്ചുയരുകയാണെന്നും സ്വർണ ഉപഭോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇത് ഫലം കണ്ടുവെന്നാണ് കണക്കുകൾ പറയുന്നത്. കാരണം ജുലൈയിൽ 4.16 ബില്യൺ ഡോളറായിരുന്ന ഇറക്കുമതിയാണ് ഓഗസ്റ്റിൽ 2.3 ബില്യൺ ഡോളറായി കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിൽ 5.4 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി.
അതേസമയം സ്വർണ വില കുതിച്ചുയരുന്നത് ഇന്ത്യക്കാരുടെ സ്വർണത്തോടുള്ള താത്പര്യത്തിന് അറുതി വരുത്തുന്നുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ സ്വർണത്തിനുള്ള ഇറക്കുമതി തീരുവ സർക്കാർ ഉയർത്തിയിരുന്നു. 6 ശതമാനത്തിൽ നിന്നും 15 ശതമാനമായാണ് ഉയർത്തിയത്. ഇതും രാജ്യത്തെ സ്വർണ വില ഉയരാൻ കാരണമായിരുന്നു.
വില വർധിച്ചതോടെ സ്വർണം വാങ്ങുന്ന രീതിയിലും ഉപഭോക്താക്കൾ മാറ്റം വരുത്തിയിട്ടുണ്ട്. പണം കൊടുത്ത് സ്വർണം വാങ്ങുന്നതിന് പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്നതാണ് രീതി. ഇത്തരത്തിലുള്ള സ്വർണ വാങ്ങലുകൾക്ക് പ്രത്യേക ഓഫറുകളും ജ്വല്ലറികൾ നൽകുന്നുണ്ട്. അതേസമയം വില കൂടിയെങ്കിലും ആളുകൾ സ്വർണം വാങ്ങാൻ മടി കാണിക്കുന്നില്ലെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഒരു പവൻ സ്വർണം വാങ്ങിയിരുന്നവർ അര പവനിലേക്ക് ചുരുക്കും മാത്രമല്ല കുറഞ്ഞ കാരറ്റ് ആഭരണങ്ങളോടും ആളുകൾ താത്പര്യം കാണിക്കുന്നുണ്ട്. 18,14, 9 കാരറ്റ് ആഭരണങ്ങളാണ് ആളുകൾ കൂടുതലായി വാങ്ങുന്നത്. നിക്ഷേപ താത്പര്യത്തോടെ വാങ്ങുന്നവർ മാത്രമാണ് 22 കാരറ്റിനും മുകളിലേക്കും വാങ്ങുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് സ്വർണ നാണയങ്ങളും ബാറുകളും വാങ്ങുന്നവരും കുറവല്ലെന്നും വ്യാപാരികൾ പറയുന്നു.


Click it and Unblock the Notifications
