വീട്ടിൽ പൂട്ടിവെച്ച സ്വർണമൊക്കെ പുറത്തേക്ക് എത്തിത്തുടങ്ങി; പഴയസ്വര്‍ണം വില്‍ക്കാന്‍ തിരക്ക്
സ്വർണ വില കുതിച്ചുയർന്നതോടെ വിപണിയിലും വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾക്ക് പ്രിയം കൂടിയെന്നതാണ് ഇതിൽ പ്രധാനം. 22 കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നവർ ഉണ്ടെങ്കിൽ തന്നെ പഴയ സ്വർണം മാറ്റി വാങ്ങുകയാണ്. വില ഉയർന്നതോടെ ഈ പ്രവണത വലിയ രീതിയിൽ തുടരുകയാണെന്നാണ് വ്യാപരികൾ പറയുന്നത്.
രാജ്യത്തെ പ്രമുഖ ജ്വല്ലറി ശൃംഖലകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പഴയ സ്വർണം കൈമാറിയുള്ള ഇടപാടുകൾ കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്.സ്വർണ ഇറക്കുമതി തീരുവ ഉയർത്തിയതും വില റെക്കോർഡ് നിലവാരത്തിലെത്തിയതുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

പഴയ സ്വർണം വിറ്റ് പുതിയത് വാങ്ങുന്നതൊക്കെ മുൻപ് 40 മുതൽ 45 വരെയായിരുന്നു. എന്നാൽ ഈ ഇടപാടുകൾ ഇപ്പോൾ 65 ശതമാനത്തിലെത്തിയിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചില ദിവസങ്ങളിൽ ഇത് 70 ശതമാനം വരെയും ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന സ്വർണവിലയുടെ പശ്ചാത്തലത്തിൽ ഈ പ്രവണത തുടരാൻ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.
പഴയ സ്വർണം കൈമാറുന്നവരുടെ എണ്ണം വർധിച്ചതായി കല്യാൺ ജ്വല്ലേഴ്സും വ്യക്തമാക്കുന്നു. സ്ഥാപനത്തിലെ സ്വർണ കൈമാറ്റ ഇടപാടുകളുടെ വിഹിതം 30 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർന്നതായി കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു. സ്വർണ വില ഉയർന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. വ്യാഴാഴ്ച 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 1.56 ലക്ഷം രൂപയ്ക്ക് മുകളിലെത്തി. ഒരു വർഷം മുമ്പ് ഇത് ഒരു ലക്ഷം രൂപയിൽ താഴെയായിരുന്നു. വിലയിൽ ഉണ്ടായ ഈ വർധന ഉപഭോക്താക്കളെ പഴയ സ്വർണം വിറ്റ് പുതിയത് വാങ്ങാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറക്കുമതി ആശ്രിതത്വം കുറയാൻ സഹായിക്കുമോ?
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നാണ്. പ്രതിവർഷം ഏകദേശം 1,000 ടൺ സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. അതേസമയം ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണം ഉണ്ടെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇത്തരം സാഹചര്യത്തിൽ പഴയ സ്വർണം വീണ്ടും വിപണിയിലേക്ക് എത്തുന്നത് രാജ്യത്തിന്റെ സ്വർണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ സെക്രട്ടറി സുരേന്ദ്ര മേത്ത അഭിപ്രായപ്പെടുന്നത്. നിലവിലുള്ള സ്വർണം പുനരുപയോഗിക്കുന്ന പ്രവണത ശക്തിപ്പെടുന്നത് ആഭ്യന്തര വിപണിക്കും ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ ബ്രാൻഡുകളും കൈമാറ്റ പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നു
സ്വർണ കൈമാറ്റ പദ്ധതികൾക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രമുഖ ബ്രാൻഡുകളും വ്യക്തമാക്കുന്നു. 'കഴിഞ്ഞ എട്ട് മാസത്തിനിടെ 4.4 ലക്ഷം ഉപഭോക്താക്കളാണ് പഴയ സ്വർണം കൈമാറി പുതിയ ആഭരണങ്ങൾ വാങ്ങിയത്. ഇതുവഴി ഏകദേശം 10 ടൺ സ്വർണം വീണ്ടും വിപണിയിലേക്ക് എത്തുകയും ചെയ്തു',ടാനിഷ്കിന്റെ മാതൃസ്ഥാപനമായ ടൈറ്റന്റെ ജ്വല്ലറി വിഭാഗം സിഇഒ അരുൺ നാരായൺ പറഞ്ഞു.
സ്വർണവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പഴയ സ്വർണം കൈമാറി പുതിയ ആഭരണങ്ങൾ വാങ്ങുന്ന പ്രവണത വരും മാസങ്ങളിലും തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം ജ്വല്ലറി മേഖലയിലെ വിൽപ്പന നിലനിർത്താനും സഹായിക്കുന്നുണ്ടെന്ന് ഇവർ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications