ലോകത്തിലെ ഏറ്റവും വലിയ 'സ്വർണ്ണ ഖനി' ഇന്ത്യയില്‍; സംശയം വേണ്ട, അത് നിങ്ങളുടെ ചുറ്റുമുണ്ട്
സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യം 90000 കടന്ന പവന്‍ വില മാസം അവസാനിക്കുമ്പോള്‍ ഒരു ലക്ഷത്തിലേക്ക് എത്തുമോയെന്നാണ് പലരുടേയും ആകാംക്ഷ. ലോകത്ത് ഏറ്റവും അധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ഈ വർധനവ് ഇന്ത്യയുടെ വ്യാപാര കമ്മി വർധിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിക്കും.
വലിയ സ്വർണ്ണ ഖനികളൊന്നും ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ മറ്റൊരു കണക്ക് നോക്കിയാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണശേഖരം നിലനില്‍ക്കുന്നതും ഇന്ത്യയിലാണ്. അത് ഇന്ത്യന്‍ വീടുകളിലെ സ്വർണത്തിന്റെ കണക്കാണ്. ഇന്ത്യന്‍ കുടുംബങ്ങള്‍ ഏകദേശം 3.8 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം കൈവശം വച്ചിരിക്കുന്നതായി മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഒരു ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് രാജ്യത്തിന്റെ ജി ഡി പിയുടെ ഏകദേശം 88.8 ശതമാനം വരും.

2025 ജൂണ്‍ വരെ 34,600 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുണ്ട്. പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും എതിരെയുള്ള സുരക്ഷിത ആസ്തിയായും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വിശ്വസനീയമായ സമ്പത്ത് സംഭരണ മാര്‍ഗമായും പ്രവർത്തിക്കുന്ന സ്വർണം വീടുകളില്‍ ഏറ്റവും അധികം സൂക്ഷിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.
സ്വര്‍ണവിലയിലെ വർധനവ് കണക്കിലെടുക്കുമ്പോള്‍, ഇത് ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക ബാലന്‍സ് ഷീറ്റില്‍ ഒരു പോസിറ്റീവ് സമ്പത്ത് പ്രഭാവം സൃഷ്ടിക്കുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 1.8 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്ക് (ETFs) ഒഴുകിയതായും, സാമ്പത്തിക ആസ്തികളിലേക്കുള്ള കുടുംബങ്ങളുടെ മുന്‍ഗണന വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ സ്വര്‍ണ ഡിമാന്‍ഡിന്റെ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2025 ജൂണിലെ കണക്കുകള്‍ പറയുന്നത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. സ്വര്‍ണത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യവുമാണ് ഇന്ത്യയിലെ ഇറക്കുമതിക്ക് പിന്നിലേക്ക് പ്രധാന കാരണം. ഇറക്കുമതി ചെയ്യുന്നതില്‍ വലിയൊരു ഭാഗം ആഭരണങ്ങളായി മാറുന്നു. മൊത്തം ഉപഭോഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ആഭരണങ്ങളാണ്. എന്നാല്‍, 2025 ജൂണ്‍ പാദത്തില്‍ സ്വര്‍ണ നാണയങ്ങളുടെയും കട്ടികളുടേയും ഡിമാന്‍ഡ് 32% ആയി ഉയര്‍ന്നു. 2020 ല്‍ ഇത് 24 ശതമാനം ആയിരുന്നു.
സുസ്ഥിരമായ സാമ്പത്തിക പരിതസ്ഥിതി സൃഷ്ടിച്ചതിനാല്‍, ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം സ്ഥിരമായി തുടരുന്നതായി മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. മൊത്തം ഇറക്കുമതിയില്‍ 6-7% സ്വര്‍ണ ഇറക്കുമതി വഹിക്കുന്നു, എന്നാല്‍ 2022 മാര്‍ച്ച് മുതല്‍ ജിഡിപിയുടെ 1-1.5% പരിധിയില്‍ ഇത് നിലനില്‍ക്കുന്നു, ഇത് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണത്തില്‍ വയ്ക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബങ്ങളുടെ സേവിംഗ്സ് മാര്‍ക്കറ്റ്-ലിങ്ക്ഡ് ഉല്‍പ്പന്നങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ പങ്ക് 35 ശതമാനം ആയി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 40 ശതമാനം ആയിരുന്നു. അതേസമയം, ഓഹരികളുടെ പങ്ക് 15.1 ശതമാനം എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.
ഈ പ്രവണത ഇന്ത്യന്‍ ജനത തുടരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി സ്ട്രാറ്റജിസ്റ്റ് റിധം ദേശായി അഭിപ്രായപ്പെടുന്നത്. അനുകൂല ജനസംഖ്യാശാസ്ത്രം, മെച്ചപ്പെട്ട നിക്ഷേപക വിദ്യാഭ്യാസം, 2015ലെ പെന്‍ഷന്‍ ഫണ്ട് നയ മാറ്റം, ശക്തമായ റെഗുലേറ്ററി ചട്ടക്കൂട് എന്നിവ ഇതിന് കാരണമാകും. ഓഹരികളുടെയും സ്വര്‍ണത്തിന്റെയും മൂല്യാനുപാതം നിലവിലെ 0.3ല്‍ നിന്ന് വരും വര്‍ഷങ്ങളില്‍ 1 കവിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
അതേസമയം ആഗോള കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ ദശകത്തില്‍ സ്വര്‍ണ ശേഖരം ഏകദേശം ഇരട്ടിപ്പിച്ചു. ഇന്ത്യ 2023 സെപ്റ്റംബറില്‍ 8.1% ആയിരുന്ന സ്വര്‍ണ റിസര്‍വ് 2025 സെപ്റ്റംബറില്‍ 14% ആയി വര്‍ധിപ്പിച്ചു. എന്നാല്‍, 2025ല്‍ രൂപ ഡോളറിനെതിരെ 3.8% മൂല്യം കുറഞ്ഞത് ആഭ്യന്തര സ്വര്‍ണവില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications